പൗരസ്ത്യസുറിയാനി സഭകളിൽ ഉപയോഗിക്കപ്പെടുന്ന ശ്ലീഹന്മാരുടെ അനാഫൊറ മാർ അദ്ദായിയുടെയും മാർ മാറിയുടെയും പേരിലാണ് അറിയപ്പെടുന്നത്. മാർത്തോമ്മാശ്ലീഹായുടെ ശിഷ്യനായ മാർ അദ്ദായി ഈശോയുടെ എഴുപതുശിഷ്യന്മാരിൽ ഒരാളായിരുന്നു എന്ന് കേസറിയായിലെ വി. എവുസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നുണ്ട് ( തിരുസഭാചരിത്രം ക, 13,4). അദ്ദേഹം കർത്താവിന്റെ എഴുപത്തിരണ്ടു ശിഷ്യരിൽ ഒരാളായിരുന്നെന്ന് മാർ അദ്ദായിയുടെ ദർശനം (Doctrine of Addai) എന്ന ഗ്രന്ഥവും പറയുന്നു. അദ്ദായി എന്ന പേരിനുപകരം തദേവൂസ് എന്ന പേരാണ് എവുസേബിയൂസ് തന്റെ തിരുസഭാചരിത്രത്തിൽ ഉപയോഗിക്കുന്നത്.
എദ്ദേസാ രാജാവായിരുന്ന അബ്ഗാർ ഈശോയുടെ അത്ഭുതശക്തികളെക്കുറിച്ചറിഞ്ഞ് തന്നെ സുഖപ്പെടുത്താൻ എത്തണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഈശോയ്ക്ക് കത്തയച്ചുവെന്നും തനിക്ക് പിതാവ് ഏല്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുണ്ടെന്നും അതിനാൽ താൻ പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോയശേഷം തന്റെ ശിഷ്യന്മാരിലൊരാളെ അയ്ക്കാമെന്നും ഈശോ മറുപടി നല്കിയെന്നും ഈശോയുടെ വാഗ്ദാനപൂർത്തിക്കായി അബ്ഗാറിന്റെ പക്കലേയ്ക്കയ്ക്കപ്പെട്ടവനാണ് തദേവൂസ് എന്ന അദ്ദായി എന്നും വ്യക്തമാക്കുന്ന എവുസേബിയൂസ് അബ്ഗാറിനെയും ഈശോയെയും കുറിച്ചുള്ള ചരിത്രരേഖകൾ എദേസായിലെ ആർക്കീവ്സിൽ നിന്നും താൻ നേരിട്ടുവായിച്ചു എന്ന് ഉറപ്പുനല്കുന്നു. (തിരുസഭാചരിത്രം ക, 13.5). ഈശോയുടെ സ്വർഗാരോഹണത്തെത്തുടർന്ന് അധികം വൈകാതെ മാർത്തോമാശ്ലീഹായാണ് മാർ അദ്ദായിയെ സുവിശേഷപ്രഘോഷണത്തിനായി എദേസായിലേക്ക് അയച്ചത്.
എദ്ദേസായിൽ അദ്ദായി പ്രവർത്തിച്ച അത്ഭുതപ്രവൃത്തികളെക്കുറിച്ച് കേട്ടറിഞ്ഞ അബ്ഗാർ രാജാവ് അദ്ദേഹത്തെ രാജസഭയിലേക്ക് ക്ഷണിച്ചു. അദ്ദായി രാജസഭയിൽ പ്രവേശിച്ചപ്പോൾ മാർത്തോമ്മാശ്ലീഹാ അദ്ദേഹത്തോടൊപ്പം നിൽക്കുന്നതായി ദർശനം ലഭിച്ച രാജാവ് (തിരുസഭാചരിത്രം ക. 13,13) അദ്ദേഹത്തിന് മുന്നിൽ സാഷ്ടാംഗപ്രണാമം ചെയ്തു.
റോമാക്കാരുടെ ആധിപത്യം നിമിത്തം അസാധ്യമായിരുന്നില്ലെങ്കിൽ സൈന്യത്തെ അയച്ച് യഹൂദരുടെ കൈയിൽനിന്ന് ഈശോയെ രക്ഷിക്കാൻ ശ്രമിക്കാൻ മാത്രം താൻ അവിടുന്നിൽ വിശ്വസിച്ചിരുന്നു എന്ന് അബ്ഗാർ പറഞ്ഞപ്പോൾ ഈശോ തന്റെ പിതാവിന്റെ ഹിതം നിറവേറ്റുകയായിരുന്നു എന്ന ബോധ്യം രാജാവിനു നല്കിയത് മാർ അദ്ദായിയാണ്. തന്റെ ശിരസിൽ കരങ്ങൾവച്ച് രോഗസൗഖ്യം നല്കിയ അദ്ദായിയോട് ഈശോയെക്കുറിച്ച് തന്നോടു പ്രസംഗിക്കാൻ രാജാവ് ആവശ്യപ്പെട്ടപ്പോൾ രാജ്യത്തെ പൗരന്മാർക്കുമുമ്പിൽ പരസ്യമായി കർത്താവിനെ പ്രസംഗിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദായി പ്രഖ്യാപിച്ചു. (തിരുസഭാചരിത്രം ക,13,16,18,19) എദ്ദേസാ കൈ്രസ്തവവിശ്വാസത്തിലേക്ക് കടന്നുവന്നത് മാർ അദ്ദായിലൂടെയാണ്. അദ്ദേഹത്തിന്റെ പ്രഘോഷണം ശ്രവിച്ച ജനം വിജാതീയഅൾത്താരകൾ തകർത്ത് മാമ്മോദീസാ സ്വീകരിച്ചു എന്ന് അദ്ദായിയുടെ ദർശനവും സാക്ഷ്യപ്പെടുത്തുന്നു. അദ്ദായിക്ക് സ്വർണ്ണവും വെള്ളിയും സമ്മാനിക്കാൻ രാജാവ് ആഗ്രഹിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചുകൊണ്ട് പറഞ്ഞു: ” എനിക്കുള്ളതുപോലും നിരസിച്ച ഞാൻ എങ്ങനെ മറ്റൊരാളുടേത് സ്വന്തമാക്കും” (തിരുസഭാചരിത്രം ക,13,20).
എദ്ദേസിയൻ കലണ്ടറിൽ 340-ാം വർഷ (എഡി 30) മാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായത് എന്ന എവുസേബിയൂസിന്റെ സാക്ഷ്യം ഈശോയുടെ മരണം എഡി 30 ൽ ആയിരുന്നു എന്ന തെർത്തുല്യന്റെയും ലക്്ത്താൻസിയൂസിന്റെയും അഗസ്റ്റ്യന്റെയും സാക്ഷ്യങ്ങളോട് ചേർന്നുനില്ക്കുന്നുണ്ട്. അദ്ദായിയുടെ മൃതശരീരം രാജാവിന്റെ പൂർവികരോടൊപ്പമാണ് സംസ്കരിക്കപ്പെട്ടത് എന്ന് സാക്ഷ്യപ്പെടുത്തുന്ന അദായിയുടെ ദർശനം പക്ഷേ അദായിയുടെ പിൻഗാമിയായ അഗ്ഗായിയുടെ പിൻഗാമി പാലൂത്ത് അന്ത്യോക്യായിലെ സെറാഫിയനിൽ (190-203) നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു എന്ന് പറയുന്നിടത്ത് ചരിത്രപരമായ പിശകുണ്ട്.
റവ ഡോ അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം


