പന്തക്കുസ്തായ്ക്കുശേഷം അപ്പസ്തോലന്മാർ എല്ലാവരും ജെറുസലേമിൽ ഒരുമിച്ചുകൂടി അവരുടെ ഭാവി പരിപാടികൾ പ്ലാൻ ചെയ്യുന്നത് ഭതോമായുടെ നടപടികൾ’ ഒന്നാം അധ്യായത്തിൽ കാണാം. അവിടെ വച്ചാണ് തോമാശ്ലീഹാ ഇന്ത്യ തന്റെ പ്രവർത്തനരംഗമായി ഏറ്റെടുക്കുന്നത്. ജെറുസ്ഥലത്തുനിന്നും തോമാശ്ലീഹാ ആദ്യം കേസറിയായിൽ എത്തി എന്നാണ് ‘De Miraculis Beati Thomae’ എന്ന ഗ്രന്ഥത്തിൽ കാണുന്നത്.. അന്ന് ലോകത്തിലെ ഏറ്റവും പ്രധാന തുറമുഖ പട്ടണമായ അലക്സാണ്ടറിയായിലെത്തി അവിടെ നിന്ന് ശ്ലീഹ തന്റെ ഭാരത മിഷൻ യാത്ര ആരംഭിക്കുകയാണ്. പാർത്യ ചക്രവർത്തിയായ ഗുണ്ടഫറസിന്റെ പ്രതിനിധിയായ യഹൂദനായ ഹബ്ബാന്റെ കൂടെയാണ് തോമാശ്ലീഹാ ഇന്ത്യയിലേക്ക് വരുന്നത്. ഈ അലക്സാണ്ടറിയ മുസീറിസ് പാതയിലൂടെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ യാത്ര നടന്നത് ക്രിസ്തബ്ദം ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ ആണ് എന്നാണ് ഇ. എച്ച്. വാമിംഗ്ഡൻ പറയുക. ഇത് റോമിന്റെ ഏറ്റവും സമാധാനപരവും വാണിജ്യപരമായി ഏറ്റവും അഭിവൃത്തി പ്രാപിച്ചതുമായ കാലമായിരുന്നു. ഈ കാലത്ത് കേരളവുമായി റോമിന് സുദൃഢമായ വ്യാപാരബന്ധം ഉണ്ടായിരുന്നു എന്ന് പ്ലീനി വ്യക്തമാക്കുന്നുണ്ട്. കേരളവുമായി സമുദ്രത്തിലൂടെയുള്ള വ്യാപാര ബന്ധത്തിന് റോമാക്കാരെ ഇടനിലക്കാരായി സഹായിച്ചത് ഗ്രീക്കുകാരും യഹൂദരും ആയിരുന്നെങ്കിൽ കരമാർഗ്ഗമുള്ള വ്യാപാരത്തിന് സഹായിച്ചത് സിറിയൻ, അർമേനിയൻ കച്ചവടക്കാരാണ്. എന്നാൽ റോമൻ സാമ്രാജ്യവും പേർഷ്യയും തമ്മിലുണ്ടായിരുന്ന ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിലെ ഭിന്നതയും യുദ്ധങ്ങളും കരമാർഗം വഴിയുള്ള വ്യാപാര ബന്ധം ദുഷ്കരമാക്കി തീർത്തത് കൊണ്ടാണ് ഒക്ടോവിയൻ ചക്രവർത്തി യുദ്ധത്തിലൂടെ ഈജിപ്ത് പിടിച്ചെടുത്ത് അവരുടെ നിയന്ത്രണത്തിൽ ആക്കി ആ വഴിക്ക് കിഴക്കുമായുള്ള വ്യാപാരബന്ധത്തിന് കൂടുതൽ സാധ്യത ഒരുക്കിയത്. തന്മൂലം ഇന്ത്യ, ആഫ്രിക്ക, അറേബ്യ, ചൈന തുടങ്ങിയ പ്രദേശങ്ങളുമായി റോമാക്കാർക്ക് നല്ല വ്യാപാരബന്ധം തുടർന്നു കൊണ്ടുപോകാൻ സാധിച്ചു.
രാജാവായിരുന്ന ഗുണ്ടഫറിന്റെ ഒരു പ്രതിനിധി ഒരു നല്ല തച്ചനെ അന്വേഷിച്ച് ജെറൂസലമിൽ എത്തിയിരുന്നു. തോമാശ്ലീഹാ ഇദ്ദേഹത്തെ പരിചയപ്പെടാൻ ഇടയായി. അവർ തമ്മിലുള്ള നീണ്ട സംഭാഷണം തോമായുടെ നടപടികൾ എന്ന ഗ്രന്ഥത്തിൽ കാണാം. ഒടുവിൽ അദ്ദേഹത്തിന്റെ കൂടെ ഇന്ത്യയിലേക്ക് വരാൻ തോമ സന്നദ്ധനാകുന്നു. അവർ ഇന്ത്യയിൽ വന്നെത്തുന്നത് ഗുജറാത്തിലുള്ള ബറൂജ് എന്ന അന്നത്തെ പ്രശസ്ത തുറമുഖ പട്ടണത്തിലാണ്. അവിടെ നിന്ന് തോമ ഹബ്ബാന്റെ കൂടെ തക്ഷശിലയിൽ ഗുണ്ടഫർ ചക്രവർത്തിയുടെ അരമനയിൽ എത്തി രാജാവിനെ കാണുന്നു. തുടർന്ന് സംഭവിക്കുന്ന അനേകം കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഗുണ്ടഫർ രാജാവും അദ്ദേഹത്തിന്റെ സഹോദരൻ ഗാദും തോമാശ്ലീഹായിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായിട്ടാണ് ഈ ഗ്രന്ഥം പറയുന്നത്. വടക്കേ ഇന്ത്യ ഉൾപ്പെടുന്ന ഗുണ്ടഫർ ചക്രവർത്തിയുടെ പാർത്യ രാജ്യത്ത് നടത്തിയ തോമാശ്ലീഹായുടെ ഒന്നാമത്തെ പ്രേക്ഷിത യാത്രയാണ് ഒന്നു മുതൽ ആറു വരെ അധ്യായങ്ങളിൽ കാണുന്നത്. 7 മുതൽ 13 വരെയുള്ള അധ്യായങ്ങൾ കേരള ഉൾപ്പെടുന്ന തെക്കേ ഇന്ത്യയിലെ പ്രേഷിത യാത്രയുടെ വിവരണമാണ്.
ആദ്യകാലത്ത് ഈജിപ്തിൽ നിന്നുള്ള കപ്പലുകൾ ഏദൻ വരെ മാത്രമേ എത്തിയിരുന്നുള്ളൂ. ഇന്ത്യയിൽ നിന്നും അവിടെ എത്തിയിരുന്ന കപ്പലുകൾ വഴിയാണ് ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾ യൂറോപ്യന്മാർക്ക് കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നിരുന്നത്. ഹിപാലസ് അറേബ്യയിലെ ഫർത ക്കിൽനിന്നും തെക്കു പടിഞ്ഞാറ് മൺസൂൺ കാറ്റു വഴി ഒരു എളുപ്പമാർഗം കുരുമുളക് വളരുന്ന മലബാറിലേക്ക് കണ്ടുപിടിച്ചു. എ ഡി 47 ലെ ഈ കണ്ടുപിടുത്തം വലിയ മാറ്റങ്ങൾക്ക് കാരണമായി. ഈ സമയത്താണ് പാണ്ഡ്യൻ രാജാവായ പോറസ് റോമൻ ചക്രവർത്തിയുടെ അടുത്ത് ഒരു പ്രതിനിധിയെ അയക്കുന്നത്. ഈ കാറ്റിന്റെ കണ്ടുപിടിത്തത്തെ പറ്റി പെരിപ്ലസ് എന്ന ഗ്രന്ഥവും രേഖപ്പെടുത്തുന്നുണ്ട്. ഈ കണ്ടുപിടിത്തം റോം കേരള ബന്ധത്തെ ശക്തിപ്പെടുത്താൻ കാരണം വളരെ കുറച്ച് സമയം കൊണ്ട് റോമൻ കപ്പലുകൾക്ക് അലക്സാണ്ടറിയായിൽ നിന്നും കേരളത്തിൽ എത്തുകയും കുറച്ച് സമയം കൊണ്ട് തിരികെ പോവുകയും ചെയ്യാമായിരുന്നു എന്നതാണ്. അതിനാൽ ഈ കണ്ടുപിടിത്തം മെഡിറ്ററേനിയൻ മലബാർ ബന്ധത്തിന്റെ തീവ്രതയും വേഗതയും വർദ്ധിപ്പിച്ചു.
റവ. ഡോ. ജയിംസ് പുലിയുറുമ്പിൽ


