എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ എന്നത് യേശു പോലും നമ്മോട് ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ നിമിഷനേരം കൊണ്ട് കെട്ടുപോകുന്നവയാണ് നമ്മുടെ പല സന്തോഷങ്ങളും. വഴിയരികിലും പാറപ്പുറത്തുമാണ് സന്തോഷത്തിന്റെ വിത്തുകൾ വീണുപോകുന്നത് എന്നതുകൊണ്ടാണ് അപ്രകാരം സംഭവിക്കുന്നത്. അനുയോജ്യമായ സ്ഥലത്തും ആഴമുള്ള മണ്ണിലും വിതയ്ക്കപ്പെടുന്ന വിത്തുകൾ വളവും വെള്ളവും സ്വീകരിച്ച് വളരുകയും ഫലം തരുകയും ചെയ്യുന്നു. ഇപ്രകാരമുള്ള സന്തോഷത്തിലേക്ക് നമുക്കെങ്ങനെ വളരാൻ കഴിയും? ഫ്രാൻസിസ് മാർപാപ്പ 2022 ൽ ഇറ്റാലിയൻ ഭാഷയിൽ എഴുതുകയും എ ഗുഡ് ലൈഫ്: 15 എസെൻഷ്യൽ ഹാബിറ്റ്സ് ഫോർ ലിവിംങ് വിത്ത് ഹോപ്പ് ആന്റ് ജോയി എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്ത പുസ്തകത്തിൽ സന്തോഷത്തിലേക്കു മുന്നേറാൻ ചില വഴികൾ നിർദ്ദേശിക്കുന്നുണ്ട്.
ഉളളിലേക്ക് നോക്കി വായിക്കുക
നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ ഗ്രന്ഥമാണ് നമ്മുടെ ജീവിതം. പക്ഷേ പലപ്പോഴും നാം അത് തുറന്നുവായിക്കാറില്ല. ഉളളിലേക്ക് നോക്കുക കാരണം അവിടെ സത്യം വസിക്കുന്നുവെന്ന വിശുദ്ധ അഗസ്റ്റ്യന്റെ ആശയം പാപ്പ ഉദാഹരിക്കുന്നുണ്ട്. സ്വന്തം ജീവിതവും പ്രവൃത്തികളുമെല്ലാം വിലയിരുത്തുമ്പോൾ പുതിയ ചില ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും. മറ്റുള്ളവരെ നോക്കി അസൂയപ്പെടുകയോ അസ്വസ്ഥരാകുകയോ ചെയ്യുന്നതിന് പകരം സ്വന്തം ഉള്ളിലേക്ക് നോക്കുമ്പോൾ നമുക്ക് തന്നെ അഭിമാനിക്കാനും സന്തോഷിക്കാനുമുളള വക കിട്ടുകതന്നെ ചെയ്യും.
സ്വന്തം അനന്യത തിരിച്ചറിയുക
ദൈവത്തിന്റെ കണ്ണിൽ ഓരോ മനുഷ്യരും അമൂല്യരാണ്, വ്യതിരിക്തരുമാണ്. എന്നെപോലെ മറ്റൊരാളില്ല. സാമ്യമുണർത്തുന്ന വ്യക്തികൾ പലരുണ്ടാവാമെങ്കിലും എനിക്കു തുല്യനായി മറ്റൊരാളില്ല എന്നതാണ് എന്റെ തനിമ. എന്റെ തനിമയെയും വ്യതിരിക്തതയെയും തിരിച്ചറിയുന്നതോടെ ഞാൻ എന്നെ അംഗീകരിച്ചുതുടങ്ങുന്നു. സ്വയം അംഗീകരിക്കുമ്പോൾ അതുവഴിയായി സന്തോഷത്തിന്റെ അനുഭവം സ്വന്തമായി മാറും.
സ്വന്തം സൗന്ദര്യം പ്രദർശിപ്പിക്കുക
സൗന്ദര്യം എന്നതുകൊണ്ട് അണിഞ്ഞൊരുങ്ങി നടക്കുന്നതോ ഫാഷനബിളായി വസ്ത്രം ധരിക്കുന്നതോ അല്ല ഉദ്ദേശിക്കുന്നത്. ദൈവം ഓരോ മനുഷ്യരിലും നിക്ഷേപിച്ചിരിക്കുന്ന അവിടുത്തെ ദൈവികസൗന്ദര്യത്തിന്റെ പ്രതിഫലനമാണ്. ബാഹ്യസൗന്ദര്യം സാഹചര്യങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. പക്ഷേ ഒരിക്കലും മങ്ങാത്തതാണ് ആന്തരികസൗന്ദര്യം. നന്മയും സ്നേഹവും വിശുദ്ധിയും മൂല്യങ്ങളുമെല്ലാം നമ്മുടെ ആന്തരികസൗന്ദര്യം വർദ്ധിപ്പിക്കുന്നവയാണ്.
സ്വയം നോക്കി ചിരിക്കുക
മറ്റുള്ളവരെ നോക്കി മാത്രമായിരിക്കരുത് ചിരി. നമുക്ക് സ്വയം നോക്കി ചിരിക്കാനും സാധിക്കണം. കണ്ണാടിയിൽ നോക്കി ചിരിച്ചുകൊണ്ട് പറയുക, നന്നായിരിക്കുന്നു, നീ കൊള്ളാം.
ആരോഗ്യകരമായ അസ്വസ്ഥതയുള്ളവരായിരിക്കുക
ആഗ്രഹങ്ങളിലും ഉദ്ദേശ്യങ്ങളിലും ലക്ഷ്യങ്ങളിലും ആരോഗ്യകരമായ അസ്വസ്ഥതയുള്ളവരായിരിക്കുക. അതു ജീവിക്കാൻ, മുന്നോട്ടുകുതിക്കാൻ നമുക്ക് പ്രേരണ നല്കും. മാറ്റത്തിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. മാറ്റമില്ലാതെ പോകുന്നതാണ് ജീവിതത്തെ വിരസമാക്കുന്നത്. മതിയായി, എത്തിച്ചേർന്നു എന്നൊന്നും ഒരിക്കലും ചിന്തിക്കരുത്. പറക്കാൻസാധിക്കുമെങ്കിലും വളരാൻ കഴിയാത്ത പീറ്റർ പാൻ (സ്കോട്ടീഷ് നോവലിസ്റ്റ് ജെ എം ബാരിയുടെ ഒരു കുട്ടിക്കഥാപാത്രം) ആകരുതെന്നാണ് പാപ്പ ഓർമിപ്പിക്കുന്നത്.
വലിയ സ്വപ്നങ്ങളുണ്ടായിരിക്കുക
ദൈവം നമ്മുടെ സ്വപ്നങ്ങളെ പരിമിതപ്പെടുത്തിയിട്ടില്ല, നമ്മുടെ ചക്രവാളങ്ങൾക്ക് അതിരുകൾ നിശ്ചയിച്ചിട്ടുമില്ല. വലിയ സ്വപ്നങ്ങളുള്ളവരായിരിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. സന്തോഷത്തോടും ധൈര്യത്തോടും കൂടി ഉയർന്ന ലക്ഷ്യങ്ങളിലേക്ക് ഒാടാനാണ് ദൈവം പറയുന്നത്. ദൈവത്തിന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ വിളിക്കപ്പെട്ടിരിക്കുന്നവർ കൂടിയാണ് നമ്മളെന്നും മറക്കരുത്.
ധൈര്യമുള്ളവരായിരിക്കുക
സന്തോഷമുള്ളവരായിരിക്കാൻ നമ്മൾ ധൈര്യം കൂടിയുള്ളവരായിരിക്കേണ്ടതുണ്ട്. കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ നാം ധൈര്യം കാണിക്കണം. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക. ഒഴുക്കിനെതിരെ നീന്താൻ ധൈര്യമുണ്ടായിരിക്കുക. പ്രവർത്തനനിരതരായിരിക്കുക. ബാൽക്കണിയിൽ നിന്നോ പാർക്ക് ചെയ്ത കാറിലിരുന്നോ നിരീക്ഷിക്കുന്നവരാകരുത്. സന്തോഷവാന്മാരായിരിക്കാൻ നാം സജീവമായി പ്രവർത്തിക്കണം. ആത്മാവിനെ അനസ്തേഷ്യ കൊടുത്തു മയക്കികിടത്തരുത്.
ഏറ്റവും മികച്ചതിന് വിധിക്കപ്പെട്ടവരാണെന്ന് വിശ്വസിക്കുക
ദൈവം നമുക്ക് ഏറ്റവും മികച്ചതാണ് നല്കുന്നതെന്ന് വിശ്വസിക്കുക. ദൈവത്തിന്റെ നന്മയിൽ വിശ്വസിക്കുന്നതിനൊപ്പം ദൈവം നമുക്കും നല്ലതുമാത്രമേ നല്കൂ എന്നു വിശ്വസിക്കുക. നമ്മുടെ ഹൃദയങ്ങളിൽ സന്തോഷവും നിസ്വാർത്ഥതയുമാണ് ദൈവം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്.
ഇരുട്ടിന്റെ നടുവിലും വെളിച്ചം തിരയുക
ഇരുട്ടിനപ്പുറം വെളിച്ചം തിരയുക. ഇരുട്ടിന്റെ നടുവിലും വെളിച്ചം അന്വേഷിക്കുക. ഭയത്തിന്റെ ആവരണങ്ങൾ നീക്കി ” മുകളിലേക്ക്’ നോക്കാൻ തയ്യാറാവുക.


