ഗലീലിയിൽ ആരംഭിച്ച് ടയറിലും കാനാൻദേശത്തും കേസരിയാഫിലിപ്പിയിലും ഗരസേനരുടെ നാട്ടിലും യൂദയായിലും ജറുസലേമിലുമെല്ലാം രോഗികൾക്ക് സൗഖ്യംനൽകി തന്റെ പരസ്യജീവിതശുശ്രൂഷ നിർവഹിച്ച ഈശോ, തന്റെ മരണോത്ഥാനങ്ങൾക്ക് മുൻപായി വിശുദ്ധ കുർബാന സ്ഥാപിച്ചു. മരണോത്ഥാനങ്ങൾക്ക് ശേഷം, വിശുദ്ധ കുർബാനയുടെ ഫലമായ ദിവ്യകാരുണ്യത്തിലൂടെ, ഈശോ രോഗികൾക്കായി ഇന്നും തന്റെ മൗതികശരീരമായ സഭയിൽ സൗഖ്യശുശ്രൂഷ തുടരുന്നു. ഈശോ രോഗികൾക്കായി നൽകിയ ദിവ്യഔഷധമാണ് ദിവ്യകാരുണ്യം.
വിശുദ്ധ കുർബാനയിൽ കൂദാശാവചനങ്ങൾക്ക് ശേഷം കാർമികൻ ഇപ്രകാരം പ്രാർഥിക്കുന്നു: “കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. … അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു. … ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു.” തുടർന്ന മധ്യസ്ഥപ്രാർഥനയിൽ “രോഗികളും ആകുലരുമായ എല്ലാവർക്കുംവേണ്ടി ഈ കുർബാന അങ്ങു സ്വീകരിക്കേണമേ” എന്നും കാർമികൻ പ്രാർഥിക്കുന്നു.
കടങ്ങളുടെ പൊറുതിയും പാപങ്ങളുടെ മോചനവും നൽകുന്ന വിശുദ്ധ കുർബാന ദിവ്യഔഷധമാണ്. സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ എന്ന നിലയിൽ, രോഗികൾക്ക് ദിവ്യകാരുണ്യം നൽകാൻ കടന്നുവരുന്ന വൈദികരെ ഞാൻ ഓർക്കുന്നു. ദിവ്യകാരുണ്യം സ്വീകരിച്ചതിനുശേഷം രോഗികൾ അനുഭവിക്കുന്ന ആത്മീയവും ശാരീരികവുമായ ആശ്വാസവും സൗഖ്യവും കണ്ടറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ. തന്റെ രോഗാവസ്ഥയിലും വാർദ്ധക്യത്തിലും ദിവ്യകാരുണ്യത്തെ ഔഷധമാക്കി ശക്തി സ്വീകരിച്ച് പ്രവർത്തിച്ച ഒരു പ്രോലൈഫ് മിഷനറിയാണ് കുടുംബങ്ങളെ സ്നേഹിച്ചിരുന്ന വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ. എല്ലാ ഔഷധങ്ങളെയും അതിലംഘിക്കുന്ന അവർണനീയമായ ദിവ്യഔഷധമാണ് ഈശോയുടെ സാന്നിധ്യമാകുന്ന വിശുദ്ധ കുർബാന.
“വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു” എന്ന കാർമികന്റെ പ്രാർഥനാനുസ്മരണത്തിനു ശേഷം നോമ്പുകാലത്തെ ദിവ്യകാരുണ്യഗീതത്തിൽ ആരാധനാസമൂഹം ഇപ്രകാരം അവരുടെ വിശ്വാസം പ്രഘോഷിക്കുന്നു: “ഇതാ, ജീവന്റെ ഔഷധം നല്കപ്പെടുന്നു. നമുക്ക്, ഈ ദാനം സ്വീകരിക്കുകയും ജീവൻ പ്രാപിക്കുകയും ചെയ്യാം.”
ദിവ്യകാരുണ്യം നൽകുന്ന സൗഖ്യത്തെക്കുറിച്ച് സഭ ഇങ്ങനെ പഠിപ്പിക്കുന്നു:
- ശക്തിയുടെ ഉറവിടം: വിശുദ്ധ കുർബാന ക്രിസ്തീയജീവിതത്തിന്റെ “ഉറവിടവും ഉച്ചകോടിയും” ആകുന്നു. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1324) രോഗികളായവർക്ക്, ദിവ്യകാരുണ്യസ്വീകരണം ആത്മീയപോഷണവും ശക്തിയും നൽകുന്നു; വിശ്വാസത്തോടും പ്രത്യാശയോടുംകൂടി രോഗപീഡകൾ സഹിക്കാൻ അവരെ സഹായിക്കുന്നു.
