ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ അവിടെവച്ചുതന്നെ മരിക്കുകയും ചെയ്ത നസിയാന്‍സൂസിലെ വി.ഗ്രിഗറി, ഗ്രീക്കുസഭാപിതാക്കന്മാര്‍ക്കിടയില്‍ വി.ബേസിലിനോടും അലക്‌സാണ്ട്രിയായിലെ വി.അത്തനേഷ്യസിനോടും വി.ജോണ്‍ ക്രിസോസ്‌തോമിനോടുമൊപ്പം മഹാനായി പ്രകീര്‍ത്തിക്കപ്പെടുന്ന വേദപാരംഗതനാണ്. അടിയുറച്ച ക്രൈസ്തവ ജീവിതം നയിച്ചിരുന്ന മാതാവിന്റെ സ്വാധീനത്താല്‍ ഗ്രിഗറിയുടെ പിതാവ് ക്രൈസ്തവവിശ്വാസം സ്വീകരിക്കുകയും ഏ ഡി 325 ല്‍ നസിയാന്‍സൂസിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തതിനുശേഷം ജനിച്ചതിനാല്‍ മറ്റു വിഷയങ്ങളോടൊപ്പം ക്രൈസ്തവവിശ്വാസത്തിലും പരിശീലനം നേടിയാണ് അദ്ദേഹം വളര്‍ന്നത്. ആദ്യം കേസറിയായിലും പിന്നീട് അലക്‌സാണ്ട്രിയായിലും തുടര്‍ന്ന് ഏഥന്‍സിലും ഗ്രിഗറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേസറിയായിലും ഏഥന്‍സിലും വി.ബേസില്‍ അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യനായിരുന്നു. പരിശീലനകാലത്തെ ഈ സൗഹൃദം അവര്‍ ജീവിതാവസാനം വരെ തുടര്‍ന്നു. പിന്നീട് റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി മാറിയ ദൈവനിഷേധിയെന്ന് അറിയപ്പെട്ട ജൂലിയനും അവരുടെ സഹപാഠിയായിരുന്നു.
പരിശീലനശേഷം കപ്പദോക്യായില്‍ തിരിച്ചെത്തിയ അദ്ദേഹം, വി. ബേസില്‍ പൊന്തൂസിലെ അന്നേസിയില്‍ ആരംഭിച്ച ആശ്രമത്തില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കാന്‍ തുടങ്ങി. എന്നാല്‍ മെത്രാനായ പിതാവ് വൈദിക പട്ടം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതിനാല്‍ 362 ല്‍ മാസങ്ങള്‍ നീണ്ട ഒരുക്കത്തിനുശേഷം അദ്ദേഹം വൈദികനായി. പിന്നീട് തന്റെ സുഹൃത്തും 371 മുതല്‍ 379 വരെ കേസറിയായുടെ മെത്രാനുമായിരുന്ന ബേസിലിന്റെ നിര്‍ബന്ധംമൂലം എഡി 372 ല്‍ സാസിമായുടെ മെത്രാനാകാനും അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു. എന്നാല്‍ അധികാരസ്ഥാനങ്ങളോട് സ്വാഭാവികമായ ഒരു വിപ്രതിപത്തി പുലര്‍ത്തിയിരുന്ന അദ്ദേഹം ഔദ്യോഗികമായി ആ സ്ഥാനം ഏറ്റെടുത്തതുമില്ല. എഡി 374 ല്‍ തന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നസിയാന്‍സൂസ് രൂപതയ്ക്ക് ഏകദേശം രണ്ടു വര്‍ഷക്കാലം നേതൃത്വം നല്കിയപ്പോഴും ഔദ്യോഗികമായി രൂപതാധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. 375 ന്റെ അവസാനം ആശ്രമജീവിതത്തിലേക്ക് മടങ്ങിയ അദ്ദേഹം തുടര്‍ന്നുള്ള മൂന്നുവര്‍ഷക്കാലം പ്രാര്‍ഥനയിലും പഠനത്തിലും ചിലവഴിച്ചു. തനിക്ക് വി. ഗ്രന്ഥത്തില്‍ പരിശീലനം നല്കിയത് ഗ്രിഗറിയാണെന്ന് വി. ജെറോം സാക്ഷ്യപ്പെടുത്തുന്നുണ്ട്. (De Viris Illustibus 117).
എഡി 379 ല്‍ ബേസിലിന്റെ മരണത്തോടെ ഏഷ്യാമൈനര്‍ പ്രദേശത്തെ നിഖ്യാവിശ്വാസത്തിന്റെ ഔദ്യോഗികവക്താവായി അദ്ദേഹം മാറി. അതേവര്‍ഷം പൗരസ്ത്യറോമാസാമ്രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുത്ത തിയഡോഷ്യസ് ചക്രവര്‍ത്തി കോണ്‍സ്റ്റാന്റിനോപ്പിളിലെ ആരിയന്‍ മെത്രാനെ മാറ്റി ഗ്രിഗറിയെ തല്‍സ്ഥാനത്ത് നിയമിക്കാന്‍ തീരുമാനിച്ചു. 381 ല്‍ കൂടിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ സാര്‍വത്രികസൂനഹദോസ് അദ്ദേഹത്തിന്റെ നിയമനത്തെ അംഗീകരിച്ചു. എങ്കിലും ചുരുക്കം ചില ഈജിപ്ഷ്യന്‍ മെത്രാന്മാരുടെ എതിര്‍പ്പുമുന്‍നിര്‍ത്തി അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തില്ല.
അങ്ങനെ തന്റെ ജീവിതത്തിന്റെ അവസാന ഒന്‍പതുവര്‍ഷക്കാലം ആശ്രമത്തില്‍ ശാന്തമായ പ്രാര്‍ഥനാജീവിതം നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പരിശുദ്ധാത്മാവ് പിതാവില്‍ നിന്ന് പുറപ്പെടുന്നു എന്ന് നാം വിശ്വാസപ്രമാണത്തില്‍ പ്രഖ്യാപിക്കുമ്പോള്‍ ‘ പുറപ്പെടല്‍ ‘ എന്ന വാക്ക് പരിശുദ്ധാത്മാവിനായി നിജപ്പെടുത്തിയ നസിയാന്‍സൂസിലെ വി.ഗ്രിഗറിയെയും ഓര്‍ക്കാം.
റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം


