Pierangelo Capuzzimati
‘എന്റെ രോഗം കര്‍ത്താവിന്റെ ഒരു സമ്മാനമാണ്. നമുക്ക് സമാധാനത്തോടെ ജീവിക്കാം. അവന് എന്തും ചെയ്യാന്‍ കഴിയും’ രക്താര്‍ബുദത്തിന്റെ കഠിനവേദനയിലൂടെ കടന്നുപോകുന്ന ഒരു കൗമാരക്കാരന്റെ വാക്കുകളാണ് ഇതെന്ന് വിശ്വസിക്കാനാവുമോ? പക്ഷേ വിശ്വസിച്ചേ തീരൂ. ദൈവദാസന്‍ പിയറഞ്ചലോ കപുസിമാറ്റി രോഗത്തിലൂടെയും അത് നല്കുന്ന കഠിനവേദനകളിലൂടെയും കടന്നുപോയത് വിശ്വാസം എന്ന സമ്പാദ്യം മാത്രം കൈമുതലാക്കിക്കൊണ്ടായിരുന്നു.
1990 ജൂണ്‍ 28 ന് ഇറ്റലിയിലെ ടരാന്റോയിലാണ് പിയറഞ്ചലോ കപ്പൂസിമാറ്റി ജനിച്ചത്. മതപരമായ കാര്യങ്ങളില്‍ തീക്ഷ്ണത പുലര്‍ത്തിയിരുന്നവരോ ദൈവികകാര്യങ്ങളില്‍ അത്യുത്സാഹകരോ ആയിരുന്നില്ല അവന്റെ മാതാപിതാക്കള്‍. എങ്കിലും ചെറുപ്പം മുതല്‍ പിയറഞ്ചലോയുടെ ജീവിതം വ്യത്യസ്തമായിരുന്നു. ശാന്തനും സൗമ്യനുമായ കുട്ടി എന്നതായിരുന്നു പഠനകാലത്ത് അവനെക്കുറിച്ച് അധ്യാപകര്‍ക്കു സഹപാഠികള്‍ക്കും പറയാനുണ്ടായിരുന്നത്. അവന് അഞ്ച് വയസ് ഇളപ്പത്തിലാണ് അനിയത്തി സാറ ജനിച്ചത്. ചേട്ടനും അനിയത്തിയും തമ്മിലുള്ള ആത്മബന്ധം തീവ്രമായിരുന്നു. പഠനകാര്യങ്ങളില്‍ മാത്രമല്ല വായനയിലും പിയറഞ്ചലോ മുമ്പന്തിയിലായിരുന്നു. അവന്റെ വിജ്ഞാനദാഹം എല്ലാവരെയും അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു.
എല്ലാം സാധാരണപോലെ കടന്നുപോയിക്കൊണ്ടിരുന്ന അത്തരം ദിവസങ്ങളിലായിരുന്നു ആ കുടുംബത്തിന്റെ തന്നെ വിധി തലകീഴായി മറിച്ചുകൊണ്ട് അവന് രക്താര്‍ബുദം സ്ഥിരീകരിച്ചത്. 2004 ല്‍ ആയിരുന്നു അത്. രോഗചികിത്സയുടെ ഇടവേളകള്‍ക്കിടയിലും പഠിക്കാനും വായിക്കാനും പിയറഞ്ചലോ സമയം കണ്ടെത്തി. സ്‌കൂളില്‍ പോകാന്‍ കഴിയായിരുന്ന അവസരത്തില്‍ അധ്യാപകനെ വീട്ടില്‍ വരുത്തിയായിരുന്നു പഠനം തുടര്‍ന്നത്. 2005 ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും രോഗസംബന്ധമായ പലവിധചികിത്സകളിലൂടെ അവന്‍ കടന്നുപോയി. രോഗകിടക്കയിലും അവന്‍ പുലര്‍ത്തിയിരുന്ന അചഞ്ചലമായ ദൈവവിശ്വാസം മാതാപിതാക്കളെ അത്ഭുതപ്പെടുത്തി. അന്നുവരെയുള്ള ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചുകൊണ്ട് അവരുടെ ജീവിതവും വിശ്വാസത്തിലേക്ക് വഴിതുറന്നു. രോഗത്തെ ദൈവത്തിന്റെ സമ്മാനമായിട്ടാണ് പിയറഞ്ചലോ കണ്ടിരുന്നത്. അതിലൂടെ ദൈവത്തിന്റെ പദ്ധതികള്‍ മനസ്സിലാക്കാന്‍ അവന് സാധിച്ചു. നാലുവര്‍ഷത്തോളം നീണ്ടുനിന്ന സഹനജീവിതത്തിനു ശേഷം 2008 ഏപ്രില്‍ 30 ന് പിയറഞ്ചലോ സ്വര്‍ഗീയപിതാവിന്റെ മടിത്തട്ടിലേക്ക് യാത്രയായി. പതിനെട്ടാം ജന്മദിനത്തിന് രണ്ടു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ആ വേര്‍പാട്.
സാന്‍ ജോര്‍ജിയോ ജോണിക്കോ നഗരത്തിലെ ദേവാലയ സെമിത്തേരിയിലാണ് പിയറഞ്ചലോയുടെ ഭൗതികദേഹം സംസ്‌കരിച്ചിരിക്കുന്നത്. പോപ്പ് ബെനഡിക്ട് പതിനാറാമനുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും പിയറഞ്ചലോയ്ക്ക് ലഭിച്ചിട്ടുണ്ട്.സഭയ്ക്ക് പുറത്തു രക്ഷയില്ല എന്നൊരു വിശ്വാസമാണ് പിയറഞ്ചലോ പുലര്‍ത്തിയിരുന്നത്. ദൈവം ഒരു ആവശ്യവും അനിവാര്യതയുമാണെന്ന് സത്യമാണ് അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. മതം മനുഷ്യന്റ ആവശ്യമായിരുന്നുവെങ്കില്‍ അത് മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം വിശ്വസിച്ചു. രോഗങ്ങള്‍ ഏതൊരാളെയും ദൈവത്തില്‍ നിന്ന് അകറ്റിക്കളയുമ്പോള്‍ രോഗങ്ങള്‍ ദൈവത്തിലേക്ക ചേര്‍ത്തുനിര്‍ത്തിയെന്നതാണ് പിയറഞ്ചലോയെ വ്യത്യസ്തനാക്കുന്നത്. രോഗകാലം പ്രാര്‍ത്ഥനയ്ക്കു മാത്രമല്ല പഠിക്കാനും വിനിയോഗിച്ചുവെന്നത് നിസ്സാരമല്ല.
സൃഷ്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് ധ്യാനിക്കാനുള്ള വേളയാക്കി അദ്ദേഹം ഇതു മാറ്റി. പതിനേഴാം വയസില്‍ ഈ ലോകത്തില്‍ നിന്ന് മറഞ്ഞുപോകുമ്പോള്‍ പിയറഞ്ചലോ നമ്മെ പഠിപ്പിച്ച പാഠം സഹനങ്ങള്‍ ദൈവത്തില്‍ നിന്നുള്ള ദാനമാണെന്നായിരുന്നു. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. പക്ഷേ ഞാന്‍ എല്ലാം വിശ്വസിക്കുന്നുവെന്നായിരുന്നു പിയറഞ്ചലോയുടെ വാക്കുകള്‍. 2018 ഏപ്രില്‍ 26 ന് പരിശുദ്ധ സിംഹാസനം പിയറാഞ്ചലോയുടെ നാമകരണനടപടികള്‍ക്ക് അനുവാദം നല്കുകയും 2024 ജനുവരി 20 ന് രൂപതാതല നാമകരണനടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തു.


