“അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ പ്രോത്സാഹിപ്പിക്കേണ്ടതാണ് ” എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനം അനുസരിച്ച് മാർ ജേക്കമ്പ് തൂങ്കുഴി ആരംഭിച്ച സന്യാസിനിസമൂഹമാണ് ക്രിസ്തുദാസി സമൂഹം. കുടിയേറ്റ പ്രദേശമായ മാനന്തവാടി രൂപതയുടെ വളരെ പ്രത്യേകമായ ആത്മീയ അജപാലന, പ്രേഷിത ആവശ്യങ്ങളാണ് ക്രിസ്തുദാസി സമൂഹത്തിന് രൂപം നല്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളത്തിന്റെ തെക്കുഭാഗത്തുനിന്നും വർദ്ധിച്ച തോതിൽ കുടിയേറ്റം തുടർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ,സംസ്കാരിക, സാമൂഹിക ആത്മീയ തലങ്ങളിൽ തീർത്തും പിന്നിലായിരുന്ന ഈ കുടിയേറ്റ ജനതയുടെ കഠിനാധ്വാനത്തിന്റെ കരങ്ങൾക്ക് ബലമാകാൻ, അവരെ സമുദ്ധരിക്കാൻ അന്നത്തെ രൂപതാധ്യക്ഷനായ (1973 1995) മാർ ജേക്കമ്പ് തൂങ്കുഴി പിതാവ് പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നു. സമുദ്ധാരണ പദ്ധതികളുടെ കർമപരിപാടികളിൽ ഈ ജനതയുടെയിടയിൽ സേവനം ചെയ്യാൻ തയ്യാറുള്ള ഒരു സമർപ്പിത സമൂഹത്തിന്റെ ആവശ്യകത കണക്കിലെടുത്താണ് അദ്ദേഹം 1977 മെയ് 19 ന് ക്രിസ്തുദാസി സമൂഹത്തിന് രൂപം കൊടുത്തത്.
ഈ സമൂഹത്തിന്റെ കാരിസം ക്രിസ്തുവിനോടുള്ള ദാസ്യമാണ്. തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചുകൊണ്ട് മരണത്തോളം, കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തിയ ക്രിസ്തുവിന്റെ ജീവിതശൈലിയിൽ നിന്നുമാണ് ഈ കാരിസം ഉരുതിരിഞ്ഞത്. കാലഘട്ടത്തിന്റെ ആവശ്യങ്ങളിലൂടെ, വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലൂടെ വെളിപ്പെടുന്ന ദൈവഹിതം വിവേചിച്ചറിഞ്ഞ് ദൈവജനത്തിന് ശുശ്രൂഷ ചെയ്യുകയാണ് ക്രിസ്തുദാസി സമൂഹത്തിന്റെ പ്രവർത്തനശൈലി.
പരിശുദ്ധ കന്യകാമറിയമാണ് സമൂഹത്തിന്റെ സ്വർഗീയ മധ്യസ്ഥ. “ഇതാ കർത്താവിന്റെ ദാസി” എന്ന മാതാവിന്റെ മംഗളവാർത്തയിലെ പ്രത്യുത്തരമാണ് ക്രിസ്തുദാസികളുടെ മുദ്രാവാക്യം. കുടുംബപ്രേഷിത മേഖലയിലൂടെയും സാമൂഹിക, സൗഖ്യദായക, വിദ്യാഭ്യാസ, ഗാർഹിക, വചനപ്രഘോഷണ പ്രേഷിതത്വത്തിലൂടെയും, ക്രിസ്തുദാസി സമൂഹത്തിന്റെ കാരിസത്തിൽ പ്രായോഗിക വിഥികളിലൂടെ ക്രിസ്തുവിനെ പകർന്നു നൽകാനും ക്രിസ്തുവിലേക്ക് അനേകരെ ആകർഷിക്കാനും വിവിധങ്ങളായ്രേപഷിത മേഖലകളിലേക്ക് ക്രിസ്തുദാസി സമൂഹത്തെ ദൈവം വളർത്തികൊണ്ടുവരുന്നു.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ നാലു ഭൂഖണ്ഡങ്ങളിൽ ക്രിസ്തുദാസി സമൂഹാംഗങ്ങൾ പ്രവർത്തനനിരതരാണ്. “ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ വിണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു.” എന്ന സ്ഥാപക പിതാവിന്റെ ആപ്തവാക്യം നെഞ്ചിലേറ്റി “ഇതാ ഞാൻ കർത്താവിന്റെ ദാസി” എന്ന് പ്രത്യുത്തരിച്ചുകൊണ്ട് ക്രിസ്തുവിന്റെ വയലേലകളിൽ ക്രിസ്തുവിനോടൊപ്പം ക്രിസ്തുദാസികൾ സ്നേഹശുശ്രൂഷ ചെയ്തുവരുന്നു.
സി. ടീന കുന്നേൽ എസ്. കെ. ഡി.
മദർ ജനറൽ