- ക്രിസ്തുവുമായുള്ള കൂട്ടായ്മ: ദിവ്യകാരുണ്യത്തിൽ, കത്തോലിക്കർ ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും രക്തവും സ്വീകരിക്കുന്നു. ക്രിസ്തുവുമായുള്ള ഈ കൂട്ടായ്മ രോഗികളായവർക്ക് ആശ്വാസത്തിന്റെയും രോഗശാന്തിയുടെയും ഉറവിടമാകുന്നു (ccc 1384).
- രോഗീലേപന കൂദാശ: ഗുരുതരമായ രോഗാവസ്ഥയിലുളളവർക്കും ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്കും രോഗീലേപനകൂദാശ സഭ നൽകുന്നു. ശാരീരികവും വൈകാരികവും ആത്മീയവുമായ രോഗശാന്തി പ്രദാനം ചെയ്യുന്ന ഈ കൂദാശ, ദിവ്യകാരുണ്യസ്വീകരണത്തോടൊപ്പം നടക്കുന്നു (ccc 1513). ലേപനം ദൈവകൃപയുടെ അടയാളമാണ്.
- സാമൂഹ്യപിന്തുണ: വിശുദ്ധ കുർബാന ഒരു സാമൂഹിക ആഘോഷമാണ്. വിശുദ്ധ കുർബാന ആഘോഷിക്കാൻ വിശ്വാസികൾ ഒത്തുകൂടുമ്പോൾ, സഹനങ്ങളിലൂടെ കടന്നു പോകുന്നവർ ഉൾപ്പെടെ പരസ്പരം പിന്തുണയ്ക്കുന്നു. സമൂഹത്തിന്റെ പ്രാർഥനകളും സാന്നിധ്യവും രോഗികൾക്ക് പ്രോത്സാഹനത്തിന്റെയും ശക്തിയുടെയും ഉറവിടമാകുന്നു (ccc 1391).
- നിത്യജീവന്റ പ്രത്യാശ: വിശുദ്ധ കുർബാന നിത്യജീവന്റെ വാഗ്ദാനമാണ്. രോഗികളെ സംബന്ധിച്ചിടത്തോളം, ദിവ്യകാരുണ്യം ഈ ജീവിതത്തിനപ്പുറമുള്ള പ്രത്യാശയുടെ ഓർമ്മപ്പെടുത്തലാകുന്നു; കഷ്ടപ്പാടുകളുടെ സമയത്ത് ആശ്വാസവും മരണത്തിനുമേലുള്ള ദൈവത്തിന്റെ ആത്യന്തിക വിജയത്തിന്റെ ഉറപ്പും നൽകുന്നു (ccc 1381).
ഇക്കാരണങ്ങളാൽ വിശുദ്ധ കുർബാന രോഗികൾക്ക് ഏറ്റവും ആവശ്യമായ ദിവ്യഔഷധമാണ്. രോഗികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു പാസ്റ്ററൽ സമീപനത്തിന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുന്നു. രോഗികളെ സന്ദർശിക്കാനും, അവർക്ക് ദിവ്യകാരുണ്യം നൽകാനും, ആത്മീയപിന്തുണ നൽകാനും പുരോഹിതന്മാരെയും സാധാരണക്കാരെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു.
ജീവിതത്തിൽ നിത്യവും ദിവ്യകാരുണ്യനാഥനെ സ്വീകരിച്ച് നമുക്ക് ശക്തി സംഭരിക്കാം, പ്രത്യേകമായി നമ്മുടെ രോഗാവസ്ഥയിൽ. രോഗിയായ ഒരാൾ പോലും ദിവ്യകാരുണ്യനാഥനെ സ്വീകരിക്കാൻ ആഗ്രഹിച്ചിട്ട് ഈശോയെ സ്വീകരിക്കാൻ സാധിക്കാതെ പോകരുത് എന്ന് ബഹുമാനപ്പെട്ട വൈദികരിലൂടെ സഭ ഉറപ്പ് വരുത്തേണ്ടതാണ്. നമ്മുടെ സഭയുടെ ആശുപത്രിയിൽ എപ്പോഴും ലഭ്യമായ ഈ സേവനം സർക്കാർ ആശുപത്രികളിൽകൂടി എല്ലാ വിശ്വാസികൾക്കും സംലഭ്യമാകാനും സഭ ഉറപ്പ് വരുത്തേണ്ടതാണ്. അതുവഴിയായും പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകുന്നു.
ഡോ. ടോണി ജോസഫ്


