ഒരു മാറ്റത്തിന്റെ കാലത്തിലാണ്, നമ്മൾ. നമുക്ക് പുറകിലുള്ള ഒരു കാലവും സംസ്കാരവും വല്ലാതെ മാറി എന്നും, ഇനി വരാനിരിക്കുന്നത് ഏറെ വ്യത്യസ്തമാണെന്നും കണ്ടുകൊണ്ടിരിക്കുകയാണ് നമ്മൾ.
കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും ഈയൊരു വ്യത്യാസം വളരെ പ്രകടമാണ്.
ഈയൊരു പശ്ചാത്തലത്തിൽ നിന്ന് ഇന്നത്തെ സുവിശേഷത്തെ നോക്കിക്കാണാനാണെനിക്കിഷ്ടം. ഇവിടെ പരാമർശിക്കപ്പെടുന്നത് പിതാ-പുത്രബന്ധമാണ്. യേശു തനിക്ക് പിതാവായ ദൈവവുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ശിഷ്യരോട് സംസാരിക്കുകയാണിവിടെ.
മൂന്ന് വാക്കുകളിൽ ആ ബന്ധത്തെ സംഗ്രഹിക്കുകയാണ്.
1. സ്നേഹം.
സ്നേഹത്തിന്റെ പ്രത്യേകത സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കുന്നു – ഒന്നാക്കുന്നു എന്നതാണ്. “ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ..” – യോഹന്നാന്റെ സുവിശേഷത്തിൽ ഇടയ്ക്കിടെ നമ്മൾ കണ്ടുമുട്ടുന്ന വാക്കുകളാണ്. പുത്രനായ യേശുവിന്റെ confidence പിതാവുമായുള്ള സ്നേഹത്തിലുള്ള ഐക്യം ആയിരുന്നു, എന്ന് വ്യക്തമാണല്ലോ.
- സ്നേഹം ഒന്നിപ്പിക്കുന്നു,
- സ്നേഹം ശക്തപ്പെടുത്തുന്നു
- സ്നേഹം പണിതുയർത്തുന്നു..
എന്നിൽ?
എന്റെ കുടുംബത്തിൽ?
എന്റെ ബന്ധങ്ങളിൽ?
- ഒന്നിപ്പിക്കുന്ന, പണിതുയർത്തുന്ന സ്നേഹം പ്രവർത്തിക്കുന്നുണ്ടോ?
- ഇല്ലെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്?
2. സ്വാതന്ത്ര്യം
“എല്ലാ അധികാരവും പിതാവ് പുത്രനെ ഏൽപ്പിച്ചിരിക്കുന്നു” എന്ന് തുടങ്ങിയ വചനങ്ങൾ പിതാ-പുത്രബന്ധത്തിലെ സ്വാതന്ത്ര്യത്തെയാണ് കുറിക്കുന്നത്.
എവിടെയും ആഴമുള്ള സ്നേഹം നൽകുന്ന ഒരു സ്വാതന്ത്ര്യമുണ്ട്;
- അത് പൂർണമായും പരസ്പരം അറിയുന്നത് കൊണ്ടാണ്.
- ആയിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കുന്നത് കൊണ്ടാണ്.
- സ്നേഹം എല്ലാ കുറവുകളെയും മായ്ച്ചുകളയുകയാണ്.
ഞാനോ?
എന്റെ ബന്ധങ്ങളിലോ?
കുറവുകളെ മറന്ന് സ്നേഹിക്കുന്നുണ്ടോ നമ്മൾ?
3. ജീവൻ
പിതാ-പുത്രബന്ധത്തിന്റെ ഫലം എന്നത് യുഗവസാനത്തോളം നീണ്ടുനിൽക്കുന്ന ജീവന്റെ സമൃദ്ധിയാണ്. യേശുവിന്റെ പരസ്യജീവിതകാലത്തും, തുടർന്ന് അപ്പോസ്തോലന്മാരുടെ കാലത്തും, തുടർന്ന് ദിവ്യകാരുണ്യത്തിലൂടെ ഇന്നും ആ ജീവന്റെ സമൃദ്ധി നാം അനുഭവിക്കുന്നവരാണ്.
ഏതൊരു ബന്ധത്തിന്റെയും പൂർണത എന്നത് അത് ജീവനിലേക്ക്, വളർച്ചയിലേക്ക് നയിക്കുമ്പോഴാണ്. ജീവന്റെ – പോസിറ്റിവിറ്റിയുടെ – സമൃദ്ധി എന്നത് തന്നെയാണ് ഒരു ബന്ധത്തിന്റെ litmus ടെസ്റ്റും.
- എന്റെ ബന്ധങ്ങൾ എത്രത്തോളം പോസിറ്റിവിറ്റി നിറഞ്ഞതാണ്?
- എന്റെ വാക്ക്/സ്നേഹം / സാമീപ്യം ജീവൻ നൽകുന്നതോ, അതോ കെടുത്തുന്നതോ?
ഫാ. അജോ രാമച്ചനാട്ട്


