ജനുവരി 3 ദൈവമാതൃത്വ തിരുനാൾ
എല്ലാ സ്ത്രീകളും അനുഗ്രഹീതകളാണ്. അവരുടേതായ ജീവിതത്തിന്റെ എല്ലാ നന്മകളും കുറവുകളോടും കൂടി തന്നെ. എന്നിട്ടും ദൈവത്തിന്റെ പ്രത്യേകവിശേഷണത്താൽ അനുഗ്രഹിക്കപ്പെട്ടവളായി പ്രഘോഷിക്കപ്പെട്ടിട്ടുള്ളത് മറിയം മാത്രമാണ്. മംഗളവാർത്ത അറിയിക്കാൻ നിയോഗിക്കപ്പെട്ട ഗബ്രിയേൽ മാലാഖയാണ് അത്തരമൊരു വിശേഷണം മറിയത്തിന് ആദ്യമായി നല്കിയത്. ‘ സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.’ മറിയം എന്ന സ്ത്രീ അനുഗ്രഹിക്കപ്പെട്ടവളായതുകൊണ്ടാവാം അവളോടു ചേർന്നുനില്ക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരായ ഒാരോ സ്ത്രീകളും അനുഗ്രഹീതകളായി മാറുന്നത്. മറിയത്തിന്റെ അനുഗ്രഹത്തിന്റെ ഓഹരി കൈപ്പറ്റിയാണ് ഓരോ സ്ത്രീകളും ജീവിക്കേണ്ടത്. എന്നിട്ടും പല സ്ത്രീകളും തങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ജീവിതത്തിലെ ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ വിസ്മരിച്ചുപോകുന്നില്ലേ? അതെന്തായാലും മറിയത്തിന്റെ അനുഗ്രഹവഴികളിലൂടെ നമുക്കൊന്നു സഞ്ചരിക്കേണ്ടത് അത്യാവശ്യമാണ്. മറിയം അനുഗ്രഹിക്കപ്പെട്ടവളാകുന്നത് ഏതൊക്കെ ഘടകങ്ങൾകൊണ്ടാണെന്ന് മാലാഖയുടെ വിശേഷണത്തിൽ നിന്നാണ് നമുക്ക് മനസ്സിലാക്കാനാവുന്നത്.
നന്മ നിറഞ്ഞവൾ
നന്മ നിറഞ്ഞ മറിയമേ എന്നാണ് മാലാഖയുടെ സംബോധന. കേവലം ഉപരിപ്ലവമായ ഒരു സംബോധനയായിരുന്നില്ല അത്. കാരണം മറിയം നന്മനിറഞ്ഞവളായിരുന്നു; നന്മ മാത്രമായിരുന്നു. എല്ലാ മനുഷ്യരിലും നന്മയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അതൊടാപ്പം നമ്മളിൽ തിന്മയുമുണ്ട്. തിന്മയുള്ളവർ എന്ന് നാം ആക്ഷേപിക്കുന്ന വ്യക്തികളിലും നന്മയുടെ അംശങ്ങളുണ്ട്. കൂടുതൽ നന്മ നിറഞ്ഞവരെന്ന് നാം വാഴ്ത്തുന്ന വ്യക്തികളിൽ തിന്മയുടെ അംശങ്ങളുമുണ്ട്.
അതുകൊണ്ടുതന്നെ ഒരാളെയും നമുക്ക് പൂർണ്ണമായും നന്മ നിറഞ്ഞവരായോ തിന്മ മാത്രമുള്ളവരായോ കണക്കുകൂട്ടാനാവില്ല. എന്നാൽ മറിയം പൂർ്ണ്ണമായും നന്മ നിറഞ്ഞവളായിരുന്നു. ഉത്ഭവപാപത്തിൽ നിന്നുപോലും ഒഴിച്ചുനിർത്തപ്പെട്ടവൾ അല്ലെങ്കിൽ എങ്ങനെയാണ് തിന്മയ്ക്ക് പാത്രമാകുന്നത്? ദൈവവിചാരത്തോടെ ജീവിക്കുകയും പെരുമാറുകയും ദൈവഹിതാനുസരണം ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുന്ന ഏതൊരാളും നന്മയുള്ള ജീവിതത്തിനുടമകളായി മാറുന്നു. മറിയത്തെ നാം സ്നേഹിക്കുകയും വണങ്ങുകയും കൂടുതലായി മാധ്യസ്ഥം തേടുകയും ചെയ്യുന്നത് മറ്റ് വിശുദ്ധർക്കാർക്കും ഇല്ലാത്ത നന്മ കൊണ്ട് മുടി ചൂടപ്പെട്ടവളായിരുന്നു മറിയം എന്നതുകൊണ്ടാണ്. വിശുദ്ധർ മനുഷ്യരായിരുന്നു. ് പാപത്തോടുകൂടി ജനിക്കുകയും പാപികളോടുകൂടി ജീവിക്കുകയും ചെയ്തിരുന്നവർ. അതുകൊണ്ടുതന്നെ പലതരത്തിലുള്ള പാപപ്രവണതകൾ അവരിലുണ്ടായിരുന്നു. ജീവിതകാലം മുഴുവനും അതുമായുള്ള നിരന്തരപോരാട്ടവും അതിജീവനവും വഴിയാണ് ഒടുവിൽ അവർ വിശുദ്ധപദപ്രാപ്തിയിലെത്തിയത്. ഉടലിന്റെ ആസക്തികൾക്കു ചിലപ്പോഴെങ്കിലും വശപ്പെട്ടുപോവുകയും അതിനെ ഞെരിഞ്ഞമർത്തി വിശുദ്ധിയെ പ്രാപിക്കുകയും ചെയ്ത അത്തരം വിശുദ്ധഗണത്തിൽ രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന അസ്സീസിയിലെ ഫ്രാൻസിസ് പോലുമുണ്ട്.
എന്നാൽ അത്തരം ശുദ്ധീകരണങ്ങളൊന്നും മറിയത്തിനു ആവശ്യമുണ്ടായിരുന്നില്ല. ജന്മംകൊണ്ടും പ്രകൃതം കൊണ്ടും കർമ്മം കൊണ്ടും നന്മയുടെ കൂടാരവും കേദാരവുമായിരുന്നു അവൾ. യാതൊരുവിധത്തിലുള്ള കന്മഷങ്ങളും കലരാതെ ജീവിക്കാൻ ദൈവത്താൽ പ്രത്യേകം നിയോഗിക്കപ്പെട്ട മനുഷ്യജന്മം മറിയമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. അങ്ങനെയുള്ള മറിയത്തെ വണങ്ങുന്നതിൽ നാം എന്തിന് മടിക്കണം? മറ്റുള്ളവരിലെനന്മ കാണാനാണ് നമ്മുടെ കണ്ണുകളിൽ അഞ്ജനം എഴുതേണ്ടത്. അഞ്ജനമെഴുതിയ മിഴികൾ കൊണ്ട് മറിയത്തെ നോക്കുമ്പോൾ നന്മപ്രകാശത്താൽ മറിയം ഒരു ഉദയനക്ഷത്രമായി മാറുന്നത് നാം കാണുന്നു.
ഉദരഫലം അനുഗ്രഹീതം
മറിയം അനുഗ്രഹീതയായത് അവളുടെ ഉദരഫലം നിമിത്തം കൂടിയാണ്. കർത്താവിനെ ഉദരത്തിലും ഹൃദയത്തിലും ഒന്നുപോലെ വഹിക്കാൻ കൃപ ലഭിച്ചവളായിരുന്നു മറിയം. രക്ഷകന്റെ അമ്മയാകാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവളുടെ ദാസിയാകാൻ കാത്തിരുന്ന മറിയത്തിന് ലഭിച്ചത് രക്ഷകന്റെ അമ്മയാകാനുള്ള നിയോഗമാണ്. ദൈവത്തെ കൈകളിലെടുക്കുക. ദൈവത്തെ പാലൂട്ടുക. ദൈവം ഒരു ഉണ്ണിയായി മടിയിലിരിക്കുക. ലോകത്തിൽ ഏതു സ്ത്രീക്കുണ്ട് ഇത്തരമൊരു ഭാഗ്യം, മറിയത്തിനല്ലാതെ?
മറിയത്തിന്റെ ഉദരം അനുഗ്രഹീതമായി. അനുഗ്രഹിക്കപ്പെട്ട ഉദരത്തിൽ പിറവിയെടുക്കുമ്പോഴാണ് ഉദരഫലം അനുഗ്രഹീതമാകുന്നത്. നല്ല മക്കൾ ജനിക്കുമ്പോൾ അമ്മമാരും നല്ലഅമ്മമാരുടെ ഉദരത്തിൽ ജനിക്കുന്ന മക്കളും അനുഗ്രഹകാരണമാകും എന്നുകൂടി ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്. പിറവിക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നത് ഏറ്റവും വിശുദ്ധിയോടെയായിരിക്കണമെന്ന ഓർമ്മപ്പെടുത്തലും ഇവിടെയുണ്ട്.
മറിയത്തിനൊത്ത ജോസഫ്
മറിയം അനുഗ്രഹിക്കപ്പെട്ടവളാകുന്നതിനെ മറ്റൊരു രീതിയിൽ കൂടി വിലയിരുത്തേണ്ടതുണ്ട്. മറിയത്തിന്റെ അനുഗ്രഹത്തിന് കാരണം അവൾക്ക് ജോസഫിനെപോലെയുളള ഒരു ഭർത്താവിനെ കിട്ടിയെന്നതാണ്. ദൈവത്തോടു ചേർന്നുനിന്ന് മറിയത്തെ കാണാൻ കഴിഞ്ഞ, മനസ്സിലാക്കാൻ സാധിച്ച ഭർത്താവായിരുന്നു ജോസഫ്. ഏതൊരു സ്ത്രീയും അനുഗ്രഹിക്കപ്പെട്ടവളാകുന്നത് അവളുടെ ഭർത്താവിന്റെ നന്മകളോടുചേർത്താണ്. എത്രയെത്ര ദുരനുഭവങ്ങളിലൂടെ കടന്നുപോയിട്ടും മറിയം പതറാതെ നിന്നതു ദൈവത്തോടുകൂടി ചിന്തിക്കാനും പ്രവർത്തിക്കാനും സാധിച്ച ഒരു ഭർത്താവിനെ ലഭിച്ചതുകൊണ്ടായിരുന്നു. ഇണയോടു ചേർത്തുനിർത്തിയാണ് ചില അനുഗ്രഹങ്ങളെ എണ്ണേണ്ടത്.
