അപ്പസ്തോലിക പിതാക്കന്മാരിൽ ഒരാളായ വി. ക്ലമന്റ്, വി. പത്രോസിനും ലിനൂസിനും അനാക്ലെറ്റസിനും ശേഷം റോമിലെ നാലാമത്തെ മെത്രാനായിരുന്നു. വി.പത്രോസ് ശ്ലീഹായിൽ നിന്ന് നേരിട്ടാണ് അദ്ദേഹം മെത്രാൻപട്ടം സ്വീകരിച്ചതെന്നും ശ്ലീഹായുടെ മരണശേഷം അദ്ദേഹം മറ്റ് രണ്ടുമാർപാപ്പമാരുടെയും സഹായമെത്രാനായി തുടർന്നു എന്നുമുള്ള പാരമ്പര്യം തെർത്തുല്യനും സലമീനായിലെ വി. എപ്പിഫാനിയസും അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പാപ്പാകാലം ക്രിസ്തുവർഷം 92 മുതൽ 101 വരെയായിരുന്നു എന്ന് സഭാചരിത്രകാരനായ വി. എവുസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നു ( തിരുസഭാചരിത്രം 3,15,34). റോമൻ ചക്രവർത്തിയായിരുന്ന ട്രാജന്റെ ( 98-117) മൂന്നാം ഭരണവർഷമാണ് ക്ലമന്റ് ദിവംഗതനായതെന്ന് വി. ജറോമും സാക്ഷ്യം നല്കുന്നുണ്ട് (De വിരിസ് Illustribus 15). വി. പൗലോസ് ശ്ലീഹാ ഫിലിപ്പിയിലെ സഭയ്ക്കെഴുതിയ ലേഖനം നാലാം അധ്യായം മൂന്നാം വാക്യത്തിൽ കാണുന്ന ക്ലമന്റ് റോമിലെ വി.ക്ലമന്റ് തന്നെയാണെന്ന് ഒരിജനും എവുസേബിയൂസും ജെറോമും എഴുതുന്നുണ്ടെങ്കിലും ആധുനിക ചരിത്രകാരന്മാരിൽ പലരും ഇതിനോടു യോജിക്കുന്നില്ല. വി.ക്ലമന്റിന്റെ പേരിൽ പല കൃതികളും ആരോപിക്കപ്പെടുന്നുണ്ടെങ്കിലും കോറിന്തിലെ സഭയ്ക്കെഴുതിയ കത്ത് മാത്രമാണ് അദ്ദേഹത്തിന്റെ ആധികാരിക കൃതിയായി അംഗീകരിക്കപ്പെടുന്നത്.
തന്റെ പേര് പരാമർശിക്കാതെ “റോമിൽ വസിക്കുന്ന ദൈവത്തിന്റെ സഭ കോറിന്തിൽ വസിക്കുന്ന ദൈവത്തിന്റെ സഭയ്ക്ക് എഴുതുന്നത്” എന്ന മുഖവുരയോടെയാണ് അദ്ദേഹം ഈ കത്ത് ആരംഭിക്കുന്നത്. വൈദികസമൂഹത്തിനെതിരെ കലാപമുയർത്താൻ ദൈവജനത്തെ പ്രേരിപ്പിച്ച അവിവേകികളും അഹങ്കാരികളുമായ ഒരു കൂട്ടം ആളുകൾ കോറിന്തോസ് സഭയുടെ ആദരണീയവും ശ്രേഷ്ഠവുമായ പേരിന് കളങ്കംവരുത്തി (അധ്യായം 1) എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ ഈ കത്ത് എഴുതപ്പെട്ട സാഹചര്യം വ്യക്തമാണ്. സഭയിൽ ഉയർന്നുവന്ന വിഭാഗീയതയുടെ പശ്ചാത്തലത്തിൽ കോറിന്തോസുകാരിൽ ചിലർ ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹം ഈ കത്ത് എഴുതിയത്. ഈ വിഭാഗീയതയ്ക്ക് കാരണം സഭാംഗങ്ങളിൽ ചിലർക്ക് വൈദികസമൂഹത്തോടുള്ള അസൂയയാണെന്ന് ക്ലെമന്റ് തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ അസൂയമൂലം പീഡനങ്ങൾ ഏല്ക്കേണ്ടിവന്ന പഴയനിയമ (ആബേൽ, യാക്കോബ്, പൂർവ്വയൗസേപ്പ്, മോശ, അഹറോനും മിറിയാമും, ദാതാനും അബീറാമും, ദാവീദ് രാജാവ്) പുതിയ നിയമ ( പത്രോസ് പൗലോസ് ശ്ലീഹന്മാർ, മറ്റ് അപ്പസ്തോലന്മാർ തുടർന്നുവന്ന വിശുദ്ധർ) കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കുന്നു. ഒപ്പം അനുസരിച്ചവർക്കും ( ഏനോക്ക്, നോഹ, അബ്രാഹം, ലോത്ത്) വിശ്വസിച്ചവർക്കും ( റാഹാബ്) കിട്ടിയ രക്ഷാഅനുഭവവും വിവരിക്കുന്നു. ഈ പശ്ചാത്തലത്തിൽ അസൂയ ഉപേക്ഷിച്ച് എളിമയുള്ളവരാകാൻ കോറിന്തിലെ സഭയെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
വൈദികസമൂഹത്തിന്റെ അധികാരം അപ്പസ്തോലന്മാരിൽ നിന്നു നേരിട്ടു ലഭിച്ച അപ്പസ്തോലിക പിന്തുടർച്ചയാണെന്നും ദൈവജനത്തിന് അവരെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും വ്യക്തമാക്കുന്ന (അധ്യായം 42-44) അദ്ദേഹം ഫീനിക്സ്പക്ഷിയുടെ ഉദാഹരണത്തിലൂടെ ശരീരങ്ങളുടെ ഉയിർപ്പ് വിശദീകരിക്കാൻ ശ്രമിക്കുന്നത് (അധ്യായം 24-25) ഏറെ ശ്രദ്ധേയമാണ്.
റവ. ഡോ. അലക്സ് കൊല്ലംകളം


