2024 ആഗസ്റ്റ് ഒന്നാം തീയതി കുറവിലങ്ങാട് ക്ലാരറ്റ് ഭവനിൽ ക്ലരീഷ്യൻ സന്യാസസമൂഹാംഗമായിരുന്ന ബഹുമാനപ്പെട്ട മാത്യു ഞായർകുളം അച്ചന്റെ മൃതസംസ്‌കാര ശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കാൻ എനിക്കിടയായിരുന്നു. അച്ചൻ മരണമടഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമായിരുന്നു സംസ്‌കാരകർമം നടന്നത്. 80 വയസ് പ്രായമുണ്ടായിരുന്ന മാത്യുഅച്ചന്റെ ആദ്യകാല പ്രവർത്തനമേഖലകളിൽ തമിഴ്‌നാടും കർണാടകയും ഉൾപ്പെട്ടിരുന്നു. നാല്പതുവർഷം മുമ്പായിരുന്നു ഈ പ്രദേശത്തെ ശുശ്രൂഷകൾ.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നൂറുകണക്കിനാളുകൾ സംസ്‌കാരചടങ്ങുകളിൽ സംബന്ധിക്കാനെത്തിയിരുന്നുവെങ്കിലും അതിൽ എന്റെ സവിശേഷശ്രദ്ധ പതിഞ്ഞത് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വന്നവരിലായിരുന്നു. തമിഴ്‌നാട്ടുകാർ അച്ചന്റെ മരണവാർത്ത അറിഞ്ഞയുടനെ തന്നെ കുറവിലങ്ങാട്ടേക്ക് പുറപ്പെടുകയായിരുന്നു. അവിടെതാമസിച്ച് ദിവസങ്ങളോളം അവർ അച്ചനുവേണ്ടി പ്രാർഥിച്ചു. സംസ്‌കാരവേളയിൽ അവരുടെ അലമുറയിട്ട കരച്ചിൽ കണ്ടപ്പോൾ സന്യാസമൂഹാധികാരികളോട് അതിന് പിന്നിലെ കാരണം ഞാൻഅന്വേഷിക്കുകയുണ്ടായി. അപ്പോഴാണ് സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ആഴവും ഫലസിദ്ധിയും എത്രമാത്രമെന്ന് ഒരിക്കൽക്കൂടി എനിക്ക് വെളിപ്പെട്ട് കിട്ടിയത്. മാത്യുഅച്ചന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഫലം അനുഭവിച്ചവരും അതിലൂടെ വളർന്നുവന്നവരുമായ സാധാരണക്കാരായിരുന്നു അവരെല്ലാം. ഹിന്ദുമതവിശ്വാസികളായിരുന്നു അവർ എന്നതാണ് മറ്റൊരു പ്രത്യേകത. കർണാടകയിൽ നിന്നുവന്നവരാകട്ടെ ഇസ്ലാംമതവിശ്വാസികളായ ദമ്പതികളായിരുന്നു. ഒരു രാത്രിമുഴുവൻ മൃതദേഹത്തിന് സമീപമിരുന്ന് കൈകൾകൂപ്പി അവർ പ്രാർഥിക്കുകയായിരുന്നുവെന്ന കാര്യം പ്രൊവിൻഷ്യാളച്ചൻ കുർബാനമധ്യേ സംസാരിച്ചതും ശ്രദ്ധയോടെയാണ് ഞാൻ കേട്ടത്.
ലൂക്കാ സുവിശേഷം പത്താം അധ്യായത്തിൽ നല്ല സമറിയാക്കാരന്റെ ഉപമ ഈശോ വിവരിച്ചിരിക്കുന്നത് എത്രയോ ഹൃദയസ്പർശിയാണ്! വഴിയിൽ മുറിവേറ്റുകിടന്നവനെ ശുശ്രൂഷിച്ച് സഹായിച്ചാൽ അശുദ്ധിയുണ്ടാകുമെന്ന് ലേവ്യയനും യഹൂദപുരോഹിതനും ചിന്തിച്ചപ്പോൾ നല്ല സമറിയാക്കാരനാകട്ടെ വേദനിക്കുന്നവന്റെ അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചുകെട്ടുകയും തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തിൽ എത്തിച്ചു പരിചരിക്കുകയും ചെയ്തു. മാത്രവുമല്ല കൂടുതലായി എന്തെങ്കിലും ചെലവായാൽ അതുകൂടികൊടുക്കാൻ സന്നദ്ധനുമായി.
