വി. മത്തായി 25:32-33 വാക്യങ്ങളിൽ ഒരുപമയുടെ പ്രയോഗം കാണാം. എന്നാൽ ആ പ്രയോഗം പ്രസ്തുത സുവിശേഷഭാഗത്തെ മുഴുവൻ ഒരുപമയാക്കുന്നില്ല. വി. മത്തായി തന്റെ സുവിശേഷ രചനയിൽ ‘ഉപമ’ എന്ന സാഹിത്യരൂപം ഉപയോഗിച്ചിട്ടുണ്ട് (മത്താ 11:16, 13:3,10) എന്നാൽ, ഉപമ ഉപയോഗിക്കുമ്പോഴൊക്കെ അതു അനുവാചകർക്ക് ഉപമയാണെന്ന് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ്. യേശു നേരിട്ടു പറയുമ്പോൾ അതുപമയാണെന്ന് സ്വയം പറഞ്ഞു തുടങ്ങുന്നു (മത്താ 13:19; 21:33). അല്ലെങ്കിൽ, സുവിശേഷകൻ അതുപമയായി അവതരിപ്പിക്കുന്നു (13:24,31,33; 21:1-2). ജനക്കൂട്ടം ഉപമയുടെ അർഥം ആരായുന്നതായും അവതരിപ്പിക്കുന്നു (മത്താ 13:36). ഉപമയിൽ പറയുമ്പോൾ “പോലെ” അഥവാ “സാദൃശ്യം”എന്നീ പദപ്രയോഗങ്ങളിലൂടയും അതുപമയാണെന്ന് വ്യക്തമാക്കുന്നു (മത്താ 13:44,47; 19:23; 20:1; 25:1,14). ചില ഉപമകൾ ഒരു ചോദ്യത്തോടെ ആരംഭിക്കുന്നു (മത്താ 21:28; 24:25).
“പോലെ ‘ എന്ന പ്രയോഗമാണ് മത്താ 25:32-33 ൽ കാണുന്നത്. 25 ാം അധ്യായത്തിലെ 31 ാം വാക്യം ഒരു ഭാവിസംഭവത്തെയാണ് സൂചിപ്പിക്കുന്നത്. യേശു അന്തിമവിധി നടത്തും എന്നതാണ് ഭാവിസംഭവം. വിധി നടത്തുവാൻ യേശു വരുമ്പോൾ എല്ലാ ജനതകളേയും ഒരുമിച്ച് കൊണ്ടുവന്ന് അവരെ രണ്ടുഗണമായി വേർതിരിക്കുമെന്നതാണ് ഈ വാക്യങ്ങളിലെ കാര്യം. എങ്ങനെ വേർതിരിക്കുമെന്ന് വ്യക്തമാക്കാനാണ് “പോലെ” പ്രയോഗത്തിലൂടെ ഉപമ പറയുന്നത്. അക്കാര്യം മാത്രമേ ഈ സുവിശേഷഭാഗത്ത് ഉപമയായിട്ടുള്ളു. സുവിശേഷഭാഗം മൊത്തമായെടുക്കുമ്പോൾ ഉപമയല്ല; പ്രത്യുത കാര്യമാത്രപ്രസക്തമായ ഒരു വിവരണമാണ് കാണുന്നത്. ഇതുപോലെ, വിവരണത്തിൽ ഏതെങ്കിലും ഭാഗം വ്യക്തമാക്കാൻ വിവരണത്തിനുള്ളിൽ ഒരുപമ പറയുന്ന, എന്നാൽ വിവരണം മുഴുവൻ ഉപമയല്ലാത്ത ഉദാഹരണങ്ങൾ വി. മത്തായിയുടെ സുവിശേഷത്തിൽ വേറെയും കാണാം (മത്താ 5:13,16; 7:24,26; 10:16; 15:26,27; 17:2; 19:24; 23:27,37). ഈ സുവിശേഷഭാഗത്തിലെ 35-36 & 42-43 വാക്യങ്ങളിലെ പാവങ്ങളെ സംബന്ധിക്കുന്ന പദങ്ങൾ ഉപമകളല്ല. യഥാർഥത്തിൽ വിശക്കുന്നവരേയും ദാഹിക്കുന്നവരേയും സംബന്ധിച്ചാണ് പരാമർശം. പ്രതീകാത്മകമോ ആലങ്കാരികമോ അല്ല പ്രസ്തുത പദപ്രയോഗങ്ങൾ. ജീവിതത്തിൽ ഉണ്ണാൻ ആഹാരമോ ഉടുക്കാൻ വസ്ത്രമോ ഉറങ്ങാൻ കിടപ്പാടമോ മറ്റു ജീവിതസൗകര്യങ്ങളോ ഇല്ലാത്തവരെക്കുറിച്ചാണ് യേശു പ്രതിപാദിക്കുന്നത്. ഭൗതിക കാര്യങ്ങളാണ് ഇവിടെ എടത്തുപറയുന്നതെങ്കിലും ഇവ പ്രദാനം ചെയ്യുന്നവരും സ്വീകരിക്കുന്നവരും നിത്യജീവൻ പ്രാപിക്കുന്നതിലൂടെ തങ്ങളുടെ ആത്മീയ സമൃദ്ധിയാണ് പ്രാപിക്കുന്നതെന്ന് വ്യക്തമാക്കുകയാണല്ലോ ചെയ്യുന്നത്. വസ്തുനിഷ്ഠവും സ്പഷ്ടവുമായ ഭാഷയാണിത്.
പഠനവിഷയമായ സുവിശേഷഭാഗത്തിന്റെ വിവരണത്തിനുള്ളിൽ ഒരുപമയുണ്ടെങ്കിലും മൊത്തത്തിൽ ഉപമയല്ല. മനുഷ്യപുത്രന്റെ പ്രവാചകശബ്ദമാണിവിടെ മുഴങ്ങുന്നത്. അന്ത്യവിധിരംഗവും സന്ദേശവും കാര്യമാത്രപ്രസക്തമായി സഗൗരവം പ്രതിപാദിച്ചിട്ടുള്ളതാണ്. മറ്റു സുവിശേഷങ്ങളിലോ വേദപുസ്തകഭാഗങ്ങളിലോ സമാന്തരമായി കാണാത്തതും എന്നാൽ വി. മത്തായിയുടെ സുവിശേഷരചനാഘടനയിൽ സുപ്രധാനഭാഗമായി നിലകൊള്ളുന്നതുമാണീ ഭാഗം. അഞ്ചു വിവരണങ്ങളും അഞ്ചു പ്രഭാഷണങ്ങളുമായ് വിഭജിച്ച രചനാരീതി വി. മത്തായിയുടെ സുവിശേഷഘടനയുടെ സുപ്രധാന സവിശേഷതയാണ്. അപ്രകാരം, യുഗാന്ത്യോന്മുഖമായ ഈ പ്രഭാഷണഭാഗം സുവിശേഷത്തിന്റെ പരമോന്നത സമാപനമാണ്. പ്രതീകാത്മകമായോ ആലങ്കാരികമായോ ഈ ഭാഗത്തെ വീക്ഷിക്കാൻ സുവിശേഷഘടന പരിഗണിക്കുമ്പോൾ സാധ്യമല്ല. മാത്രമല്ല, മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യപ്രാപ്തിയെ സംബന്ധിക്കുന്ന സുപ്രധാനകാര്യമാണ് സന്ദേശസാരം.
റവ. ഡോ. ആന്റണി പ്ലാക്കൽ വി.സി.


