പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമുള്ള ദൈവവിളി ലഭിക്കാൻ ഇടവന്ന സാഹചര്യത്തെക്കുറിച്ചും അതിനു കാരണക്കാരായവരെക്കുറിച്ചും വൈദികരോടും സന്യസ്തരോടും പലരും ചോദിക്കാറുണ്ട്. ഇതിനുത്തരമായി ചില വ്യക്തികളുടെ പേരുപറയുകയും ചില സാഹചര്യങ്ങൾ സൂചിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും പലരുടെയും ജീവിതത്തിൽ ഒന്നിലധികം സാഹചര്യങ്ങളും വ്യക്തികളും അവരുടെ ദൈവവിളിയെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്നതാവും കൂടുതൽ ശരിയായ വസ്തുത.
ഈ ഗണത്തിൽ ഒന്നാമതു വരുന്നതു മാതാപിതാക്കളാണ്. അപ്പനും അമ്മയും നല്ല പ്രാർഥനാ ജീവിതം നയിക്കുന്നവരും വൈദികരോടും സന്യസ്തരോടും നല്ല അടുപ്പം പുലർത്തുന്നവരുമാണെങ്കിൽ മക്കൾക്ക് ഈ ജീവിതാന്തസുകളോടു താത്പര്യം കൂടുതൽ ഉണ്ടാകാൻ സാധ്യത ഏറെയാണ്.
ഒരിക്കൽ ഒരു വീടു സന്ദർശിച്ചപ്പോൾ 40 വയസ്സുകാരിയായ കുടുംബനാഥ പറഞ്ഞ ഒരു കാര്യം ഹൃദ്യമാണ്. അവൾക്കു രണ്ടു മക്കളുണ്ട്: ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. അച്ചനാകാൻ ആഗ്രഹമുണ്ടോ എന്നു ഞാൻ എട്ടുവയസു പ്രായമുള്ള ആൺകുട്ടിയോടു ചോദിച്ചപ്പോൾ, അതീവ സന്തോഷത്തോടും ഉത്സാഹത്തോടുംകൂടി അവൻ അതിന് അനുകൂലമായ ഉത്തരം നല്കി. ഇതുകേട്ടുകൊണ്ടിരുന്ന കുട്ടിയുടെ അമ്മ മറ്റുചില കാര്യങ്ങൾ കൂട്ടിച്ചേർത്തുപറഞ്ഞു: ‘ഞാൻ തിരുപ്പട്ടങ്ങൾക്കു ഗാനമാലപിക്കുന്ന ഒരാളാണു. കഴിഞ്ഞ 20 വർഷത്തിലധികമായി ഞാൻ ഈ ശുശ്രൂഷയിൽ താത്പര്യപൂർവ്വം വ്യാപൃതയാണ്. മക്കളെ ഗർഭംധരിച്ചിരുന്ന വേളയിലും പാട്ടുപാടുന്നതിൽ ഞാൻ ഉപേക്ഷ കാട്ടിയിട്ടില്ല എന്നു മാത്രമല്ല അവർക്കു ദൈവവിളി ലഭിക്കാൻ ഞാൻ കൂടുതൽ പ്രാർഥിച്ചിട്ടുമുണ്ട്. പുരോഹിതാർഥിയുടെ തലയിൽ കൈവച്ചു മെത്രാൻ പ്രാർഥിക്കുന്ന വേളയിൽ ഗർഭിണിയായ ഞാൻ എന്റെ വയറ്റിൽ കൈവെച്ചു ജനിക്കാനിരിക്കുന്ന കുഞ്ഞ് ആൺകുട്ടിയാണെങ്കിൽ അവനെ ഒരു പുരോഹിതനാക്കണെയെന്നു പ്രാർഥിക്കുമായിരുന്നു. അതിന്റെ കൃപ ഈ മകനു ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പായും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ ചെറുപ്രായത്തിൽപ്പോലും അച്ചനാകാനുള്ള ആഗ്രഹം അവൻ പ്രകടിപ്പിക്കുന്നത്’. ഇതുപോലെ മക്കളെ സന്യാസ വൈദികജീവിതാന്തസുകളിൽ പ്രവേശിപ്പിക്കാൻ ആഗ്രഹിച്ചു, പ്രാർഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ വിശുദ്ധമായ മനോഭാവവും ശ്ലാഘനീയമാണ്.
ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ആളുകളാണ് ഇടവകയിലെ വൈദികരും സന്യസ്തരും. വികാരിമാരോട് അടുപ്പംകൂടി പരിശുദ്ധ കുർബാനയ്ക്കു സഹായിക്കുന്ന നിരവധി കുട്ടികൾ വൈദികരാകാൻ സന്നദ്ധരാകുന്നുണ്ട്. വിശ്വാസപരിശീലന ക്ലാസുകളിൽ പഠിപ്പിക്കുന്ന സന്യാസിനികൾ, പ്രത്യേകിച്ചും കുട്ടികളെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കുന്നവർ, ദൈവവിളി പ്രോത്സാഹനത്തിൽ വഹിക്കുന്ന പങ്ക് അവിസ്മരണീയമാണ്. വൊക്കേഷൻ പ്രൊമോട്ടേഴ്‌സ് എന്ന ഔദ്യോഗിക ചുമതല നിർവഹിച്ചുകൊണ്ട് പള്ളികളും സ്‌കൂളുകളും വീടുകളും കയറിയിറങ്ങി ദൈവവചന പ്രോത്സാഹനത്തിനായി ത്യാഗപൂർവം കഠിനാധ്വാനം ചെയ്യുന്ന വൈദികരും സന്യാസിനിമാരും ചെയ്യുന്ന സേവനങ്ങളും സ്തുത്യർഹമാണ്. കോടിക്കണക്കിനു വിശ്വാസികളുള്ള കത്തോലിക്കാസഭയിൽ വൈദികരുടെയും സന്യസ്തരുടെയും എണ്ണം വളരെ ചെറുതാണെങ്കിലും ഈ ജീവിതാന്തസു സ്വീകരിച്ചുകൊണ്ട് അവർ ചെയ്യുന്ന ശുശ്രൂഷകൾ നിസ്തുലങ്ങളാണ്. നൂറുകണക്കിനു കുടുംബങ്ങൾ ഉള്ള ഒരു ഇടവകയിൽ ഒരു പിതാവിന് അടുത്ത മനോഭാവങ്ങളോടെ ജീവിക്കാൻ കഴിയുന്ന ഒരു പുരോഹിതൻ ഈ ജീവിത അന്തസ്സിൽ അഭിമാനിക്കുന്നവനും സന്തുഷ്ടനുമായിരിക്കും.
ആയിരക്കണക്കിനു വിദ്യാർഥികൾ ഉള്ള ഒരു വിദ്യാലയത്തിൽ പ്രിൻസിപ്പൽമാരും അധ്യാപകരുമായി ശുശ്രൂഷചെയ്തുകൊണ്ടു പഠിപ്പിക്കുന്ന സന്യാസിനിമാരെ അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണുവാൻ കഴിയുകയുള്ളു. വേറൊരു വിഭാഗം സന്യാസിനിമാർനഴ്‌സിങ് മേഖലയിൽ ചെയ്യുന്ന ശുശ്രൂഷകളും വിസ്മയകരങ്ങളാണ്. ഈ ജീവിതാന്തസ്സിലേക്കു ധാരാളം വിളികൾ ഉണ്ടാകുവാനായി നമുക്കു പ്രാർഥിക്കാം.
സുവിശേഷത്തിൽ ഈശോ ഇപ്രകാരം അരുളിചെയ്തിട്ടുണ്ടല്ലോ ”വിളവധികം: വേലക്കാരോ ചുരുക്കം അതിനാൽ തന്റെ വിള ഭൂമിയിലേക്കു വേലക്കാരെ അയക്കാൻ വിളവിന്റെ നാഥനോടു പ്രാർഥിക്കുവിൻ” (മത്താ. 9:3738). ഈ ആഹ്വാനം സ്വീകരിച്ചു നമുക്കു പ്രാർഥനയിൽ സ്ഥിരോത്സാഹികളാകാം.നല്ലവനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍


