ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു’ എന്ന് എഴുതുമ്പോൾ, അപ്പസ്തോലന്മാർ തങ്ങൾ സുവിശേഷം പ്രസംഗിക്കാൻ പോകേണ്ട രാജ്യങ്ങൾ ഏതെന്ന് നറുക്കിട്ട് തീരുമാനിച്ചപ്പോൾ തോമസിന് ലഭിച്ചത് പാർത്തിയ ആണ്’ എന്ന് ഒരിജൻ എഴുതുന്നു. ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്ന ഒരിജന്റെ കൃതി ഇന്ന് ലഭ്യമല്ലെങ്കിലും ഇക്കാര്യം ചരിത്രകാരനായ എവുസേബിയൂസ് തന്റെ കൃതിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിജൻ തന്റെ ഭ ഉല്പത്തിയെക്കുറിച്ചുള്ള വ്യാഖ്യാനം’ (Commentary on Genesis) എന്ന ഗ്രന്ഥത്തിൽ ആണ് അപ്പസ്തോലനായ തോമസിനെ പാർത്തിയയുമായി ബന്ധപ്പെടുത്തുന്നത്. ഈ ഗ്രന്ഥത്തിന്റെ ഗ്രീക്ക് മൂലത്തിന്റെ ചില ഭാഗങ്ങളും ലത്തീൻ വിവർത്തനവും ലഭ്യമാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: നമ്മുടെ രക്ഷകന്റെ അപ്പസ്തോലന്മാരും ശിഷ്യന്മാരും ശിഷ്യന്മാരും സുവിശേഷപ്രഘോഷണത്തിനായി ലോകമെമ്പാടും പോയി. പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നത് പോലെ തോമസിന് പാർത്തിയായും ആൻഡ്രൂവിന് ഷിസിയായും ( ഗ്രീസും) യോഹന്നാന് ഏഷ്യയും ലഭിച്ചു. പോന്തസ്, ഗലാത്യ, ബിദ്ധീനിയ, കപ്പദോഷിയ എന്നിവിടങ്ങളിലെ യഹൂദരോട് പ്രസംഗിച്ച് അവസാനം റോമിലെത്തി. അവിടെ വച്ച് രക്തസാക്ഷിത്വം വരിച്ചു. പൗലോസ് ആകട്ടെ, ജെറുസലം മുതൽ ഇല്ലിറിയ വരെ സുവിശേഷം പ്രസംഗിച്ചതിനു ശേഷം റോമിൽ എത്തി നീറോയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ചു.’ ഇക്കാര്യങ്ങൾ വളരെ വ്യക്തമായും കൃത്യമായും ഒരിജൻ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്ത് പറയുന്നതായി എവുസേബിയൂസ് രേഖപ്പെടുത്തുന്നു.
സഭാചരിത്രകാരനായ എവുസേബ്യൂസിന്റെ ഭസഭാചരിത്ര’ത്തിൽ (Ecclesiastical History) നിന്നാണ് നമുക്ക് ഇക്കാര്യം കൃത്യമായി ലഭിക്കുന്നത്. എവുസേബിയസ് ഒരിജനെ അതുപോലെതന്നെ ഉദ്ധരിക്കുന്നത് ഒരിജന്റെ മാഹാത്മ്യം കാണിക്കാനാണ്. എവുസേബ്യൂസിന് ഒരിജന്റെ കൃതികൾ പഠിക്കാനും വിവർത്തനം ചെയ്യാനും അവസരം കിട്ടിയത് എവുസേബിയൂസ് ചെസരിയായിലെ മെത്രാൻ ആയിരുന്നപ്പോഴാണ്. ഒരിജന്റെ ശിഷ്യനായിരുന്ന പംഫിലിയസിന്റെ പുസ്തക ശേഖരത്തിൽ നിന്നാണ് എവുസേബിയൂസിന് ഇവ ലഭിച്ചത്. തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ കുറിച്ചുള്ള ആദ്യരേഖ എന്ന നിലയിൽ ഒരിജന്റെ ഈ കൃതിക്ക് വലിയപ്രാധാന്യമുണ്ട്. ‘ഉൽപ്പത്തിക്കുള്ള വ്യാഖ്യാനം’ 224 ൽ ആണ് എഴുതപ്പെട്ടത്. എങ്കിൽ 233 ൽ ഒരിജൻ അലക്സാണ്ടറിയിൽ നിന്ന് ചെസറിയായിലേക്ക് പോകുന്നതിനു മുൻപാണ് ഇത് എഴുതിയത്. തോമസ് അപ്പസ്തോലനെയും മറ്റ് അപ്പസ്തോലന്മാരെയും കുറിച്ച് ഒരിജൻ നൽകുന്ന വിവരങ്ങൾ, അങ്ങനെയെങ്കിൽ അലക്സാണ്ടറിയൻ പാരമ്പര്യ (paradosis) മാണ്
ഒരിജന്റെ കൃതിയിൽ നിന്നും അപ്പസ്തോലന്മാരെല്ലാവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം അറിയിച്ചു എന്ന് വ്യക്തമാണ്. തോമസ്, അന്ദ്രയോസ്, യോഹന്നാൻ, പത്രോസ്, പൗലോസ് എന്നിവരുടെ പ്രവർത്തനരംഗങ്ങളെ കുറിച്ചാണ് ഒരിജൻ എഴുതുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തോമസിന് ലഭിക്കുന്നത് പാർത്തിയ ആണ്. ഒരിജന്റെ പാർത്തിയയെ ഭ തോമായുടെ നടപടികളിലെ’ ഇന്ത്യ ആയാണ് മനസിലാക്കേണ്ടത്. തോമായുടെ നടപടികളിൽ തോമായുടെ പ്രവർത്തനങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും രാജ്യമായി പരാമർശിക്കപ്പെടുന്നത് ഇന്ത്യയാണ്. അപ്പസ്തോലന്മാരുടെ കാലത്ത് പാർത്തിയ രാജ്യം പടിഞ്ഞാറ് ടൈഗ്രീസ് മുതൽ കിഴക്ക് സിന്ധു നദി വരെയും വടക്ക് കാസ്പിയൻ കടൽ മുതൽ തെക്ക് പേർഷ്യൻ ഗൾഫ് വരെ വ്യാപിച്ചു കിടന്നിരുന്നു. എന്നാൽ ഗുണ്ടഫറസിന്റെ ഇൻഡോ പാർത്തിയ രാജ്യം മൗര്യസാമ്രാജ്യത്തിന്റെ വടക്കു പടിഞ്ഞാറ് പ്രദേശമാണ്. സഭാപിതാക്കന്മാരുടെ കൃതികളിൽ തോമസിനെ പറ്റി പറയുമ്പോൾ ഇന്ത്യയും പാർത്തിയയും മാറിമാറി ഉപയോഗിക്കുന്നത് കാണാം. എങ്കിൽ, ഒരിജന്റെ പാർത്തിയയും സഭാപിതാക്കന്മാരുടെ ഇന്ത്യയും ഒന്നുതന്നെയാണ്. തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തിന് ഒരിജന്റെ കൃതി ആദ്യ രേഖയായി എങ്കിൽ പരിഗണിക്കാം. അപ്പസ്തോലന്മാരുടെ വിവിധ രാജ്യങ്ങളിലെ സുവിശേഷ പ്രഘോഷണത്തെപ്പറ്റി ഒരിജൻ എഴുതുമ്പോൾ തോമസിനെ ആദ്യം പരാമർശിക്കുന്നത് തോമസിന് പ്രഥമസ്ഥാനം നൽകാനല്ല, മറിച്ച് അദ്ദേഹം കൂടുതൽ ജനതകളെ സുവിശേഷം അറിയിച്ചു എന്ന വസ്തുത കാണിക്കാനാണ്.
റവ. ഡോ. ജയിംസ് പുലിയുറുമ്പിൽ


