”ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാൽ ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അതു ക്ഷമിക്കപ്പെടും. എന്നാൽ പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല” (മത്താ 12:31-32; മർക്കോ 3:28-30).
മേലുദ്ധരിച്ച തിരുമൊഴികൾ ദുർഗ്രഹമായി തോന്നാമെങ്കിലും വലിയ സത്യം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഉത്തരം അർഹിക്കാത്ത ചോദ്യങ്ങൾക്ക് നമ്മുടെ ഗുരുവും കർത്താവുമായ ഈശോ മറുപടി പറയാറില്ല. അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി ചോദ്യകർത്താക്കളെ വലിയ പാഠങ്ങൾ പഠിപ്പിക്കും. തന്നെ പരീക്ഷിക്കാൻ വന്ന ഫരിസേയപ്രമുഖരെ ദൈവികചിന്തകളാൽ ഈശോ പ്രകാശിപ്പിക്കുന്നതാണ് പശ്ചാത്തലം.
അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ ഫരിസേയർ ഈശോയുടെ അടുത്തുകൊണ്ടുവന്നു. ഈശോ അവനെ സുഖപ്പെടുത്തി. അവൻ സംസാരിക്കുകയും കാണുകയും ചെയ്തു ( മത്താ 12:22). ഈ അത്ഭുതം കണ്ട ജനക്കൂട്ടം ഈ ശോയെ രക്ഷകനായി അംഗീകരിക്കാൻ തയ്യാറാകുന്നതുകണ്ടപ്പോൾ ഫരിസേയർ അസ്വസ്ഥരായി. ജനം തങ്ങളിൽനിന്നകന്ന് ഈശോയിലേക്കടുക്കുന്നത് അവർക്ക് ഉൾക്കൊള്ളാനായില്ല. ഈശോയെ ഒരു ഭീഷണിയായി കണ്ട അവർ ജനത്തിന്റെ ശ്രദ്ധ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു: ”ഇവൻ പിശാചുക്കളുടെ തലവനായ ബേൽസബൂലിനെക്കൊണ്ടുതന്നെയാണ് പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നത്” (മത്താ 12: 24).
തന്റെ ദൈവികജ്ഞാനത്താൽ ഫരിസേയരുടെ ദുരുദേശം മനസിലാക്കിയ ഈശോ അവരുടെ നിലപാടിലെ പൊള്ളത്തരം തുറന്നുകാട്ടി വലിയൊരു സത്യം പഠിപ്പിക്കുന്നു. അതിനായി ആദ്യമേ ഒരു പൊതുതത്വം ഉദ്ധരിച്ചു ഫരിസേയരുടെ ബുദ്ധിയെ ഉദ്ദീപിപ്പിച്ചു. ”അന്തച്ഛിദ്രമുള്ള ഏതുരാജ്യവും നശിച്ചുപോകും” (മത്താ 12:25). പിശാചുക്കളുടെ രാജ്യം അവർതന്നെ നശിപ്പിക്കുകയില്ലല്ലോ.
രണ്ടാമത്തേത് മുനവെച്ചുള്ള ചോദ്യമാണ്. ബേൽസബൂലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌ക്കരിക്കുന്നത്?( മത്താ 12:27). ഫരിസേയർ പിശാചുക്കളുടെ സഹായത്തോടെ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നുണ്ടെങ്കിൽമാത്രമേ ആരോപണം തനിക്കെതിരെ ഉന്നയിക്കാവൂ എന്ന് കുറ്റപ്പെടുത്തി.
ദൈവാത്മാവിനെക്കൊണ്ടാണ് താൻ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നത് എന്നു സ്ഥാപിക്കാൻ മറ്റൊരു ഉദാത്തചിന്ത കൂടി ഈശോ അവതരിപ്പിച്ചു. അതിശക്തനായ ഒരുവനുമാത്രമേ ശക്തനായ പിശാചിനെ കീഴ്‌പ്പെടുത്തി ബന്ധിക്കാൻ കഴിയുകയുള്ളൂ. സാത്താനെ കീഴ്‌പ്പെടുത്തി ബന്ധിക്കാൻ ദൈവപുത്രനു മാത്രമേ സാധിക്കുകയുള്ളൂ. പിശാചിന്റെ അടിമത്തത്തിൽ കഴിയുന്ന മനുഷ്യരെ ജീവൻ പണയപ്പെടുത്തി മോചിപ്പിക്കാൻ വന്ന ഈശോയ്ക്ക് പിശാചിന്റെ തന്നെ സഹായം ലഭിക്കുന്നു എന്നു പറയുന്നതു തികച്ചും ബാലിശവും വിരോധാഭാസവുമാണ്. ദൈവദൂഷണം (blasphemy) ദൈവത്തിനെതിരെ അനാദരവോടെയുളള ഭാഷണമാണ്. പഴയനിയമകാലത്ത് ദൈവനിന്ദകരെ കല്ലെറിഞ്ഞുകൊന്നിരുന്നു (ലേവ്യ 24:16).