ആരാണ് അയൽക്കാരൻ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണല്ലോ ഈശോ നല്ല സമറിയാക്കാരന്റെ ഉപമ പറയുന്നത്. ഉപമ പറഞ്ഞശേഷം ഈശോ ചോദിക്കുന്നുണ്ട്, ഈ മൂവരിൽ ആരാണ് യഥാർഥ അയൽക്കാരൻ എന്ന്. അവനോട് കരുണകാണിച്ചവൻ എന്നായിരുന്നു ചോദ്യകർത്താവായ നിയമജ്ഞന്റെ മറുപടി. ”നീയും പോയി അതുപോലെ ചെയ്യുക” എന്നായിരുന്നു അതിനോടുള്ള ഈശോയുടെ പ്രതികരണം.
ഈശോയുടെ ഈ വാക്കുകൾ ഹൃദയ ത്തിൽപേറി ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഭ ഏർപ്പെടാൻ തുടങ്ങിയിട്ട് രണ്ടായിരത്തിൽപ്പരം വർഷങ്ങളായിരിക്കുന്നു. ഇന്നും ഈ വാക്കുകളുടെ പിൻബലത്തിൽ ഊർജ്വസ്വലതയോടും തീക്ഷ്ണതയോടുംകൂടി സഭാമക്കൾ ലോകമെമ്പാടും ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു. ജാതിമതഭേദമില്ലാതെ ജനങ്ങളെ സഹായിച്ചുകൊണ്ട് ഈ മേഖലയിൽ ശുശ്രൂഷ ചെയ്യുന്ന ലക്ഷക്കണക്കിന് സന്യസ്തരും വൈദികരും നല്ല സമറിയാക്കാരന്റെ ആധുനികലോകത്തിലെ തനിപ്പകർപ്പുകളാണ്.
ഇക്കഴിഞ്ഞനാളുകളിൽ വയനാട് പ്രദേശത്ത് ഉരുൾപ്പൊട്ടി നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടമാകുകയും അനേകർ അനാഥരാവുകയും ചെയ്ത സന്ദർഭത്തിൽ അവിടേക്ക് ഓടിച്ചെന്ന,് അവിടെ താമസിച്ച്, ആളുകൾക്കുശുശ്രൂഷ ചെയ്ത സന്യാസിനികളെക്കുറിച്ച് ഒരു ടെലിവിഷൻ ചാനലിൽ സാധാരണ ആളുകൾ സംസാരിക്കുന്നത് കേൾക്കാൻ എനിക്കിടയായി. അതീവ ഹൃദയസ്പർശിയായിരുന്നു അവരുടെ വാക്കുകൾ. ഭക്ഷണം കഴിക്കാനോ മറ്റുള്ളവരോട് സംസാരിക്കാൻപോലുമോ കഴിയാതെവന്നിരുന്ന ജനങ്ങൾക്കിടയിൽ താമസിച്ച് അവരെ കേട്ട് ശക്തിപകർന്ന ഈ സന്യസ്തരെപോലെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ, ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സഭാമക്കളുടെ,എണ്ണം അനവധിയാണ്. അവരെയെല്ലാം സന്തോഷത്തോടും നന്ദിയോടുംകൂടി സ്മരിക്കുകയും അവരെപ്രതി ദൈവത്തിന് സ്തുതികൾ അർപ്പിക്കുകയും ചെയ്യുന്നു.
സഭ എല്ലാക്കാലത്തും അതീവപ്രാധാന്യം നല്കി ചെയ്തുവന്നിരുന്ന ഈ ശുശ്രൂഷകളിൽ നമുക്ക് സജീവമായി പങ്കുചേരാൻ കഴിയട്ടെ. സ്വയം മറന്ന് ജീവൻപോലും ത്യജിച്ച് മറ്റുള്ളവർക്ക് ശുശ്രൂഷചെയ്യുവാനുള്ള സന്നദ്ധത ക്രൈസ്തവരക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഒരു സദ്ഗുണമാണ്. ഇത് വളർത്തിയെടുത്ത് എന്നും നല്ല സമറായക്കാരനായി വർത്തിക്കാൻ പരിശ്രമിക്കാം.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ


