ആമുഖം
വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ, ‘ മാനേ നോബിസ്റ്റം ദോമിനേ’ (നാഥാ ഞങ്ങളുടെ കൂടെ വസിക്കണമേ) എന്ന തന്റെ അപ്പസ്തോലിക ലേഖനം ആരംഭിക്കുന്നത് എമ്മാവൂസിലേക്ക് പോകുന്ന രണ്ടു ശിഷ്യന്മാരെക്കുറിച്ചു (ലൂക്ക 24;1335) വിവരിച്ചുകൊണ്ടാണ്. ഈശോ അവർക്കു ‘അപ്പം മുറിച്ചു’ കൊടുത്തുകഴിഞ്ഞപ്പോൾ അവർ കർത്താവിനെ തിരിച്ചറിയുകയും ” അപ്പോൾതന്നെ എഴുന്നേറ്റ് ജെറുസലേമിലേക്ക് പോവുകയും (ലൂക്കാ 24:33) തങ്ങൾ ഈശോയെ അനുഭവിച്ച കാര്യങ്ങൾ മറ്റു ശിഷ്യന്മാർക്കു വിവരിച്ചുകൊടുക്കുകയും ചെയ്തു (ലൂക്ക 24:35).
” അപ്പം മുറിക്കൽ” എന്നത് പരി. കുർബാനയാണ്. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ പരി. കുർബാനയിലാണ് ഈശോയെ തിരിച്ചറിഞ്ഞത്. ഈശോയെ അനുഭവിച്ചറിഞ്ഞ അവരെ സംബന്ധിച്ചിടത്തോളം അവനെക്കുറിച്ചു പ്രഘോഷിക്കാതിരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് തിടുക്കത്തിൽ അവർ ജെറുസലേമിലേക്കു പോയത്.
1 പ്രേഷിതദൗത്യം പരി. കുർബാനയിൽ
സീറോമലബാർ സഭയുടെ പ്രാർഥനകളിൽ എന്തു പ്രേഷിതദൗത്യമാണ് ഒരു ക്രിസ്ത്യാനി നടത്തേണ്ടത് എന്നു വ്യക്തമായി പറയുന്നുണ്ട്. മാർ അദ്ദായി മാർ മാറി കൂദാശക്രമത്തിലെ നാലാം ഗ്ഹാന്തയിൽ നാം ഇങ്ങനെ പ്രാർഥിക്കുന്നു.: ” അങ്ങ് മാത്രമാണ് യഥാർഥദൈവമെന്നും അങ്ങയുടെ പുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ.” മാർ തെയദോറിന്റെ കൂദാശക്രമത്തിൽ ഇത് അല്പം കൂടി വിശദമായി കാണുന്നു.:” അങ്ങ് അനാദിമുതൽ കർത്താവാണെന്നും സൃഷ്ടിക്കപ്പെടാത്തവനും സകലത്തിന്റെയും സ്രഷ്ടാവുമായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമാണെന്നും അവർ അറിയട്ടെ. മനുഷ്യവംശത്തിന്റെ രക്ഷക്കുവേണ്ടി ദൈവപുത്രനും ദൈവവചനവുമായ കർത്താവീശോമിശിഹാ പൂർണ്ണമനുഷ്യത്വം ധരിച്ച് ദൈവത്തിന്റെ ശക്തിയാലും പരിശുദ്ധാത്മാവിനാലും സകലതും പൂർത്തീകരിക്കുകയും നീതികരിക്കുകയും ചെയ്തുവെന്നും അവിടന്നു ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യസ്ഥനും നിത്യജീവന്റെ ദാതാവുമാണെന്നും എല്ലാവരും ഗ്രഹിക്കട്ടെ.”
എന്താകണം നമ്മുടെ പ്രഘോഷണത്തിന്റെ ഉളളടക്കം എന്നത് ഇൗ പ്രാർഥനകളിൽ നിന്ന് വ്യക്തമാണ്.
- പരി. ത്രീത്വത്തിലുള്ള വിശ്വാസം
- ദൈവമായ ഈശോ നമ്മുടെ രക്ഷകനാണ് എന്ന വിശ്വാസം
- ഈശോയാണ് പിതാവിന്റെയും നമ്മുടെയും ഇടയിലുള്ള ഏകമധ്യസ്ഥൻ എന്ന വിശ്വാസം
- ഈശോ മാത്രമാണ് നിത്യജീവൻ നൽകുന്നതെന്ന വിശ്വാസം.
അതുകൊണ്ടാണ് സഭ ഇങ്ങനെ പഠിപ്പിക്കുന്നത്. ” ആരാധനാക്രമത്തിൽ ഏറ്റവും കൂടുതലായി പരിശുദ്ധ കുർബാനയെന്ന ദിവ്യരഹസ്യവും സത്യസഭയുടെ യഥാർഥസ്വഭാവവും വിശ്വാസികൾ സ്വജീവിതത്തിൽ പകർത്തുകയും മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.
2 ഹുത്താമ്മ
സീറോമലബാർ കുർബാനയിലെ ആശീർവാദപ്രാർഥനയ്ക്ക് ‘ഹുത്താമ്മ’ എന്നാണ് സുറിയാനിയിൽ പറയുന്നത്. ഇതിന്റെ അർഥം ഉടമ്പടി, മുദ്രവയ്ക്കൽ, ഉറപ്പിക്കൽ എന്നൊക്കെയാണ്. പരിശുദ്ധ കുർബാന ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയാണ്. പരിശുദ്ധ കുർബാനയിലുടനീളം കർത്താവിനെ നാം ഭാസുരനയനങ്ങൾ കൊണ്ട് കണ്ടുമുട്ടുകയും ഇന്ദ്രിയങ്ങളാൽ അനുഭവിക്കുകയും ചെയ്യുന്നു. കുർബാനയിൽ അനുഭവിച്ച ഈശോയെ മറ്റുള്ളവർക്കു പകർന്നുകൊടുത്തുകൊള്ളാമെന്ന ഉടമ്പടിയാണ് ദൈവജനം ഗാഗുൽത്തായിൽ നടത്തുന്നത്. ലത്തീൻ കുർബാന അവസാനിക്കുന്നത്, ‘ ഈത്തേ മീസ്സാ എസ്ത്” (Ite, Missa, Est) എന്നു പറഞ്ഞുകൊണ്ടാണ്. പോവുക, അയ്ക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ വാച്യാർഥം. അതായത് അനുഭവിച്ച മിശിഹായെ പ്രഘോഷിക്കുവാനുള്ള ദൗത്യവുമായാണ് ദൈവജനം കുർബാനയ്ക്കുശേഷം അയ്ക്കപ്പെടുന്നത്.
3 പ്രേഷിതദൗത്യത്തിന്റെ ശക്തികേന്ദ്രം പരിശുദ്ധ കുർബാന
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനാക്രമത്തെക്കുറിച്ചുളള ( SC) പ്രമാണരേഖയുടെ പത്താം നമ്പർ അനുസരിച്ച് സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കുമുള്ള- പ്രേഷിതവേലക്കും ഉപവിപ്രവർത്തനങ്ങൾക്കും- ശക്തിനിർഗളിക്കുന്നത് ആരാധനക്രമത്തിൽ നിന്നാണ്. വിശിഷ്യ പരിശുദ്ധ കുർബാനയിൽ നിന്നാണ്.
എങ്ങനെയാണ് പരിശുദ്ധ കുർബാന സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കുമുള്ള ശക്തികേന്ദ്രമാകുന്നത്?
പരിശുദ്ധ കുർബാനയിൽ ഈശോ തന്റെ ശരീരരക്തങ്ങളിലൂടെ നമ്മിലേക്കു കടന്നുവരികയാണ്. ശരിയായ മനോഭാവത്തോടെ ഈശോയെ നാം സ്വീകരിക്കുമ്പോൾ നാം ഈശോയായി മാറുകയാണ്. അങ്ങനെയെങ്കിൽ കുർബാനയർപ്പണത്തിനുശേഷം നമ്മുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നാം ചെയ്യുന്നത് പ്രേഷിതവേല തന്നെയായിരിക്കും. അതിനാൽ പരിശുദ്ധ കുർബാനയിൽ നിന്നു ശക്തിസ്വീകരിച്ചാൽ മാത്രമേ യഥാർഥ സുവിശേഷപ്രഘോഷണം നടത്തുവാൻ നമുക്ക് സാധിക്കുകയുള്ളൂ.
ഫാ.ജേക്കബ് കിഴക്കേവീട്


