മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നിസിബിസിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച യാക്കോബ് തന്റെ വീടും സ്വത്തും ഉപേക്ഷിച്ച് മെസപ്പൊട്ടോമിയന്‍ മലനിരകളില്‍ കഠിനമായ താപസജീവിതം നയിച്ചിരുന്നു എന്ന് സൈറസിലെ തെയോഡററ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവന്‍ ഭവനം പണിയുകയോ ഭക്ഷണത്തിനായി അധ്വാനിക്കുകയോ ചെയ്തില്ല. പ്രകൃതി നല്കുന്നത് ഭക്ഷിച്ചും തുറസായ സ്ഥലത്തും ഗുഹകളിലും താമസിച്ചും ജീവിച്ച അദ്ദേഹം പരുപരുത്ത ആട്ടിന്‍രോമം കൊണ്ടുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്’ (സിറിയായിലെ സന്യാസിമാര്‍ I,2).
അദ്ദേഹത്തിലൂടെ ദൈവം പ്രവര്‍ത്തിച്ച നിരവധി അത്ഭുതപ്രവൃത്തികളില്‍ ആകൃഷ്ടരായ നിസിബിയന്‍ ജനത തങ്ങളുടെ ആദ്യമെത്രാനായി യാക്കോബ് തന്നെ വേണമെന്ന് ശഠിക്കുകയും എ.ഡി 308 ല്‍ അദ്ദേഹം മെത്രാനായി ഉയര്‍ത്തപ്പെടുകയും ചെയ്തു. മലമുകളില്‍ നിന്ന് നഗരത്തിലേക്ക് താമസം മാറ്റേണ്ടിവന്നെങ്കിലും അദ്ദേഹം തന്റെ ഭക്ഷണക്രമത്തിലോ വസ്ത്രങ്ങളിലോ ഒരു വ്യത്യാസവും വരുത്താന്‍ തയ്യാറായില്ല. കഠിനമായ ഉപവാസവും ചാക്കുവസ്ത്രധാരണവും വെറുംതറയിലുള്ള ഉറക്കവും മെത്രാനായശേഷവും അദ്ദേഹം തുടര്‍ന്നു ( യോഡററ്റ്, സിറിയായിലെ സന്യാസിമാര്‍ I ,7).
നിസിബിസിലെ സഭയുടെ പിതാവായി അറിയപ്പെടുന്ന യാക്കോബ്, സുറിയാനി സഭാപിതാക്കന്മാരില്‍ അഗ്രഗണ്യനായ മാര്‍ അപ്രേമിന്റെ ആത്മീയഗുരുവും നിസിബിസിലെ ദൈവശാസ്ത്രകലാലയത്തിന്റെ സ്ഥാപകനുമായിരുന്നു. ‘അവളെ ജനിപ്പിക്കുകയും അവളുടെ ശൈശവത്തില്‍ അവള്‍ക്കു പാലു നല്കുകയും ചെയ്തത് ‘ മാര്‍ യാക്കോബാണെന്ന് നിസിബിസിലെ സഭയെക്കുറിച്ച് മാര്‍ അപ്രേം സാക്ഷ്യപ്പെടുത്തുന്നു. (നിസിബിയന്‍ ഗീതങ്ങള്‍ 14,6).
നിഖ്യാസൂനഹദോസില്‍ പങ്കെടുത്ത അദ്ദേഹം ആരിയന്‍ പാഷണ്ഡതയെ രഹസ്യമായി പിന്തുണച്ച ഏഴുമെത്രാന്മാരുടെ മാനസാന്തരത്തിനായി ഉപവാസവും പ്രായശ്ചിത്തപ്രവൃത്തികളും ഏറ്റെടുക്കണമെന്ന് മറ്റ് കൗണ്‍സില്‍ പിതാക്കന്മാരെ ഉദ്‌ബോധിപ്പിച്ചു. (സിറിയായിലെ സന്യാസിമാര്‍ I,10). പേര്‍ഷ്യന്‍ രാജാവായിരുന്ന ഷപ്പൂര്‍ രണ്ടാമന്‍ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന നിസിബിസ് പട്ടണം കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ മെത്രാനായ മാര്‍ യാക്കോബിന്റെ പ്രാര്‍ഥനയാണ് ആ പട്ടണത്തെ നാശത്തില്‍ നിന്ന് രക്ഷിച്ചത്. പിന്നീട് എഡി 363 ല്‍ നിസിബിസ് പട്ടണം പേര്‍ഷ്യന്‍ ചക്രവര്‍ത്തി കീഴടക്കിയപ്പോള്‍ അവിടെനിന്ന് പലായനം ചെയ്യേണ്ടിവന്ന ക്രൈസ്തവര്‍ ‘ അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ഈ അപകടം സംഭവിക്കുകയില്ലായിരുന്നു’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് മാര്‍ യാക്കോബിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കൂടി അവരോടൊപ്പം കൊണ്ടുപോയി (സിറിയായിലെ സന്യാസിമാര്‍ 11-12.14).
റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകുളം


