ഫ്രാൻസിസ് മാർപാപ്പ 2023 നവംബർ 1 ന് മോത്തു പ്രോപ്രിയോയുടെ രൂപത്തിൽ നൽ കിയ ഒരു അപ്പസ്തോലിക ലേഖനമാണ് ‘അദ് തെയളോജിയാം പ്രൊമോവെന്താം’ (Ad Theologiam Promovendam = To Promote The- ology). 1718 ൽ ക്ലമന്റ് പതിനൊന്നാം മാർപാപ്പയാൽ സ്ഥാപിതമായ ദൈവശാസ്ത്രത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ നിയമാവലിപരിഷ്ക്കരണമാണ് ഈ രേഖയുടെ ലക്ഷ്യം. സന്ദർഭാനുസൃതവും സംവാദപരവുമായ ദൈവശാസ്ത്ര സമീപനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് അക്കാദമിയുടെ ദൗത്യം സമകാലിക ആവശ്യങ്ങൾക്കുതകുന്ന രീതിയിൽ അനുരൂപപ്പെടുത്തുക എന്നതാണ് ഈ അപ്പസ്തോലിക ലേഖനം ലക്ഷ്യം വയ്ക്കുന്നത്.
സിനഡാത്മകവും ദൗത്യാധിഷ്ഠിതവുമായ സഭയ്ക്ക് മനുഷ്യയാഥാർഥ്യങ്ങളെ സ്പർശിക്കുന്ന ദൈവശാസ്ത്രമാണ് ആവശ്യം. ദൈവശാസ്ത്രജ്ഞർ മേശയ്ക്കു ചുറ്റും നടത്തുന്ന ചിന്തകളിൽ മാത്രം ഒതുങ്ങാതെ, ജനങ്ങളുടെയും തെരുവിന്റെയും യാഥാർഥ്യങ്ങളെ സ്പർശിക്കണം. നല്ല ഇടയന്മാരെപ്പോലെ നല്ല ദൈവശാസ്ത്രജ്ഞരും ജനത്തിന്റെയും തെരുവിന്റെയും മണമുള്ളവരാകണം.
ലോകത്തോടും മനുഷ്യനോടുമുള്ള തുറവി വെറും തന്ത്രപരമായ സമീപനമാകരുത്. പകരം, ദൈവശാസ്ത്രം ജ്ഞാനമീമാംസാപരവും (epistemological) രീതിശാസ്ത്രപരവുമായ (coura- geous cultural revolution) പുനർചിന്തനത്തിന് വിധേയമാകണം. പുതിയ സാഹചര്യങ്ങളെ ആഴത്തിൽ വിലയിരുത്തി പ്രതികരിക്കാൻ പ്രാപ്തമാകണം.
ദൈവശാസ്ത്ര ചിന്ത ഒരു വഴിത്തിരിവിലേക്ക്, ധൈര്യമുള്ള സാംസ്കാരിക വിപ്ലവത്തിലേക്ക് (relationaldimension) വിളിക്കപ്പെട്ടിരിക്കുന്നു. വചനത്തിന്റെ മനുഷ്യാവതാരത്തെ പ്രാഥമികമായ ഉറവിടമായി മനസ്സിലാക്കിക്കൊണ്ട് ദൈവശാസ്ത്രം വിവിധ പാരമ്പര്യങ്ങൾ, അറിവുകൾ, ക്രിസ്തീയ വിഭാഗങ്ങൾ, മതങ്ങൾ എന്നിവ തമ്മിലുള്ള സംവാദത്തിലൂടെ വികസിക്കണം. നാം ജീവിക്കുന്ന പ്രപഞ്ചത്തെ ബന്ധങ്ങളുടെ ഒരു വലക്കണ്ണി ആക്കുന്ന ത്രിത്വത്തിന്റെ മുദ്ര കണ്ടെത്തണം.
ദൈവശാസ്ത്രത്തിന്റെ ബന്ധപരമായ മാനം (relationaldimension) അതിന്റെ ജ്ഞാനമീമാംസാപരമായ നിലപാടിനെ നിർവചിക്കുന്നു. ഇത് ദൈവശാസ്ത്രത്തെ മറ്റ് വിഷയങ്ങളുമായും അറിവുകളുമായും ബന്ധപ്പെടുത്തി കാണാൻ പ്രേരിപ്പിക്കുന്നു. ഈ സമീപനം വിശ്വാസത്തിന്റെ സത്യങ്ങൾ ആധുനിക ഭാഷകളിൽ വ്യാഖ്യാനിക്കാനും, ഈശോയുടെ ഉപദേശങ്ങൾ മൗലികതയോടെയും വിമർശനാത്മകമായും പകർന്നു നൽകാനും ദൈവശാസ്ത്രത്തെ പ്രാപ്തമാക്കുന്നു.
