‘ഞാൻ നിങ്ങളോട് പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും’ (ലൂക്ക 19:26)
മുതലാളിത്ത വ്യവസ്ഥിതിയുമായി (Capitalism) ബന്ധപ്പെട്ട ഒരു പ്രസ്താവനപോലെ തോന്നിക്കുന്ന ഈ വാക്യം വ്യാഖ്യാനിക്കാൻ പ്രയാസമേറിയതും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. ദൈവനീതിക്കു നിരക്കുന്ന മനോഭാവമാണോ ഇത് എന്ന സംശയം വായനക്കാർക്കുണ്ടാകുക സ്വാഭാവികമാണ്. പ~നവിഷയമായ ഈ വചനം മത്തായിയുടെയും (13:12; 25:29) മാർക്കോസിന്റെയും (4:25) സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തുനാണയങ്ങളുടെ ഉപമ അവസാനിപ്പിച്ചുകൊണ്ട് (ലൂക്ക 19:11-27) യേശു പറഞ്ഞ സാരോപദേശമാണീ വാക്യം. ഉപമയിലെ പ്രഭു തന്റെ യാത്രയ്ക്കുശേഷം ഭൃത്യന്മാരെ വിളിച്ച് താൻ തിരിച്ചുവരുന്നതുവരെ വ്യാപാരംചെയ്തു ലാഭമുണ്ടാക്കാൻവേണ്ടി കൊടുത്ത നാണയങ്ങളുടെ കണക്ക് ചോദിക്കുന്നു. ഒന്നാമനും രണ്ടാമനും തങ്ങൾക്കു ലഭിച്ച നാണയങ്ങൾക്കൊണ്ട് വ്യാപാരം ചെയ്ത് ലാഭമുണ്ടാക്കിയ വിവരം യജമാനനെ അറിയിക്കുകയും സന്തുഷ്ടനായ അദ്ദേഹം അവർക്ക് വലിയ പ്രതിഫലംനല്കുകയും ചെയ്യുന്നു. തന്റെ ആഗ്രഹത്തിനൊത്തുയരുകയും ഏല്പ്പിച്ച ജോലിയോട് വിശ്വസ്തത പുലർത്തുകയും ചെയ്തതിനുള്ള അംഗീകാരമാണത്.
എന്നാൽ, മൂന്നാമൻ കണക്കുകൊടുത്തപ്പോൾ മൂലധനംകൊണ്ട് ലാഭമുണ്ടാക്കിയ വകയിൽ ഒന്നും നല്കുവാൻ ഉണ്ടായിരുന്നില്ല. ത നിക്കുലഭിച്ച നാണയം വർധിപ്പിക്കാതെ അലസതയിലും അവിശ്വസ്തതയിലും ജീവിച്ചവനോട് കുപിതനായ യജമാനൻ കൊടുത്ത നാണയം തിരിച്ചുവാങ്ങി പത്തുള്ളവന് കൊടുക്കുന്നു.
‘യജമാനനേ, അവനു പത്തുനാണയങ്ങൾ ഉണ്ടല്ലോ’ (ലൂക്ക 19:25) എന്ന് അവർ ചോദിച്ചപ്പോൾ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് യജമാനൻ പറയുന്ന വാക്കുകളാണ്: ‘ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും’ എന്നത്.
‘ഉള്ളവൻ’ എന്നതുകൊണ്ട് ലഭിച്ചത് വർധിപ്പിച്ചവൻ എന്നാണു ഇവിടെ അർഥമാക്കുന്നത്. അദ്ധ്വാനശീലനും വിശ്വസ്തനുമായവന് നൽകിയെങ്കിലേ ലഭിക്കുന്നവ വർധിപ്പിക്കുകയുള്ളു എന്ന് മനസ്സിലാക്കിയാണ് കൂടുതൽ അംഗീകാരങ്ങൾ നൽകുന്നത്.
‘ഇല്ലാത്തവൻ’ എന്നതുകൊണ്ട് ലഭിച്ചത് വർധിപ്പിക്കാത്ത, അലസനും അവിശ്വസ്തനുമായ മൂന്നാമനെയാണ് ഉദ്ദേശിക്കുന്നത്. ‘ഉള്ളതുപോലും എടുക്കപ്പെടും’ എന്നതുകൊണ്ട് യജമാനൻ മൂലധനമായി കൊടുത്ത നാണയമാണ് വിവക്ഷ. ‘അറിവ് വർധിപ്പിക്കാത്തവൻ അത് നഷ്ടപ്പെടുത്തും’ എന്നൊരു പഴമൊഴി പൗരസ്ത്യദേശത്ത് ഉണ്ടായിരുന്നതായി ബൈബിൾ പണ്ഡിതന്മാർ പൊതുവേ അഭിപ്രായപ്പെടുന്നു.
അദ്ധ്വാനശീലനും വിശ്വസ്തനുമായവനെ അംഗീകരിച്ചു കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏല്പ്പിക്കുന്നതും അലസനും അവിശ്വസ്തനുമായവനെ അവിശ്വസിച്ചു ഉത്തരവാദിത്വങ്ങൾ എടുത്തുമാറ്റുന്നതിലും അനീതിയുണ്ടെന്നു പറയുകവയ്യ. യേശുക്രിസ്തുവിന്റെ സ്വർഗാരോഹണത്തിനും രണ്ടാമത്തെ ആഗമനത്തിനുമിടയ്ക്കുള്ള സഭയുടെ ഈ കാലഘട്ടത്തിൽ അവിടത്തോട് വിശ്വസ്തതപുലർത്തിക്കൊണ്ട് ഏല്പ്പിക്കപ്പെട്ട ദൗത്യം നിർവഹിക്കണമെന്നും അല്ലാത്തപക്ഷം ഉള്ളതും നഷ്ടപ്പെടുമെന്നും നാണയങ്ങളുടെ ഉപമ ഓർമപ്പെടുത്തുന്നു. യുഗാന്ത്യത്തിൽ വിശ്വസ്തർ സമ്മാനിക്കപ്പെടുകയും അവിശ്വസ്തർ ശിക്ഷിക്കപ്പെടുകയും ചെയ്യും.
റവ. ഡോ. ആന്റണി വടക്കേക്കര വി. സി.