ഈശോയിൽ ദൈവത്തിന്റെ മഹത്വം തിരിച്ചറിയാതെ വരുന്നത് ക്ഷമയർഹിക്കുന്ന പാപമാണ്. എന്നാൽ പരിശുദ്ധാത്മാവിനെതി രായ ദൂഷണം എന്തുകൊണ്ട് ക്ഷമിക്കപ്പെടുകയില്ല? ഈശോയുടെ ജ്ഞാനസ്‌നാനവേളയിൽ ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവന്ന് ഇവൻ എന്റെ പ്രിയപുത്രൻ എന്ന് സാക്ഷ്യപ്പെടുത്തി (മത്താ 3:16-17). ദൈവാത്മാവിനാൽ നിറഞ്ഞ് കർമഭൂമിയിലിറങ്ങിയ ഈശോ പ്രവർത്തിച്ച അത്ഭുതങ്ങൾക്ക് ദൃക്‌സാക്ഷികളായവരാണ് ഈശോ അശുദ്ധാരൂപി ബാധിച്ചവനാണെന്ന് ആരോപിക്കുന്നത് (മത്താ 12:24). ഭൂതം ഇല്ലാത്തതാണ് അത്ഭുതം. ഇതുവരെ ആരും ചെയ്തിട്ടില്ലാത്തതും മാനുഷികശക്തിയാൽ അസാധ്യവുമായ കാര്യം. ഈശോ ചെയ്യുന്നതു നേരിൽ കണ്ടിട്ട് ഈശോയിലൂടെയുളള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ എതിരാളികൾ ആസൂത്രിതമായി പിശാചിന്റെമേൽ ആരോപിച്ചു. സത്യം എന്താണെന്നറിഞ്ഞിട്ടും അതിനാവശ്യകമായ തെളിവുകൾ കണ്ടിട്ടും അവർ സത്യത്തിനുനേരെ പുറംതിരിഞ്ഞു. അവരുടെ മനപ്പൂർവ്വമുളള ഈ അന്ധത ക്ഷമ അർഹിക്കാത്തതാണ്. പരിശുദ്ധാത്മാവിനെതിരെയുള്ള അവരുടെ ദൂഷണം ദൈവകൃപയോടുളള അന്തിമ നിരാകരണമാണ്. അവർ നിത്യനാശത്തിലേക്ക് നീങ്ങുന്നവരാണ്.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ ബോധപൂർവ്വം ഹൃദയകാഠിന്യത്തോടെ സാത്താന്റെ പ്രവർത്തനങ്ങളായി ചിത്രീകരിക്കുന്നതാണ് പരിശുദ്ധാത്മാവിനെതിരായ ദൈവദൂഷണം. ഇതാണ് ഫരിസേയരുടെ പൊറുക്കപ്പെടാത്ത നിത്യപാപം. ഇത്തരം ദൈവദൂഷണം ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല (മത്താ 12:32; മർക്കോ 3:29). അത്തരം പാപത്തിന്റെ അനന്തരഫലം നിത്യനാശമായിരിക്കും. ദൈവാത്മാവിനെതിരെ സ്വയംവാതിൽ കൊട്ടിയടയ്ക്കുന്നവർക്കും ഒരു കാരണവശാലും മോചനമില്ല. അതിനാൽ പിശാചിനെ പരാജയപ്പെടുത്തുന്ന ക്രിസ്തുവിനോടു ചേർന്നുനിന്നുകൊണ്ടു നിരന്തരം സത്ഫലങ്ങൾ പുറപ്പെടുവിക്കാം.
റവ. ഡോ. വിൻസെന്റ് ആലപ്പാട്ട്


