കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന ഈ സാഹചര്യത്തിൽ റോമാ മാർപാപ്പയുടെ പദവികളെക്കുറിച്ചും അദ്ദേഹത്തിന്റെ അധികാരങ്ങളെക്കുറിച്ചും പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള കാനൻനിയമം എന്താണ് പറയുന്നത് എന്ന് മനസിലാക്കാം. 43 മുതൽ 48 വരെയുള്ള കാനോനകളിലാണ് പ്രധാനമായും ഇക്കാര്യങ്ങൾ പ്രത്യേകമായി പരാമർശിച്ചിരിക്കുന്നത്.
ശ്ലീഹന്മാരിൽ ഒന്നാമനായ പത്രോസിന് കർത്താവ് പ്രത്യേകമായ വിധത്തിൽ നൽകിയതും പിൻഗാമികൾക്ക് കൈമാറേണ്ടതുമായ പ്രത്യേക ദൗത്യം കൈയാളുന്ന പത്രോസിന്റെ പിൻഗാമിയാണ് മാർപാപ്പ. കർദിനാൾ സംഘമാണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്. നിയമാനുസൃതം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി മെത്രാൻ പദവിയിൽ ഉള്ളയാളാണെങ്കിൽ ആ തെരഞ്ഞെടുപ്പ് അദ്ദേഹം അംഗീകരിക്കുന്നത് മുതൽ അദ്ദേഹത്തിന് മാർപാപ്പയുടേതായ അധികാരങ്ങൾ ലഭിക്കുന്നു. എന്നാൽ മെത്രാൻ പദവി ഇല്ലാത്ത ആളാണ് എങ്കിൽ മെത്രാഭിഷേകത്തോടെയാണ് അധികാരങ്ങൾ ലഭിക്കുന്നത് (c. 44).
മാർപാപ്പ, പോപ്പ് തുടങ്ങിയ പദങ്ങൾ കാനൻ നിയമത്തിൽ ഉപയോഗിക്കുന്നില്ല. ആദിമസഭയിൽ എല്ലാം മെത്രാന്മാരെയും “വാത്സല്യമുള്ള പിതാവ്” എന്നർഥം വരുന്ന പോപ്പ് എന്ന് വിളിച്ചിരുന്നതായി ചരിത്രത്തിൽ കാണാം. പൗരസ്ത്യ കാനൻ നിയമത്തിൽ മാർപാപ്പയെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പദം “റോമൻ പോന്തിഫ്” (Roman Pontiff) എന്നതാണ്. മാർപാപ്പയെ സൂചിപ്പിക്കാൻ വേണ്ടി Supreme Pontiff,
Primate of Italy, Soverign of the State of Vatican Ctiy, Servant of the Servants of God തുടങ്ങിയ പദങ്ങളും ഉപയോഗിച്ച് കാണാറുണ്ട്. മാർപാപ്പ കാനോന 43 അനുസരിച്ച് റോമാസഭയുടെ മെത്രാനും മെത്രാൻ സംഘത്തിന്റെ തലവനും ക്രിസ്തുവിന്റെ വികാരിയും സാർവത്രിക സഭയുടെ അജപാലകനും ആണ്. എല്ലാം മെത്രാന്മാരും അവർക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന രൂപതയിൽ ക്രിസ്തുവിന്റെ വികാരിമാരും സ്ഥാനപതികളുമാണ്. എന്നാൽ മാർപാപ്പ റോമാ രൂപതയിൽ മാത്രമല്ല സാർവത്രിക സഭ മുഴുവനിലും ക്രിസ്തുവിന്റെ വികാരിയും സ്ഥാനപതിയും എന്ന നിലയിൽ തന്റെ അജപാലനശുശ്രൂഷ നിർവഹിക്കുന്നു. മെത്രാൻ സംഘത്തിന്റെ തലവനാണ് മാർപാപ്പ. മാർപാപ്പയെ കൂടാതെ മെത്രാൻ സംഘത്തിന് ഒരു അധികാരവും ഇല്ല. തലവനോട് ചേർന്ന് സാർവത്രിക സഭയുടെ മേൽ പൂർണമായ അധികാരം മെത്രാൻ സംഘത്തിന് ഉണ്ട്. മെത്രാൻ സംഘം മാർപാപ്പയോടൊത്ത് സാർവത്രിക സൂനഹദോസിലോ, അവരവരുടെ സ്ഥലങ്ങളിൽ ആയിരുന്നുകൊണ്ട് മെത്രാൻ സംഘത്തോടുള്ള കൂട്ടായ്മയിലോ സഭാനന്മയ്ക്കായി പ്രവർത്തിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഈ പരമാധികാരം വിനിയോഗിക്കപ്പെടുന്നു (c. 50).
കാനോന 43, 45 എന്നിവ മാർപാപ്പയുടെ അധികാരത്തിന്റെ സ്വഭാവം കൂടി വ്യക്തമാക്കുന്നു. മാർപാപ്പയുടെ അധികാരം പരമോന്നതമാണ് (supreme), സമ്പൂർണ്ണമാണ് (full), നേരിട്ടുള്ളതാണ് (immediate), സാർവത്രികമാണ് (universal), ഉദ്യോഗസഹജമാണ് (ordinary), സ്വതന്ത്രമായി വിനിയോഗിക്കാവുന്നതാണ് (freely exercised).പരമോന്നത അധികാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കത്തോലിക്കാ സഭയിൽ മാർപാപ്പയുടെ അധികാരത്തിനു മുകളിൽ മറ്റൊരു അധികാരി ഇല്ല എന്നാണ്. മാർപാപ്പയെ ആർക്കും വിധിക്കാനോ മാർപാപ്പയുടെ വിധിക്കോ തീരുമാനത്തിനോ എതിരെ അപ്പീൽ നൽകാനോ സാധ്യമല്ല. സമ്പൂർണ്ണ അധികാരം എന്നാൽ മാർപാപ്പയുടെ അധികാരത്തെ പരിമിതപ്പെടുത്തുന്ന ഒന്നും ഇല്ല എന്ന് ഉദ്ദേശിക്കുന്നു. മാർപാപ്പയുടെ അധികാരം ഇടനിലക്കാരില്ലാതെ വിനിയോഗിക്കാവുന്നതാണ്, അതുകൊണ്ട് ഏതൊരു ക്രിസ്തീയ വിശ്വാസിക്കും എപ്പോൾ വേണമെങ്കിലും മാർപാപ്പയെ സമീപിക്കാനുള്ള അവകാശം ഉണ്ട്. സഭ മുഴുവനിലും അതിലെ എല്ലാ കാര്യങ്ങളിലും മാർപാപ്പയ്ക്ക് അധികാരമുണ്ട്. എല്ലാ രൂപതകളുടെയും അതിരൂപതകളുടെയും അജപാലകരുടെയും വിശ്വാസികളുടെയും കാര്യത്തിലും വസ്തുവകകളുടെ മേലും മാർപാപ്പയ്ക്ക് അധികാരമുണ്ട്. ഈ അധികാരങ്ങൾ ഒക്കെ തന്റെ ഓദ്യോഗിക പദവിയിൽ (munus) നിന്ന് ലഭിക്കുന്നതാണ്. തന്റെ അധികാരം മാർപാപ്പയ്ക്ക് സ്വതന്ത്രമായി വിനിയോഗിക്കാവുന്നതാണ്. സഭാപരമായോ രാഷ്ട്രീയപരമായോ മറ്റാരെയും ആശ്രയിക്കേണ്ടതോ ആലോചിച്ച് സമ്മതം നേടേണ്ടതോ ഇല്ല.
മാർപാപ്പയുടെ ഔദ്യോഗിക കർത്തവ്യ നിർവഹണത്തിൽ അദ്ദേഹത്തെ സഹായിക്കാനുള്ള സംവിധാനങ്ങളാണ് മെത്രാൻമാരുടെ സിനഡ്, കർദിനാൾമാർ, റോമൻ കൂരിയ, പാപ്പായുടെ സ്ഥാനപതിമാർ. ഇവരെക്കൂടാതെ മറ്റു വ്യക്തികളും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചുള്ള സ്ഥാനപതികളും മാർപാപ്പയെ സഹായിക്കുന്നു. കാനൻ നിയമത്തിൽ ശൈ്ലഹികസിംഹാസനം, പരിശുദ്ധ സിംഹാസനം എന്നീ പദങ്ങൾ കൊണ്ട് മാർപാപ്പയെ മാത്രമല്ല റോമൻ കൂരിയായിലെ വിവിധ ഡിക്കാസ്റ്ററികളെയും ഉദ്ദേശിക്കുന്നുണ്ട്. ഉദാഹരണമായി, ഏതെങ്കിലും കാര്യത്തിന് ശൈ്ലഹികസിംഹാസനത്തിന്റെ അനുവാദം ആവശ്യമുണ്ട് എന്ന് പറഞ്ഞാൽ, പ്രസ്തുത കാര്യവുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയിൽ നിന്നുള്ള അനുവാദം മതി. മാർപാപ്പയ്ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ ഒഴികെയുള്ളവയ്ക്ക് മാർപാപ്പ വ്യക്തിപരമായി അനുവാദം തരേണ്ട ആവശ്യമില്ല. പൗരസ്ത്യ കാനൻനിയമത്തിൽ “പരിശുദ്ധ സിംഹാസനം” എന്ന വാക്ക് രണ്ടുപ്രാവശ്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒന്ന് ആ വാക്കിന്റെ വ്യാഖ്യാനത്തിലും (c. 48) മറ്റൊന്ന് സഭയും മറ്റ് രാഷ്ട്രങ്ങളുമായിട്ടുള്ള ബന്ധത്തെയും ധാരണകളെയും കുറിച്ച് പറയുന്നിടത്തും (c. 4). സഭാപരമായിട്ടുള്ള എല്ലാ കാര്യങ്ങളിലും ശൈ്ലഹികസിംഹാസനം എന്ന വാക്കാണ് CCEOയിൽ ഉപയോഗിച്ചിട്ടുള്ളത്.
ഫാ. മാത്യു ശൗര്യാംകുഴി


