* സാര്‍വത്രികസഭയിലെ ഏറ്റവും പുരാതന തിരുനാളുകളില്‍ ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍. ദൈവപുത്രനായ ഈശോയ്ക്ക് ജന്മം നല്‍കിയ പരിശുദ്ധ കന്യകാമറിയത്തിന്റെ ശരീരം അഴിഞ്ഞു പോകാന്‍ ദൈവം അനുവദിച്ചില്ല. അതുകൊണ്ട് ആത്മശരീരങ്ങളോടെ പരിശുദ്ധ കന്യകാമറിയത്തെ സ്വര്‍ഗത്തിലേക്ക് എടുത്തു എന്ന സന്ദേശമാണ് ഈ തിരുനാള്‍ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്.
1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ മറിയത്തിന്റെ സ്വര്‍ഗാരോപണം ‘മുനിഫിച്ചെന്തേസിമൂസ് ദേവൂസ്’ എന്ന തിരുവെഴുത്തിലൂടെ ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ‘ അമലോത്ഭവ ദൈവമാതാവ്, നിത്യ കന്യകാമറിയം, ഈ ലോകജീവിതം അവസാനിപ്പിച്ച ശേഷം ആത്മശരീരങ്ങളോടെ സ്വര്‍ഗീയ മഹത്വത്തിലേക്ക് ആരോപിതയായി.’
സ്വര്‍ഗാരോപണത്തിരുനാള്‍ : ചരിത്രത്തില്‍
മാതാവിന്റെ സ്വര്‍ഗാരോപണത്തിരുന്നാള്‍ ഒരു വിശ്വാസസത്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സഭയില്‍ ഈ തിരുനാള്‍ ഓഗസ്റ്റ് 15ന് ആഘോഷിച്ചിരുന്നു. ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സ്വര്‍ഗാരോപണ തിരുനാള്‍ ആഗോളസഭയില്‍ ആഘോഷിക്കുവാന്‍ തുടങ്ങിയതായി ചരിത്രം വെളിപ്പെടുത്തുന്നു. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജെറുസലേം ഭരിച്ചിരുന്ന ചക്രവര്‍ത്തിയായ മൗറിസാണ് തന്റെ സാമ്രാജ്യത്തില്‍ ഓഗസ്റ്റ് 15-ാം തീയതി ഈ തിരുനാള്‍ ആഘോഷിക്കണം എന്ന് പ്രഖ്യാപിച്ചത്. ഗ്രീക്കു പാരമ്പര്യം അനുസരിച്ച് പൗരസ്ത്യ കത്തോലിക്കാ സഭകള്‍, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തെ അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 15 മാതാവിന്റെ ‘ഉറക്കത്തിന്റെ’ തിരുനാളായി ആചരിച്ചു പോന്നിരുന്നു. മറ്റ് രണ്ട് പേരുകളില്‍ കൂടി ഈ തിരുനാള്‍ അറിയപ്പെട്ടിരുന്നു. സുറിയാനിയില്‍ ‘ശൂനായ തിരുനാള്‍’ എന്ന് അറിയപ്പെടുന്നു. ഈ ഭൂമിയില്‍നിന്ന് പറുദീസായിലേക്കുള്ള മാതാവിന്റെ ‘കരേറ്റം’ അല്ലെങ്കില്‍ ‘സ്ഥലംമാറ്റം’ എന്നൊക്കെയാണ് ഈ സുറിയാനി വാക്ക് അര്‍ഥമാക്കുന്നത്. ലത്തീന്‍ സഭയില്‍ ഇതിനെ ‘adsumtio’, അതായത് സ്വര്‍ഗാരോപണം എന്നാണ് വിളിക്കുന്നത്. ഇങ്ങനെ ഗ്രീക്ക്, സുറിയാനി, ലത്തീന്‍ സഭാ പാരമ്പര്യങ്ങളില്‍ വ്യത്യസ്തമായ പേരുകളിലാണ് ഈ തിരുനാള്‍ അറിയപ്പെടുന്നതെങ്കിലും ഇവയുടെ എല്ലാം ദൈവശാസ്ത്രപരമായ വ്യാഖ്യാനം ഒന്നുതന്നെയാണ്. ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയം ഈ ലോകത്തിലെ വാസത്തിനുശേഷം പറുദീസായിലേക്ക് എടുക്കപ്പെട്ടു!
മാതാവിന്റെ സ്വര്‍ഗാരോപണത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ നേരിട്ട് പ്രതിപാദിച്ചിട്ടില്ലെങ്കിലും വെളി. 12:1 ല്‍ കാണുന്ന ‘സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍, ശിരസില്‍ 12 നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം’ എന്ന ഈ ദര്‍ശനം മറിയത്തിന്റെ സ്വര്‍ഗീയ മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ സൂചനയായി പല സഭാപിതാക്കന്മാരും വിശ്വസിച്ചിട്ടുണ്ട്.