മറ്റ് അറിവുകളുമായുള്ള സംവാദം സഭയ്ക്കുള്ളിലെ സംവാദത്തെയും ദൈവശാസ്ത്രത്തിന്റെ സിനഡാത്മകതയെയും സൂചിപ്പിക്കുന്നു. ദൈവശാസ്ത്രജ്ഞർ സാഹോദര്യവും കൂട്ടായ്മയും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കണം. സഭയുടെ സിനഡാത്മകത ദൈവശാസ്ത്രജ്ഞരെ പരസ്പരം കേൾക്കാനും സംവദിക്കാനും വിവേചിച്ചറിയാനും പ്രാപ്തരാക്കുന്നു. സ്ഥാപനങ്ങളിൽ ദൈവശാസ്ത്രപരമായ കൂട്ടുത്തരവാദിത്വവും സാഹോദര്യവും പ്രയോഗിക്കാനുള്ള അവസരങ്ങൾ നൽകേണ്ടത് പ്രധാനമാണ്.
ദൈവശാസ്ത്രത്തിലെ ജ്ഞാനത്തിന്റെ ആശയം സത്യവും കാരുണ്യവും ഒരു ‘ഉറച്ച വൃത്തത്തിൽ’ ബന്ധിപ്പിക്കുന്നു, കാരുണ്യമില്ലാതെ സത്യം അറിയാനാവില്ല. ശാസ്ത്രീയ യുക്തിജ്ഞാനത്തിന്റെ ദിശയിൽ വിപുലീകരിക്കണം, എന്നാൽ മനുഷ്യത്വരഹിതമാകരുത്. ദൈവശാസ്ത്രം യഥാർത്ഥ വിമർശനാത്മക, ആത്മീയ, ആരാധനയാലും പ്രാർത്ഥനയാലും നിറഞ്ഞ, ജനകീയമായ അറിവായി വികസിക്കണം. ഇത് മനുഷ്യരാശിയുടെയും സൃഷ്ടിയുടെയും മുറിവുകളിലേക്ക് കരുണയോടെ തിരിഞ്ഞ്, ചരിത്രത്തിന്റെ അന്തിമ പൂർത്തീകരണത്തിന്റെ പ്രത്യാശ നൽകണം.
ദൈവശാസ്ത്രം അതിന്റെ സമഗ്രതയിൽ ഇടയന്മാർക്കുള്ള ‘മുദ്ര’ ആയി സ്വീകരിക്കണം. ഇത് സിദ്ധാന്തവും പ്രയോഗവും (theory and practice) സമന്വയിപ്പിച്ച്, യഥാർത്ഥ ജീവിതസാഹചര്യങ്ങളിൽനിന്ന് ആരംഭിച്ച് വികസിപ്പിക്കണം. യാഥാർഥ്യത്താൽ ചോദ്യം ചെയ്യപ്പെടാൻ തയ്യാറാകുകയും മിശിഹായിലൂടെയുള്ള ദൈവസ്നേഹത്തിന്റെ രക്ഷാകര സംഭവം പ്രഖ്യാപിക്കുകയും വേണം. ‘കാലത്തിന്റെ അടയാളങ്ങൾ’ വിവേചിച്ചറിഞ്ഞ്, ജനങ്ങളുടെ പൊതുബോധത്തിന് പ്രാധാന്യം നൽകണം. സഭയുടെ സുവിശേഷവൽക്കരണത്തിനും വിശ്വാസപ്രചരണത്തിനും സേവനം ചെയ്യുന്നതോടൊപ്പം, വിശ്വാസത്തെ സംസ്കാരമാക്കി മാറ്റി, ദൈവജനത്തിന്റെ ജ്ഞാനമുള്ള പൊതുബോധമായി വികസിപ്പിക്കണം. അവസാനമായി, ദൈവശാസ്ത്രം എല്ലാവർക്കും മാനുഷികവും മാനവീകരിക്കുന്നതുമായ സൗന്ദര്യത്തിന്റെ നിർദ്ദേശമായി മാറണം.
പൊന്തിഫിക്കൽ തിയോളജി അക്കാദമി ദൈവശാസ്ത്രത്തിന്റെ പുതുക്കിയ ദൗത്യത്തെ മുൻനിർത്തി, ശാസ്ത്രീയതയോടുള്ള ശ്രദ്ധ നിലനിർത്തിക്കൊണ്ട്, വിവിധ മേഖലകളുമായി സംവാദം വികസിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഇത് ശാസ്ത്രം, തത്വശാസ്ത്രം, മാനവികശാസ്ത്രം, കല എന്നിവയുമായും, വിശ്വാസികൾ, അവിശ്വാസികൾ, വിവിധ ക്രിസ്തീയ വിഭാഗങ്ങൾ, മറ്റു മതങ്ങൾ എന്നിവയിലെ പുരുഷന്മാരും സ്ത്രീകളുമായും നടത്തേണ്ട സംവാദമാണ്. ഇതിനായി വിശ്വാസം, പഠനം, പങ്കുവയ്ക്കൽ എന്നിവയിൽ അധിഷ്ഠിതമായ ഒരു അക്കാദമിക സമൂഹം സൃഷ്ടിക്കണം. ഈ സമൂഹം മറ്റ് വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്, അറിവിന്റെയും ക്രിസ്തീയ സമൂഹങ്ങളുടെയും വിവിധ മേഖലകളിലേക്ക് മൗലികതയോടെയും ഭാവനാശക്തിയോടെയും പ്രവേശിക്കാൻ പ്രാപ്തമാകണം.
ഡോ. ടോണി മുരിയൻകാവുങ്കൽ


