അവന് അന്ന് അഞ്ചോ ആറോ വയസേ പ്രായമുണ്ടായിരുന്നുളളൂ. വീട്ടുമുറ്റത്ത് ഭിക്ഷ യാചിച്ച് എത്തിയ സ്ത്രീയുടെ വിരൽത്തുമ്പു പിടിച്ചുനിന്നിരുന്ന കുട്ടിയിലേക്കാണ് അവന്റെ ശ്രദ്ധ പോയത്. ആ കുട്ടിക്കും അവന്റെ യത്ര പ്രായമേയുണ്ടായിരുന്നുള്ളൂ. ആ കുട്ടിയുടെ കാലിൽ ഷൂസില്ല. ഈ തണുപ്പത്ത് ഷൂസില്ലാതെ തന്നെപോലെയൊരു കൊച്ചുകുട്ടിയെങ്ങനെ ജീവിക്കുമെന്നോർത്ത് അവൻ സങ്കടപ്പെട്ടു. പിന്നെയൊട്ടും മടിച്ചില്ല. തന്റെ കാലിൽ കിടന്നിരുന്ന ഷൂസൂരി അവൻ ആ കുട്ടിക്കു നല്കി.
മറ്റൊരു സംഭവം.
സഹായം ചോദിച്ച് വീട്ടുമുറ്റത്തെത്തിയ ആ വ്യക്തിയെ അയാൾക്ക് അർഹിക്കുന്നവിധത്തിൽ സഹായം നല്കാൻ അവന്റെ അപ്പൻ തയ്യാറായിരുന്നില്ല. മറ്റൊന്നുമായിരുന്നില്ല കാരണം. അയാൾ അന്ന് കണക്കറ്റ് മദ്യപിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് എത്രയും വേഗം ആ യാചകനെ ഇറക്കിവിട്ടതിനുശേഷം മാത്രമേ അയാൾക്ക് സമാധാനമുണ്ടായുള്ളൂ. ഇതെല്ലാം അയാളുടെ മകൻ കാണുന്നുണ്ടായിരുന്നു. അവന് താൻ കണ്ട കാഴ്ച സഹിക്കാൻ കഴിയുമായിരുന്നില്ല. അവൻ ഏങ്ങലടിച്ചുകരഞ്ഞുകൊണ്ട് അമ്മയുടെ അടുക്കലേക്കോടി.
”അമ്മേ അയാളെ വിളിച്ചുകൊണ്ടുവാ അമ്മേ.. അയാൾക്ക് എന്തെങ്കിലും ഭക്ഷണം കൊടുക്കൂ…”
ഈ രണ്ടുസംഭവങ്ങളിലെയും കേന്ദ്രകഥാപാത്രമായ കുട്ടിയുടെ പേരാണ് പിയെർ ജോർജിയോ ഫ്രസാത്തി. ഈ രണ്ടുസംഭവങ്ങളും വിവരിച്ചത് ചെറുപ്പം തൊട്ടേ ദരിദ്രരോടും അഭയാർത്ഥികളോടും സ്‌നേഹവും അനുകമ്പയും നിറഞ്ഞ മനസ്സാണ് അവനുണ്ടായിരുന്നത് എന്നു മനസ്സിലാക്കാനാണ്. മുതിർന്നപ്പോൾ പല ജീവകാരുണ്യപ്രവർത്തനങ്ങളിലും അവൻ ക്രിസ്തുവിൽ നിറഞ്ഞ സ്‌നേഹത്തോടെ മുഴുകി. സെന്റ് ഡൊമിനിക് തേർഡ് ഓർഡറിൽ അംഗമായിരുന്ന ഫ്രസാറ്റി നിരവധി ചാരിറ്റി സംഘടനകളിൽ അംഗമായിരുന്നു, കാത്തലിക് ആക്ഷനും വിൻസെന്റ് ഡി പോളും അതിലുൾപ്പെടുന്നു.
1901 ഏപ്രിൽ ആറിന് ടൂറിനിലായിരുന്നു ജനനം. കുലീനകുടുംബമായിരുന്നു അവന്റേത്. പിതാവ് ഇറ്റാലിയൻ സെനറ്ററും പിന്നീട് ജർമ്മനിയിലേക്കുള്ള ഇറ്റാലിയൻ അംബാസിഡറുമായി മാറിയ ആൽഫ്രെഡോ ആയിരുന്നു. അമ്മ അമ്മെത്തിസ് മികച്ച ഒരു ചിത്രകാരിയും. ഫ്രസാറ്റിക്ക് ഒരു സഹോദരി മാത്രമേ കൂടപ്പിറപ്പായി ഉണ്ടായിരുന്നുള്ളൂ.
സമ്പന്നവും കുലീനവുമായ കുടുംബത്തിലാണ് ജനിച്ചതെങ്കിലും പഠനകാര്യത്തിൽ ശരാശരിക്കാരൻ മാത്രമായിരുന്നു. പരീക്ഷകളിൽ തോല്ക്കുകപോലും ചെയ്തിരുന്നു. പിന്നീട് ജസ്യൂട്ട്‌സ് നടത്തുന്ന ഒരു സ്വകാര്യസ്‌കൂളിൽ ചേർന്നാണ് കോഴ്‌സ് പൂർത്തിയാക്കിയത്. പക്ഷേ വ്യക്തമായ കാഴ്ചപ്പാടും ദർശനങ്ങളും അവനുണ്ടായിരുന്നു. ഫാസിസത്തിനെതിരേ ശക്തമായ നിലപാടായിരുന്നു ഫ്രസാറ്റി പുലർത്തിയിരുന്നത്. അതിനെതിരെ മുദ്രാവാക്യം വിളിക്കുകയും സംഘടിക്കുകയും ചെയ്തതിന്റെ പേരിൽ മുസോളിനിയുടെ പോലീസ് യങ് കാത്തലിക് വർക്കേഴ്‌സ് കോൺഗ്രസിലെ മറ്റ് അംഗങ്ങൾക്ക് ഒപ്പം ഫ്രസാറ്റിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ, തോമസ് അക്വിനാസ്, സിയന്നയിലെ വിശുദ്ധ കാതറിൻ എന്നിവരായിരുന്നു ആത്മീയമേഖലയിൽ ഫ്രസാറ്റിയുടെ പ്രചോദനങ്ങൾ. പോപ്പ് ലിയോ പതിമൂന്നാമന്റെ റേരും നോവാരും പങ്കുവച്ച ആശയങ്ങൾ ആസ്പദമാക്കിയുളള മൊമെന്റോ എന്ന പത്രം തുടങ്ങാനുളള സഹായസഹകരണങ്ങൾ നല്കിയതും ഫ്രസാറ്റിയായിരുന്നു. എൻജിനീയറിങ് പാസായപ്പോൾ പിതാവ് ഓഫർ നല്കിയത് സമ്മാനമായി ഒരു കാറും വലിയൊരുതുകയുമായിരുന്നു. കാർവേണ്ടെന്ന് വച്ച് രണ്ടാമത്തേതാണ് ഫ്രസാറ്റി സ്വീകരിച്ചത്. മറ്റൊന്നുമായിരുന്നില്ല അതിന്റെ ലക്ഷ്യം. ആ പണം പാവങ്ങൾക്കുവേണ്ടി ചെലവഴിക്കുക.
1925 ജൂൺ 30 ന് രണ്ടുസുഹൃത്തുക്കളുമൊത്ത് ബോട്ടിംങിന് പോയ ഫ്രസാറ്റി മടങ്ങിയെത്തിയത് കഠിന തലവേദനയുമായിട്ടായിരുന്നു. കൂടാതെ മസിലുകൾക്കും പുറത്തും വേദനയും. അടുത്തദിവസമായപ്പോഴേയ്ക്കും പനിയും തുടങ്ങി. കിടക്കയിൽനിന്ന് എഴുന്നേല്ക്കാൻ കഴിയില്ലെന്ന് ഫ്രസാറ്റി വേദന കടിച്ചമർത്തി ഡോക്ടേഴ്‌സിനോട് പറഞ്ഞു. വിദഗ്ദപരിശോധനയിൽ Poliomyelitsi എന്ന അസുഖമാണെന്ന് കണ്ടെത്തി. മോർഫിൻ കുത്തിവച്ചാണ് വേദന കുറച്ചിരുന്നത്.
ദിവസങ്ങൾ കഴിയും തോറും അവസ്ഥ ഗുരുതരമായി. ഫ്രസാറ്റിക്ക് രോഗീലേപനം നല്കി. ഞാൻ എന്റെ ആത്മാവിനെ സമാധാനപൂർവം സമർപ്പിക്കുന്നു എന്നായിരുന്നു അന്ത്യവാക്കുകൾ. 1925 ജൂലൈ നാലായിരുന്നു ആ ദിനം. ഫ്രസാറ്റിയുടെ സംസ്‌കാരച്ചടങ്ങിൽ സുഹൃത്തുക്കളും പിതാവിന്റെ പദവിയനുസരിച്ചുളള ആളുകളും മാത്രമായിരുന്നില്ല, ആയിരക്കണക്കിന് ദരിദ്രരും അതിൽ പങ്കെടുത്തിരുന്നു. അവരെല്ലാം ഫ്രസാറ്റിയിൽ നിന്ന് സഹായം കൈപ്പറ്റിയവരായിരുന്നു. പോള്ളോൻ സെമിത്തേരിയിൽ അടക്കംചെയ്ത ഭൗതികദേഹം 1981ൽ ടൂറിൻ കത്തീഡ്രലിലേക്ക് മാറ്റി സംസ്‌കരിച്ചു. മൃതദേഹം അഴുകാത്തനിലയിൽ കണ്ടെത്തിയതുകൊണ്ടായിരുന്നു അത്.
ടൂറിനിലെ ദരിദ്രരാണ് ഫ്രസാറ്റിയുടെ നാമകരണത്തിന് വേണ്ടി ആദ്യം മുറവിളി കൂട്ടിയത്. അതനുസരിച്ച് 1932 ജൂലൈ രണ്ടിന് നാമകരണ നടപടികൾ ആരംഭിച്ചു. പോൾ ആറാമൻ മാർപാപ്പ 1978 ജൂൺ 12ന് ദൈവദാസനായി പ്രഖ്യാപിച്ചു, 1987 ഒക്ടോബർ 23ന് ധന്യനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉയർത്തി. ഫ്രസാറ്റിയുടെ മധ്യസ്ഥതയിലുണ്ടായ അത്ഭുതരോഗസൗഖ്യത്തെ തുടർന്ന് 1990 മെയ് 20ന് വാഴ്ത്തപ്പെട്ടവനുമായി. അഷ്ടസൗഭാഗ്യങ്ങളുടെ മനുഷ്യൻ എന്ന വിശേഷണം ഫ്രസാറ്റിക്ക് നല്കിയത് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്. കൗമാരക്കാരുടെ റോൾ മോഡലായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രസാറ്റി അവരുടെ പ്രത്യേക മധ്യസ്ഥനുംകൂടിയാണ്. 2008 ൽ സിഡ്‌നിയിലും 2016 ൽ ക്രാക്കോവിലും നടന്ന ലോകയുവജനസംഗമത്തിൽ ഫ്രസാറ്റിയുടെ തിരുശേഷിപ്പും വണങ്ങിയിരുന്നു.
വിനായക് നിർമ്മൽ


