ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഏദേസായിലെ ദൈവശാസ്ത്രവിദ്യാക്ഷേത്രത്തില്‍ ചേര്‍ന്നു. അവിടെ വി.ഗ്രന്ഥത്തിലും ആരാധനക്രമത്തിലും സഭാപിതാക്കന്മാരിലും മാത്രമല്ല വ്യാകരണം, പ്രഭാഷണകല, സംഗീതം, ഗണിതശാസ്ത്രം തുടങ്ങിയവയിലും അദ്ദേഹം പരിജ്ഞാനം നേടി. അഞ്ചാം നൂറ്റാണ്ടിലെ സാര്‍വത്രികസൂനഹദോസുകളില്‍ (എഫേസൂസ്, കാല്‍സഡോണ്‍) തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് കാരണമായ ദൈവശാസ്ത്രവിവാദങ്ങളിലൊന്നും ഉള്‍പ്പെടാന്‍ ആഗ്രഹിക്കാതിരുന്ന അദ്ദേഹം സാറൂഗിലെ ഹൗറായിലുള്ള ആശ്രമത്തില്‍ പ്രാര്‍ഥനാജീവിതം നയിച്ചു.
ഹൗറായുടെ കോര്‍ എപ്പിസ്‌ക്കോപ്പയായി നിയമിതനായ അദ്ദേഹം എഡി 518 ല്‍ സാറൂഹിന്റെ തലസ്ഥാനമായ ബത്‌നാനിലെ മെത്രാനായി അഭിഷിക്തനാകുന്നതുവരെ തല്‍സ്ഥാനത്തു തുടര്‍ന്നു. എ.ഡി 521 നവംബര്‍ 21- ാം തീയതി തന്റെ 70- ാം വയസില്‍ ദിവംഗതനായ അദ്ദേഹം സുറിയാനിസഭയിലെ വേദപാരംഗതനും വിശുദ്ധനുമായി ആദരിക്കപ്പെടുന്നു. 763 കവിതാരൂപത്തിലുള്ള പ്രഭാഷണങ്ങളും ( മെമ്ര), 43 കുറിപ്പുകളും എട്ടുതിരുനാള്‍ പ്രഭാഷണങ്ങളും സുറിയാനിസാഹിത്യലോകത്തിന് സമ്മാനിച്ച അദ്ദേഹത്തിന്റെ പേരില്‍ ഒരു അനാഫൊറയും മാമ്മോദീസാക്രമവും ഉണ്ട്. പന്ത്രണ്ട് സിലബിള്‍ വീതമുള്ള രണ്ടുവരികളിലായുള്ള രചന സുറിയാനി കവിതാരംഗത്ത് വി.യാക്കോബിന്റെ സംഭാവനയാണ്. ‘ സഭയുടെ വീണ’ യെന്നും ‘പരിശുദ്ധ റൂഹായുടെ വേണു’ വെന്നും ഉള്ള അഭിധാനങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയത് വ്യത്യസ്തമായ ഈ രചനാശൈലിയും ആഴമായ ആത്മീയദര്‍ശനങ്ങളും കൊണ്ടാണ്.