സ്വര്‍ഗീയ ചിന്ത തരുന്ന തിരുനാള്‍
മരണാനന്തര ജീവിതത്തെക്കുറിച്ചും ഓരോ ക്രൈസ്തവന്റെയും ലക്ഷ്യം സ്വര്‍ഗത്തില്‍ എത്തിച്ചേരുക എന്നതാണെന്നതിനെക്കുറിച്ചും മറന്ന് ഇന്നിന്റെ സുഖസന്തോഷങ്ങളില്‍ മുഴുകി ശരീരത്തിനും ആത്മാവിനും വിലകല്‍പ്പിക്കാത്ത ജീവിതങ്ങള്‍ക്ക് മുന്‍പില്‍ മനുഷ്യന്റെ അന്തിമലക്ഷ്യം ദൈവൈക്യമാണെന്നും ശരീരവും ആത്മാവും ദൈവത്തിന് വിലപ്പെട്ടതാണെന്നും മനുഷ്യന്റെ പൂര്‍ണതയെ ദൈവം സ്വീകരിക്കുന്നുവെന്നും ഈ തിരുനാള്‍ ഓര്‍മപ്പെടുത്തുന്നു. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാതാവിന്റെ സ്വര്‍ഗാരോപണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: ‘മറിയത്തിന്റെ സ്വര്‍ഗാരോപണത്തെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ ഭൂമി നമ്മുടെ അന്തിമ വാസഗേഹമല്ല എന്ന തിരിച്ചറിവ് നമ്മില്‍ ഉണര്‍ത്തുന്നു. സ്വര്‍ഗീയമൂല്യങ്ങള്‍ക്കനുസൃതം ജീവിച്ചാല്‍ നമ്മളും ഒരിക്കല്‍ സ്വര്‍ഗീയ മഹത്വത്തില്‍ പങ്കാളികളാകും.’ മനുഷ്യജീവിതം ഈ ലോകത്തില്‍ അവസാനിക്കുന്നതല്ല അത് ദൈവത്തിന്റെ പൂര്‍ണതയിലേക്കുള്ള ഒരു തീര്‍ഥയാത്രയാണ്.
സ്വര്‍ഗ്ഗാരോപണം: പ്രത്യാശയുടെയും മഹത്വത്തിന്റെയും അടയാളം
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണം മറിയത്തിന്റെ മഹത്വം മാത്രം ആഘോഷിക്കുന്നതല്ല. അത് വിശ്വസ്തതയോടെ ഈശോയെ അനുഗമിക്കുന്ന ഓരോ ക്രൈസ്തവനും ദൈവം നല്‍കുന്ന പ്രത്യാശയുടെ അടയാളവും വാഗ്ദാനവും ആണ്. മനുഷ്യജീവിതത്തിന്റെ അവസാനം മരണമല്ല, നാശവുമല്ല, മറിച്ച് ദൈവസന്നിധിയില്‍ നിത്യജീവിതമാണെന്ന് ഈ വിശ്വാസം നമ്മെ ബോധ്യപ്പെടുത്തുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു : ‘ദൈവമാതാവിന്റെ സ്വര്‍ഗാരോപണത്തിരുന്നാള്‍ നമ്മെ മുകളിലോട്ട് നോക്കാന്‍ വിളിക്കുന്നു സ്വര്‍ഗത്തിലേക്ക്. ദൈവത്തിന്റെ പദ്ധതിയില്‍ വിശ്വസിക്കാന്‍ നമ്മെ ക്ഷണിക്കുന്നു.’ ദൈവത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ഒരുക്കിയിരിക്കുന്ന ഭാവിയെ മറിയത്തില്‍ ദര്‍ശിക്കുന്നു എന്ന് കത്തോലിക്കസഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു: ‘ഭാഗ്യവതിയായ കന്യകയുടെ സ്വര്‍ഗാരോപണം തന്റെ പുത്രന്റെ പുനരുദ്ധാനത്തിനുള്ള അനന്യമായ പങ്കുചേരലും മറ്റ് ക്രൈസ്തവരുടെ പുനരുദ്ധാനത്തിന്റെ മുന്നാസ്വാദനവും ആണ്’ CCC 966.
ഈ ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ തീര്‍ഥാടകരാകാന്‍ വിളിക്കപ്പെട്ട സഭാമക്കള്‍ക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ പ്രത്യാശയുടെയും മഹത്വത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാന്‍ കൃപ പകരുന്നതാകട്ടെ.
Sr Dr Jissi Maria CMC


