ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് (1 തെസ 4:7) എന്നാണല്ലോ പൗലോസ് അപ്പസ്‌തോലന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും. പക്ഷേ നമ്മളില്‍ എത്രപേര്‍ എനിക്കൊരു വിശുദ്ധനാകണം അല്ലെങ്കില്‍ വിശുദ്ധയാകണം എന്ന് ആഗ്രഹിക്കാറുണ്ട്.? വിശുദ്ധിയുള്ളവരായി മാറ്റണേയെന്ന് പ്രാര്‍ഥിക്കാറുണ്ട്?
ജീവിതത്തില്‍ പല നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ വിശുദ്ധരാകാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് തോന്നുന്നു. ഇതിന് നമ്മെ പ്രേരിപ്പിക്കുന്നത് വിശുദ്ധിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ വ്യത്യസ്തമാണ് എന്നതാണ്. അല്ലെങ്കില്‍ വിശുദ്ധിയെക്കുറിച്ച് നമ്മള്‍ പല തെറ്റായ ധാരണകളിലും കുടുങ്ങിക്കിടക്കുകയാണ്. അതിന് കുറ്റംപറയാനുമാവില്ല. കാരണം വിശുദ്ധരായി നാം വണങ്ങുന്ന പല ജീവിതങ്ങളും നമുക്ക് നല്കുന്ന ചിത്രം അത്തരത്തിലുളളതാണ്.
ഭാരതത്തിലെ അല്മായരുടെ മധ്യസ്ഥനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന വിശുദ്ധ ദേവസഹായം പിള്ളയെ പോലെയുള്ള ജീവിതങ്ങള്‍ തന്നെ ഉദാഹരണം. ശാരീരികവും മാനസികവുമായ പല വേദനകളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോയതിന് ശേഷമാണ് ദേവസഹായത്തെ പോലെയുളളവര്‍ വിശുദ്ധപദം പ്രാപിച്ചത്. ആദിമനൂറ്റാണ്ടുകളിലുണ്ടായിരുന്ന രക്തസാക്ഷിത്വവും മതപീഡനങ്ങളുടെ പശ്ചാത്തലവുമൊക്കെ അനേകരുടെ വിശുദ്ധപദത്തിന് കാരണമായി മാറിയിട്ടുണ്ട്.
എന്നാല്‍ പുതിയ കാലത്തിലെത്തുമ്പോള്‍ അത്തരം ധാരണകളെയൊക്കെ നമുക്ക് മാറ്റിയെഴുതേണ്ടതായി വരുന്നു. പുതിയ കാലത്തിന് അനുസരിച്ച് വിശുദ്ധിയെക്കുറിച്ചുള്ള സങ്കല്പങ്ങളും തിരുത്തിയെഴുതുന്നതിനാണ് നാം ഇപ്പോള്‍ സാക്ഷിയായിരിക്കുന്നത്. അതിന്റെ ഏറ്റവും മികച്ച തെളിവാണ് കഴിഞ്ഞമാസം ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധപദവിയിലേക്കുയര്‍ത്തിയ കാര്‍ലോയും ഫ്രസാത്തിയും. കൗമാരക്കാരനും യുവാവുമായിരുന്ന ഈ വിശുദ്ധ ചെറുപ്പക്കാര്‍ നമുക്ക് നല്കുന്ന പ്രതീക്ഷ വളരെ വലുതാണ്.
ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍തന്നെ ഈ ലോകത്തിന്റേതല്ലാത്ത വിധത്തില്‍ ജീവിച്ചവരായിരുന്നു ഇരുവരും. ചുറ്റുപാടുകളിലേക്കല്ല, ഫ്രസാത്തിയുടെ വാക്കുകള്‍ കടമെടുത്തുപറഞ്ഞാല്‍ ‘ഉയരങ്ങളിലേക്ക്, ‘ഉന്നതങ്ങളിലേക്ക് ‘നോക്കിയാണ് നാം ജീവിക്കേണ്ടതെന്നാണ് ഇവര്‍ നമുക്കു പറഞ്ഞുതരുന്നത്. ആധുനികസാങ്കേതികവിദ്യകളെ ദൈവത്തിനു വേണ്ടി, സുവിശേഷത്തിന്റെ വ്യാപനത്തിനുവേണ്ടി വിനിയോഗിക്കണം എന്നാണ് കാര്‍ലോയുടെ ജീവിതത്തില്‍ നിന്ന് കിട്ടുന്ന മറ്റൊരു സൂചന.
കാര്‍ലോ ജീവിച്ചിരുന്നപ്പോള്‍ എന്നതിനെക്കാളേറെ ഇന്ന് സാങ്കേതികവിദ്യയില്‍ വന്‍കുതിച്ചുച്ചാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എഐ പോലെയുള്ള സാങ്കേതികവിദ്യകളുടെ വികാസം നമ്മെ അമ്പരപ്പിക്കുന്ന വിധത്തിലുള്ളതാണ്. ലോകത്തിന്റെ നന്മയ്ക്കും സുവിശേഷത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടി ഈ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണം. എന്നാല്‍ ഖേദത്തോടെ പറയട്ടെ പലപ്പോഴും ഇത്തരം വിദ്യകളെ തിന്മയ്ക്കും മറ്റുള്ളവരുടെ ദോഷത്തിനും വേണ്ടി വിനിയോഗിക്കുന്നവരാണ് കൂടുതല്‍. സോഷ്യല്‍മീഡിയായിലൂടെ ആര്‍ക്കെതിരെയും എന്തും പറയാമെന്ന, ഏതു ആരോപണവും ഉന്നയിക്കാമെന്ന അവസ്ഥ സംജാതമായിരിക്കുന്നത് അത്യന്തം ഞെട്ടലുളവാക്കുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ ഒരു വീണ്ടുവിചാരവും തിരുത്തും ഉണ്ടാവാന്‍ വിശുദ്ധ കാര്‍ലോയുടെ ജീവിതം നമുക്ക് മാതൃകയാകണം.
ഒക്ടോബര്‍ നമ്മെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ട മാസമാണല്ലോ? നമ്മുടെ വീടുകളിലും ദേവാലയങ്ങളിലും സന്യാസസമൂഹങ്ങളിലും കൂട്ടായ്മകളിലുമൊക്കെ കൂടുതലായി ജപമാല ചൊല്ലി പ്രാര്‍ഥിക്കുന്ന അവസരം. പരിശുദ്ധപിതാവ് ലെയോ പാപ്പ ഈ മാസത്തെ നമ്മുടെ ജപമാല പ്രാര്‍ത്ഥനകളുടെ പ്രത്യേകനിയോഗമായി ആവശ്യപ്പെട്ടിരിക്കുന്നത് സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ഥിക്കണമെന്നാണ്. സഭയിലും സമൂഹത്തിലും അസമാധാനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പാപ്പയുടെ ആഹ്വാനത്തിന് കൂടുതല്‍ പ്രസക്തിയുണ്ട്. സമാധാനരാജ്ഞിയെന്നും നാം മാതാവിനെ വിളിക്കാറുണ്ടല്ലോ? ഒക്ടോബറിലെ നമ്മുടെ ജപമാല പ്രാര്‍ഥനയിലൂടെ എല്ലാവിധത്തിലുള്ള സമാധാനക്കേടുകളുടെയും അരൂപികളെ പരിശുദ്ധ അമ്മ നിര്‍വീര്യമാക്കുമെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം. നമ്മുടെ വ്യക്തിപരമായ നിയോഗങ്ങള്‍ക്കൊപ്പം സമാധാനത്തിനുവേണ്ടിയും പ്രാര്‍ഥിക്കാന്‍ മറക്കരുത്. അതോടൊപ്പം തന്നെ വിശുദ്ധിക്കുവേണ്ടിയും നമുക്കു പ്രാര്‍ഥിക്കാം. സഭ കൂടുതല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. നാം ഓരോരുത്തരും കൂടുതലായി വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. വിശുദ്ധീകരണത്തിലൂടെ സമാധാനത്തിലേക്ക് നമുക്ക് കടന്നുചെല്ലാന്‍ കഴിയട്ടെ.
മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ


