സ്നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ്’ എന്ന വി. കൊച്ചുത്രേസ്യായുടെ വാക്കുകളാൽ ആരംഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനം C ‘ est la Confiance (ഇതാണ് ദൈവാശ്രയം) 2023 ഒക്ടോബർ 15 ന് പ്രസിദ്ധീകൃതമായി. നാല് അധ്യായങ്ങളും 53 ഖണ്ഡികകളുമുള്ള ഈ പ്രബോധനം വിശുദ്ധ ചെറുപുഷ്പത്തിന്റെ ദർശനത്തിന്റെ സമഗ്ര സംഗ്രഹം എന്നതിനൊപ്പം സമകാലിക സാമൂഹിക ആത്മീയ പരിസരത്തിൽ അവളുടെ ആത്മീയതയെ വ്യാഖ്യാനിക്കാനുള്ള സുവർണ താക്കോലുമാണ്. വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മീയദർശനം ഈ കാലഘട്ടത്തിന് എത്രകണ്ട് അനുപേക്ഷണീയമാണെന്ന് ഈ പ്രബോധനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കുന്നു.
അപരർക്കായുള്ള ക്രിസ്തു, പ്രത്യാശയുടെയും സ്നേഹത്തിന്റെയും കുറുക്കുവഴി, ഞാൻ സ്നേഹമായിരിക്കും, സുവിശേഷഹൃദയത്തിൽ എന്നീ നാലു ശീർഷകങ്ങളിലൂടെ ചെറുപുഷ്പ ആത്മീയതയുടെ സാരാംശം ഈ പ്രബോധനം സംഗ്രഹിക്കുന്നു. വിശുദ്ധയുടെ 150-ാം ജന്മദിനം, അവളെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി എന്നിവയോടൊപ്പം, ഈ കാലഘട്ടത്തിലെ മനുഷ്യരിൽ സ്വാധീനം ചെലുത്തിയ ഉദാത്ത വ്യക്തിത്വങ്ങളുടെ ഗണത്തിൽ ഐക്യരാഷ്ട്രസഭ അവളെ ഉൾപ്പെടുത്തിയ പശ്ചാത്തലവും ഇതിന്റെ പ്രസിദ്ധീകരണത്തിന് കാരണമായി. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾ ദിനമായ ഒക്ടോബർ 15 ന് ഈ പ്രബോധനം പ്രസിദ്ധീകരിച്ചതിനുള്ള കാരണവും ആമുഖത്തിൽ പാപ്പ വ്യക്തമാക്കുന്നു. കർമ്മലസഭയുടെ നവീകരണത്തിലൂടെ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ പകർന്നു നൽകിയ ആത്മീയ ദർശനത്തിന്റെ പക്വഫലമാണ് ചെറുപുഷ്പ ആത്മീയത.
കേവലം 24 വർഷം മാത്രം നീണ്ടുനിന്ന ലിസ്യുവിലെ ഈ കന്യകയുടെ ജീവിതം തികച്ചും സാധാരണമായിരുന്നെങ്കിലും ആ ജീവിതത്തിൽ പ്രസരിച്ച അസാധാരണമായ സ്നേഹത്തിന്റെ പ്രഭ അവളുടെ മരണശേഷം കൂടുതൽ അനുഭവവേദ്യമാവുകയും അനേകം ആളുകൾ തിരിച്ചറിയുകയും ചെയ്തു. അവളിൽ നിറഞ്ഞുനിന്ന വിശുദ്ധിയുടെ പ്രാഭവം സഭയും ഒട്ടും വൈകാതെതന്നെ മനസിലാക്കി. വിശുദ്ധ പത്താം പീയൂസ് മുതൽ ബെനഡിക്ട് പതിനാറാമൻ വരെയുള്ള മാർപാപ്പമാർ ചെറുപുഷ്പത്തെക്കുറിച്ച് നൽകിയിട്ടുള്ള പ്രബോധനങ്ങൾ സംക്ഷിപ്തമായി രേഖപ്പെടുത്തിക്കൊണ്ടാണ് ഈ പ്രബോധനത്തിന്റെ ആമുഖഭാഗം ഫ്രാൻസീസ് പാപ്പാ ഉപസംഹരിക്കുന്നത്.
കർമ്മലമഠത്തിൽ അംഗമായി ചേർന്നപ്പോൾ വിശുദ്ധ കൊച്ചുത്രേസ്യാ സ്വീകരിച്ച പേര് ക്രിസ്തുവുമായി അവൾക്കുള്ള അഗാധമായ ബന്ധത്തെ സൂചിപ്പിക്കുന്നു. ‘ഉണ്ണിയേശുവിന്റെയും തിരുമുഖത്തിന്റെയും ത്രേസ്യാ’ എന്ന പേരിൽ മനുഷ്യാവതാരത്തിലൂടെയും കുരിശുമരണത്തിലൂടെയും ആവിഷ്കൃതമായ ക്രിസ്തുജീവിതത്തിന്റെ മുഴുവൻ രഹസ്യങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു പേര് സ്വീകരിച്ചു എന്നതിൽ മാത്രമല്ല ജീവിതത്തിലുടനീളം യേശുവിന്റെ നാമം അവളുടെ അധരത്തിലും ഹൃദയത്തിലും നിറഞ്ഞു നിന്നിരുന്നു. തന്റെ സെല്ലിൽ അവൾ എഴുതി വെച്ചിരുന്ന ‘എന്റെ ഏകസ്നേഹം യേശുവാണ്’ എന്ന വചനങ്ങൾ ഇതിന് നേർസാക്ഷ്യമേകുകയും ചെയ്യുന്നു.
ആത്മീയശിശുത്വം എന്ന് പൊതുവേ അറിയപ്പെടുന്ന ചെറുപുഷ്പത്തിന്റെ കുറുക്കുവഴി, അനുഗ്രഹദായകമായ പ്രത്യാശയുടെയും സ്നേഹത്തിന്റെയും മാർഗമാണ്. തന്റെ ബലഹീനതകളിൽ പരിതപിക്കാതെ വിശുദ്ധി പ്രാപിക്കുവാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ചെറുപുഷ്പത്തെ മുമ്പോട്ട് നയിച്ചിരുന്ന പ്രചോദകശക്തി. നവമാലികയിൽ തന്റെ നവീനപാതയെക്കുറിച്ച് വിശദീകരിക്കുമ്പോൾ വിശുദ്ധതന്നെ ഇക്കാര്യങ്ങൾ പറയുന്നുമുണ്ട്. ‘തന്നെ സ്വർഗത്തിലേക്ക് ഉയർത്തുന്ന ലിഫ്റ്റ്’ എന്നാണ് വിശുദ്ധ ഈ മാർഗത്തെ വിശേഷിപ്പിക്കുന്നത്.
വിഷമങ്ങൾ ഉണ്ടാകുമ്പോൾ അമ്മയുടെ പക്കലേക്ക് ഓടി ആ കരവലയത്തിൽ അഭയം തേടുന്ന ഒരു ശിശുവിനെപ്പോലെ, ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലും അസ്വസ്ഥ നിമിഷങ്ങളിലും യേശു സവിധത്തിലേക്ക് പ്രത്യാശയോടെ കടന്നുവരുവാൻ വിശുദ്ധ ചെറുപുഷ്പം നമ്മെ ക്ഷണിക്കുന്നു. തിരുസഭയുടെ ഹൃദയത്തിൽ സ്നേഹമായിരുന്നുകൊണ്ട് സഭയെയും ലോകത്തെയും പ്രപഞ്ചത്തെയും പൂർണമായി ആശ്ലേഷിക്കാനാണ് അവൾ ശ്രമിച്ചത്. ഫ്രാൻസിസ് മാർപാപ്പ എഴുതുന്നു; ചെറുപുഷ്പം ഒരിക്കലും മറ്റുള്ളവരെക്കാൾ സ്വയം ഉയർത്തിയില്ല, മറിച്ച് തന്നെത്തന്നെ ശൂന്യനാക്കി കുരിശുമരണത്തോളം അനുസരണമുള്ളവനായി മാറിയ ദൈവപുത്രനോടൊപ്പം ഏറ്റവും ചെറിയ സ്ഥാനം അവൾ അന്വേഷിച്ചു.’
മനോഹരമായ ഒരു പ്രാർഥനയോടെയാണ് മാർപാപ്പ ഈ അപ്പസ്തോലിക പ്രബോധനം ഉപസംഹരിക്കുന്നത്. ‘പ്രിയപ്പെട്ട” കൊച്ചുത്രേസ്യാ, സുവിശേഷത്തിന്റെ സന്തോഷവും സുഗന്ധവും പ്രസരിപ്പിക്കേണ്ടതിനും സഭ മുഴുവനും പ്രകാശമാനമാകേണ്ടതിനുമായി സ്വർഗത്തിൽ നിന്നും റോസാപുഷ്പങ്ങൾ നീ ഞങ്ങൾക്ക് അയച്ചുതരുക. നിന്നെപ്പോലെ ദൈവത്തിന്റെ അനന്തമായ സ്നേഹത്തിൽ എപ്പോഴും ആത്മവിശ്വാസമുള്ളവരായി വ്യാപരിക്കുവാൻ നീ ഞങ്ങളെ സഹായിക്കണേ. അങ്ങനെ ഓരോ ദിവസവും വിശുദ്ധിയിലേക്കുള്ള നിന്റെ കുറുക്കുവഴിയിൽ ചരിക്കുന്നവരായിത്തീരുവാൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ.’
ഡോ. സജി കണയങ്കൽ സി. എസ്. ടി.