മറിയത്തോടുളള മാധ്യസ്ഥത്തിന്റെ കാരണം
മറിയത്തോട് നാം എന്തുകൊണ്ട് മാധ്യസ്ഥം തേടുന്നു എന്നതിന് വ്യക്തമായ ഉത്തരം കൂടി മാലാഖയുടെ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്. കർത്താവ് നിന്നോടുകൂടെ. അതാണ് മാലാഖ പറയുന്നത്. നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും എന്ന് ദൈവം തിരുവചനങ്ങളിലൂടെ പലർക്കും ഉറപ്പുനല്കിയിട്ടുണ്ട്. എന്നാൽ അതിനപ്പുറം ഒരുപടി കൂടി ആ ദൈവസാന്നിധ്യം കടന്നുചെല്ലുന്നു എന്നിടത്താണ് മറിയത്തിന്റെ പ്രാധാന്യം.
കർത്താവ് നിന്നോടുകൂടെയുണ്ട് എന്നത് അസന്നിഗ്ദമായ കാര്യമാണ്. അക്കാര്യത്തിൽ സംശയങ്ങളോ തീർപ്പുകല്പിക്കലുകളോ ഇല്ല. ദൈവം കൂടെയുണ്ടാവും എന്ന് ഉറപ്പുനല്കിയിട്ടും ചില പ്രത്യേകസന്ദർഭങ്ങളിൽ ചിലരിൽ നിന്ന് ദൈവസാന്നിധ്യം വിട്ടുനില്ക്കുന്നതായും തിരുവചനങ്ങളിൽ നാം കാണുന്നുണ്ട്. പക്ഷേ മറിയത്തിന്റെ കാര്യത്തിൽ അങ്ങനെയൊന്ന് സംഭവിക്കുന്നില്ല. എപ്പോഴും ഏതുസമയത്തും ദൈവം അവളോടുകൂടെയുണ്ടായിരുന്നു.
ഒരു യാത്രയ്ക്കുപോകുമ്പോൾ ആ സ്ഥലത്തെക്കുറിച്ചു അറിവുള്ള ഒരാൾ കൂടെയുണ്ടാവുന്നത് ഏറെ പ്രയോജനപ്രദമാണല്ലോ. മാത്രവുമല്ല അപരിചിതമായ സ്ഥലത്തേക്കു പോകുമ്പോൾ ധൈര്യമുള്ളഒരാൾ കൂടെയുണ്ടാവുന്നത് ആശ്വാസകരവുമാണ്. അതുപോലെയാണ് ദൈവം കൂടെയുള്ള ഒരു വ്യക്തിയുടെ സഹായം നമുക്ക് സഹായകരമായിമാറുന്നത്.
ദൈവം കൂടെയുള്ള വ്യക്തിയുടെ കൂടെയാണ് സഞ്ചാരമെങ്കിൽ നമ്മുടെ വഴികൾ തെറ്റുകയില്ല. നമ്മുടേതല്ലാത്തതും നമുക്കില്ലാത്തതുമായ നന്മ, ആ വ്യക്തിയുടെ പേരിൽ നമുക്ക് അവകാശപ്പെടാനും സ്വന്തമാക്കാനും സാധിക്കുന്നു. അതാണ് മറിയത്തോടുള്ള മാധ്യസ്ഥത്തിന്റെ ശക്തി.
മറിയത്തോടുകൂടി നടക്കുക. ആ വഴി ക്രിസ്തുവിലേക്കുളള വഴിയാണ്. കാരണം മറിയം നടക്കുന്നത് ക്രിസ്തുവിലേക്കാണ്. ക്രിസ്തുവിലൂടെയാണ്. ക്രി്സ്തുവിനുവേണ്ടിയാണ്. മറിയത്തോടുകൂടെയായിരിക്കുക എന്നു പറയുന്നത് ദൈവത്തോടുകൂടെയായിരിക്കുക എന്നുതന്നെയാണ്അർഥം. അതുകൊണ്ട് മറിയത്തെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലേക്കും ക്ഷണിക്കുക. അമ്മയോടുള്ള പ്രാർഥന ദൈവത്തോടുള്ള പ്രാർഥനയാണ്്. കാരണം അമ്മ പ്രാർത്ഥിക്കുന്നത് ദൈവത്തോടാണ്. ദൈവം കൂടെയുള്ളവൾക്ക് അതല്ലാതെ മറ്റെന്ത് പ്രാർത്ഥിക്കാനാണ്?
വിനായക് നിർമ്മൽ


