അനുകരിക്കപ്പെടുന്ന കലാരൂപങ്ങളിൽ പ്രഥമസ്ഥാനത്താണ് സിനിമ. ഏതുഭാഷയിലുളള സിനിമയും കാഴ്ചക്കാരെ സ്വാധീനിക്കാറുണ്ട് . അഭിനേതാക്കളോട് പ്രേക്ഷകർക്കുള്ള ആരാധനാമനോഭാവവും മറ്റ് കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സിനിമക്ക് ലഭിക്കുന്ന വിശാലമായ ഇടങ്ങളും അത്യാധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള സാധ്യതകളുമാണ് സിനിമയെ കൂടുതൽ അനുകരണീയമാക്കുന്നത്. സിനിമയിലെ ചില മാസ് ഡയലോഗുകൾ ഏറ്റുപറയാനും ഒരു നടനെയോ നടിയെയോ കണ്ടാൽ ഓടിയെത്തി സെൽഫി എടുക്കാനും യുവജനങ്ങൾ തിടുക്കം കൂട്ടാറുണ്ട്.
സിനിമാ താരങ്ങളെ അറിയുന്നതുപോലെ ഭരണസംവിധാനങ്ങളിലിരിക്കുന്ന പ്രധാന വ്യക്തിത്വങ്ങളെ, മന്ത്രിയെ പോലും പോലും ജനങ്ങൾ പ്രത്യേകിച്ച് യുവജനങ്ങൾ അറിയണമെന്നില്ല. ഒരു നടനും രാഷ്ട്രീയ നേതാവും വ്യവസായിയും ഒരുമിച്ചു നടന്നുപോയാൽ ജനങ്ങൾ ആരുടെയടുത്തേക്കായിരിക്കും ആദ്യം ഓടിയെത്തുക? ഒരു ഉത്തരമേയുള്ളു, സിനിമ താരം. അതുതന്നെയാണ് സിനിമതാരങ്ങൾ യുവജനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നതിന് തെളിവ്. സിനിമക്ക് സമൂഹത്തിൽ, യുവാക്കളുടെ ഇടയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നല്ല സന്ദേശം തരുന്ന എത്രയോ സിനിമകൾ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയിട്ടുണ്ട്. ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്, ഗാന്ധി തുടങ്ങിയവ ഉദാഹരണങ്ങൾ. ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ കണ്ട് ക്രിസ്തുമതം സ്വീകരിച്ചവർ പോലുമുണ്ട്. ‘ആകാശദൂത്’ എന്ന മലയാള ചലച്ചിത്രം കണ്ട് അനാഥാലയങ്ങളെ സാമ്പത്തികമായി സഹായിച്ചവരെയും അവരെ സ്നേഹിച്ചവരെയും പരിചയമുണ്ട്. പക്ഷേ, ഇപ്പോൾ പുറത്തിറങ്ങുന്ന സിനിമകളിൽ ചിലതെങ്കിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നവയാണെന്ന് പറയാതെ വയ്യ.
അതിഭീകരമായ വയലൻസും രാജ്യസ്നേഹത്തെ വ്രണപ്പെടുത്തി ചിത്രീകരിക്കുന്ന സിനിമകളുമൊക്കെ സമൂഹത്തെ സ്വാധീനിക്കുമെന്നതിൽ തെല്ലും സംശയമില്ല. റിബലിസം ആടയാഭരണമായി കൊണ്ടു നടക്കുന്ന യുവാക്കളാണ് വയലൻസ് സിനിമകളുടെ ആരാധകർ. കച്ചവടം ലക്ഷ്യമാക്കി മുൻകൂട്ടി പുറത്തിറക്കുന്ന ട്രെയ്ലറുകൾ കണ്ട് ത്രില്ലടിക്കുന്ന ചെറുപ്പക്കാർ സിനിമയുടെ റിലീസ് ദിവസം തന്നെ തീയറ്ററുകളെ പൂരപ്പറമ്പാക്കും. പിന്നെ സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റുമായി സിനിമക്ക് സ്വന്തം ചിലവിൽ പബ്ലിസിറ്റി നൽകുകയും ചെയ്യും. ഇത്തരം സിനിമകൾ സമൂഹത്തിന്, പ്രത്യേകിച്ച് എന്തിനെയും അനുകരിക്കാൻ ആവേശം പൂണ്ടു നടക്കുന്ന യുവതലമുറയ്ക്ക് നൽകുന്ന സന്ദേശം എത്രയോ ഹാനികരമാൺ
മാനസികോല്ലാസത്തിനാണ് ആളുകൾ സിനിമ കാണുന്നത്. അതിനുപകരം പടം കണ്ടിറങ്ങുമ്പോൾ മാനസിക സമ്മർദ്ദങ്ങളും അസ്വസ്ഥതകളുമാണ് ഉണ്ടാവുന്നതെങ്കിൽ ആ സിനിമ സാമ്പത്തികമായി വിജയിച്ചാലും കലാപരമായും ധാർമികമായും മൂല്യാധിഷ്ഠിതമായും പരാജയപ്പെട്ടു എന്നല്ലേ അർഥം? അതുകൊണ്ട് സിനിമയെടുക്കുമ്പോൾ അത് പ്രത്യക്ഷമായോ പരോക്ഷമായോ സമൂഹത്തിൽ ചെലുത്തിയേക്കാവുന്ന സ്വാധീനത്തെപ്പറ്റി നിർമാതാക്കൾക്കും അണിയറപ്രവർത്തകർക്കും കൃത്യമായ ബോധ്യമുണ്ടാകണം. ചെറുപ്രായം മുതൽ കലാസൃഷ്ടികളിലൂടെ കാണുന്നതും കേൾക്കുന്നതും കുട്ടികളുടെ തലച്ചോറിനെയും ബുദ്ധിയെയും മനസിനെയും സ്വാധീനിക്കുമെന്നും അവർ ജീവിതാന്തസുകളിലേക്ക് പ്രവേശിക്കുമ്പോൾ പോലും കലാസൃഷ്ടികൾ സ്വാധീനം ചെലുത്തുമെന്നുമാണ് വിദഗ്ദ പഠനങ്ങൾ.
യുവാക്കൾ അവരുടെ ആരാധ്യപുരുഷന്മാരായി കണക്കാക്കുന്നതും സിനിമ മേഖലയിലുള്ളവരെയാണ്. വസ്ത്രധാരണത്തിലും ഹെയർസ്റൈ്റലിലും വരെ അവരെ അനുകരിക്കാൻ ജനങ്ങൾ ശ്രമിക്കാറുണ്ട്. പുതിയ സിനിമ ഇറങ്ങുമ്പോൾ അതിലെ നടൻ അല്ലെങ്കിൽ നടി ധരിച്ച വസ്ത്രത്തിന്റെ അതേ പാറ്റേൺ കടകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ജയന്റെ കാലം മുതൽ ആരംഭിച്ച ആ പ്രവണത ഇന്നും തുടർന്നുപോരുന്നു.
സിനിമയിലെ ചില കഥാപാത്രങ്ങളെ അനുകരിച്ച് പലതരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ഇപ്പോൾ നിത്യസംഭവമായി മാറിക്കഴിഞ്ഞു. പല വാർത്തകളും അക്കാര്യമാണ് ഓർമ്മിപ്പിക്കുന്നത്. തിന്മയുടെ ദൃശ്യങ്ങൾ എന്നും കാണുന്ന യുവത്വം അതിനെ നിസാരവത്കരിക്കുന്നു എന്നതാണ് വേദനിപ്പിക്കുന്ന യാഥാർഥ്യം. യുവജനങ്ങളുടെ ബുദ്ധിയെയും ആശയങ്ങളെയും സിനിമ നല്ല രീതിയിൽ സ്വാധീനിക്കും. മികച്ച ഗാനങ്ങൾ ആലപിക്കപ്പെടുമ്പോൾ അതിനോടൊപ്പം പ്രേക്ഷകർ ചേരുകയും നൃത്ത ചുവടുകൾ വെക്കുകയും ആരവങ്ങൾ അർപ്പിക്കുകയും ചെയ്യാറുണ്ട്. ചുരുക്കത്തിൽ സിനിമ സമൂഹത്തിന്റെ ഭാഗമായി മുന്നോട്ടു പോകുന്നതിനാൽ അത് ജനജീവിതത്തെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട് എന്ന് നിസംശയം പറയാം.
കുടുംബങ്ങളുടെയും വിശ്വാസത്തിന്റെയും സമൂഹത്തിന്റെയും നിലനിൽപ്പിന് ഉതകുന്ന കലാസൃഷ്ടികളാണ് വരും കാലഘട്ടങ്ങളിൽ ഉണ്ടാകേണ്ടത്. മതങ്ങളെയും സമൂഹത്തെയും രാജ്യത്തെയും വ്രണപ്പെടുത്താത്ത അനേകം സിനിമകളും കലാസൃഷ്ടികളും ഗാനങ്ങളും ചിത്രീകരിക്കുവാൻ സിനിമ ലോകത്തിന് സാധിക്കട്ടെ.അതിന് കലാരംഗത്ത് ധാർമികമൂല്യവും കഴിവുമുള്ളവരെ കണ്ടെത്തി ഉപയോഗിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയും ആവശ്യകതയുമാണ്.
ലിസി കെ ഫെർണാണ്ടസ്


