“എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു” (മത്തായി 5:32). “പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു” (മത്തായി 19:9).
വിവാഹമോചനത്തെക്കുറിച്ചുള്ള യേശുവിന്റെ അഭിപ്രായം ഫരിസേയർ ചോദിച്ചപ്പോൾ, വിവാഹം ദൈവസ്ഥാപിതമായ ജീവിതാവസ്ഥയാണെന്നും അത് അവിഭാജ്യമാണെന്നും അതിനാൽ വിവാഹമോചനം അനുവദിച്ചിട്ടില്ലെന്നും പഴയനിയമഗ്രന്ഥം ഉദ്ധരിച്ചുകൊണ്ട് (ഉല്പത്തി 1:27; 2:24) അവിടുന്നു വ്യക്തമാക്കി (മത്തായി 19:3-6). അപ്പോൾ ഫരിസേയർ യേശുവിനോടു വീണ്ടും ചോദിച്ചു: “അങ്ങനെയെങ്കിൽ ഉപേക്ഷാപത്രം നൽകി ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശ വിധിച്ചതെന്തുകൊണ്ട്?” (മത്തായി 19:7). ഇതിനു മറുപടി നൽകുമ്പോഴാണ് യേശു പറയുന്നത്: “പരസംഗം മൂലമല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു” എന്ന്. ഒരു കാരണവശാലും വിവാഹമോചനം പാടില്ലെന്നു പറയുന്ന യേശുതന്നെ ‘പരസംഗം’ എന്ന കാരണത്താൽ ഉപേക്ഷിക്കാമെന്നു പറയുന്നു. ഈ പ്രസ്താവനകളിൽ വൈരുദ്ധ്യമില്ലേ?
സമാന്തര സുവിശേഷങ്ങളിലെല്ലാം വിവാഹമോചനം ഒരുകാരണവശാലും പാടില്ലെന്ന് യേശു വ്യക്തമാക്കിയിട്ടുള്ളത് രേഖപ്പെടുത്തിയിട്ടുണ്ട് (മത്തായി 19:3-6; മർക്കോസ് 10:1-12; ലൂക്കാ 16:18). മോശ വിവാഹമോചനം ഇസ്രായേൽക്കാർക്ക് അനുവദിച്ചതിനെക്കുറിച്ച് (നിയമാവർത്തനം 24:1-4) ചോദിച്ചപ്പോൾ യേശു പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാൻ മോശ നിങ്ങൾക്ക് അനുമതി നല്കിയത്; ആദിമുതലേ അങ്ങനെ ആയിരുന്നില്ല” (മത്തായി 19:8). ഇതൊരു അനുവാദമാണ്, കല്പനയല്ല. “വിവാഹമോചനം ഇസ്രായേലിന്റെ ദൈവമായ കർത്താവ് വെറുക്കുന്ന കാര്യമാണ്” (മലാക്കി 2:16). കാരണം, വിവാഹം വഴി പുരുഷനും സ്ത്രീയും ഒന്നായിത്തീരണമെന്നുള്ളത് അവിടുത്തെ തീരുമാനമാണ്; അതു മാറ്റാൻ മനുഷ്യന് അവകാശമില്ല.
വിവാഹമോചനത്തിനു യേശു നല്കുന്ന ഒരേയൊരു കാരണം പരസംഗമാണ്. പരസംഗത്തിന് മൂലഭാഷയായ ഗ്രീക്കിൽ ‘പൊർനേയിയ’ (Porneia) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വിവിധതരത്തിലുള്ള ലൈംഗിക അധാർമ്മികതയെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ഒരു പൊതുപദമാണിത്. വ്യഭിചാരത്തിനു ഗ്രീക്കിലെ ‘മോയിക്കേയിയ’ എന്ന പദമാണ് ഉപയോഗിക്കുന്നത്. മത്തായി 19:9 ലും 5:32 ലും ഉപയോഗിച്ചിരിക്കുന്ന പദം ‘പൊർനേയിയ’ ആണ് ‘മോയിക്കേയിയ’ അല്ല. വിവാഹം ഒരു കാരണവശാലും വേർപെടുത്താൻ പാടില്ലെന്ന ദൈവികനിയമം നിലവിലിരിക്കെ, വ്യഭിചാരത്തിന്റെ പേരിൽ യേശു വിവാഹമോചനം അനുവദിച്ചെന്ന് കരുതാൻവയ്യ.
മത്തായി 19:9 -ലും 5:32 -ലും രേഖപ്പെടുത്തിയിരിക്കുന്ന പരസംഗത്തെ എപ്രകാരമാണ് മനസ്സിലാക്കേണ്ടത്? വി. പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 5:1-2, മത്തായി 19:9 ലേക്കും 5:32 ലേക്കും വെളിച്ചം വീശുന്നുണ്ട്. “വിജാതീയരുടെ ഇടയിൽപോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങൾ നിങ്ങളുടെ ഇടയിലുണ്ടെന്നു കേൾക്കുന്നു” (1 കോറിന്തോസ് 5:1 മ). ‘അവിഹിതബന്ധങ്ങൾ’ എന്ന് മലയാളത്തിൽ തർജ്ജമ ചെയ്തിരിക്കുന്നത് മൂലഭാഷയായ ഗ്രീക്കിലെ ‘പൊർനേയിയ’ എന്ന വാക്കാണ്. പൗലോസ് ശ്ലീഹാ ഉദ്ദേശിച്ച അവിഹിതബന്ധമെന്തെന്ന് ഒന്നാമത്തെ വാക്യത്തിന്റെ രണ്ടാം ഭാഗത്ത് വ്യക്തമാക്കുന്നു: “നിങ്ങളിലൊരാൾ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതവേഴ്ചയിൽ കഴിയുന്നു!” (1 കോറിന്തോസ് 5:1a). സ്വന്തം ‘പിതാവിന്റെ ഭാര്യ’ എന്നു പറയുമ്പോൾ അർഥമാക്കുന്നത് അമ്മയെയല്ല, പിതാവിന്റെ ഭാര്യമാരിലൊരാളെയാണ്. പിതാവിന്റെ ഭാര്യയുമായുള്ള ബന്ധം ഇസ്രായേൽ ജനങ്ങളുടെ ഇടയിൽ വിലക്കപ്പെട്ടതും നിയമസാധുതയില്ലാത്തതുമാണ്. “നിന്റെ പിതാവിന്റെ ഭാര്യയുടെ നഗ്നത നീ അനാവൃതമാക്കരുത്; അതു നിന്റെ പിതാവിന്റെ തന്നെ നഗ്നതയാണ്” (ലേവ്യർ 18:8) എന്നത് ദൈവമായ കർത്താവിന്റെ കല്പനയാണ്. ആരെല്ലാമായുള്ള വേഴ്ചകളാണ് മുടക്കപ്പെട്ടിരിക്കുന്നതെന്നു ലേവ്യരുടെ പുസ്തകം വ്യക്തമാക്കുന്നുണ്ട് (18:6-23). 1 കോറിന്തോസ് 5:1ൽ രേഖപ്പെടുത്തിയിരിക്കുന്ന അവിഹിതവേഴ്ചകൊണ്ട് ഉദ്ദേശിക്കുന്നത് നിഷിദ്ധമായതും നിയമസാധുതയില്ലാത്തതുമായ ബന്ധമാണ്. ഇങ്ങനെ പരസ്പരബന്ധമുള്ളവർ ഒരുമിച്ചുതാമസിക്കുന്നത് വിവാഹമല്ല; അതിനു നിയമസാധുതയുമില്ല.
1 കോറിന്തോസ് 5:1 ന്റെ വെളിച്ചത്തിൽ മത്താ 19:9-ലും 5:32-ലും യേശു ഉദ്ദേശിച്ചത് മുടക്കപ്പെട്ട വ്യക്തികളുമായുള്ള സഹവാസത്തെക്കുറിച്ചാണ്. ലേവ്യരുടെ പുസ്തകത്തിൽ നിരവധി വിഭാഗങ്ങളിൽപ്പെട്ട വ്യക്തികളെ ഇത്തരക്കാരായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ് (ലേവ്യർ 18:6-23). മുടക്കപ്പെട്ട വ്യക്തികളുമായ സഹവാസം നിയമാനുസൃതമല്ലാത്തതുകൊണ്ട് അതു വിവാഹമായി പരിഗണിക്കാനോ, അവർ വേർപിരിയുന്നത് വിവാഹമോചനമായി കരുതുവാനോ പറ്റില്ല. അതിനാൽ, ഒരു കാരണവശാലും വിവാഹബന്ധം വേർപെടുത്താൻ പാടില്ല എന്ന യേശുവിന്റെ കല്പനയ്ക്ക് വിരുദ്ധമല്ല മത്തായി 19:9 ലും 5:32 ലും രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രസ്താവന.
റവ. ഡോ. ആന്റണി വടക്കേകര വി.സി.


