ലൂർദുമാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11 സഭയിൽ രോഗിദിനമായി ആചരിക്കണമെന്ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ ആഹ്വാനം ചെയ്തത് 1992 ലായിരുന്നു. കത്തോലിക്കാസഭ അന്നുതുടങ്ങി ഫെബ്രുവരി 11 രോഗികൾക്കുവേണ്ടിയുള്ള ശുശ്രൂഷയുടെ ഓർമ്മപ്പെടുത്തൽ ദിനമായി, രോഗീദിനമായി ആചരിച്ചുവരുന്നു. ഈ ദിനത്തിൽ സഭ പ്രധാനമായും ഊന്നൽ കൊടുക്കുന്നത് മൂന്നു കാര്യങ്ങൾക്കാണ്. രോഗികൾക്കുള്ള ഭക്ഷണം, മരുന്ന്, ശുശ്രൂഷ ഏറ്റെടുക്കുന്നതിനുള്ള സന്മനസും സന്നദ്ധതയും.
ഇതിൽ ആദ്യത്തേതു രണ്ടും നിർവഹിക്കാൻ പോലും കഴിയാത്ത കുടുംബങ്ങളുണ്ട്. ആദ്യത്തേത് നിർവഹിക്കുമ്പോഴും മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം അവഗണിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഒരു കുടുംബത്തിൽ ദീർഘകാലം ഒരു മാറാരോഗിയുണ്ടെങ്കിൽ ആ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ ഉൾപ്പടെ എല്ലാം സാധാരണനിലയിൽ താറുമാറാകാൻ സാധ്യതയുണ്ട്. അത്തരം കുടുംബങ്ങൾക്ക് നേരെ സഹായത്തിന്റെ കരം നീട്ടാൻ നമുക്ക് സാധിക്കണം. രോഗിപരിചരണം മുഖ്യകാരിസമായി തിരഞ്ഞെടുത്തിരിക്കുന്ന പല സന്യാസസമൂഹങ്ങളുമുണ്ട്, സ്ഥാപനങ്ങളുണ്ട്. അവയെയും കഴിവതുപോൽ സഹായിക്കാൻ നാം സന്നദ്ധരാകണം.
ദീർഘകാലം രോഗികളായി കഴിയുമ്പോഴും കിടപ്പുരോഗികളായിക്കഴിയുമ്പോഴും മനസിൽ നിരാശത കടന്നുവരാൻ സാധ്യതയേറെയാണ്. അത്തരം രോഗികൾക്ക് പ്രത്യാശയുടെ സന്ദേശം നല്കാൻ സാന്നിധ്യംകൊണ്ടും ഇടപെടലുകൾ കൊണ്ടും വാക്കുകൾ കൊണ്ടും നമുക്ക് സാധിക്കണം. അതുപോലെ രോഗാവസ്ഥയെ പ്രത്യാശയോടുകൂടി നോക്കിക്കാണാൻ രോഗികൾക്കും സാധിക്കണം.. കർത്താവിന്റെ സഹനത്തിലുള്ള നമ്മുടെ കൂട്ടുപങ്കാളിത്തത്തിന്റെ അടയാളമായി രക്ഷാകരമായ കാഴ്ചപ്പാടിലൂടെ രോഗാവസ്ഥയെ കാണണം. കർത്താവിന്റെ തിരുമുഖം രോഗികളിൽ കണ്ടെത്താൻ നമുക്ക് കഴിയണമെന്നാണ് രോഗീദിനത്തിൽ സഭ നമ്മോട് ആവശ്യപ്പെടുന്നത്. സാൽവിഫിച്ചി ദൊലേരിസ് എന്ന അപ്പസ്തോലിക ലേഖനത്തിലൂടെയാണ് രോഗിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ പഠിപ്പിച്ചത്.
പരിശുദ്ധ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തത് 2013 ഫെബ്രുവരി 11 നായിരുന്നു. ആ ദിവസം തന്നെ തിരഞ്ഞെടുക്കാൻ മാർപാപ്പയെ പ്രേരിപ്പിച്ചത് എന്തായിരുന്നു? വെറുതെയൊരു ദിനം മാർപാപ്പ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് കരുതാനാവില്ല. താനൊരു രോഗിയാണെന്നും സാർവത്രികസഭയുടെ തലവൻ എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയില്ല എന്ന തിരിച്ചറിവിൽ നിന്നായിരുന്നു ബെനഡിക്ട് പതിനാറാമന്റെ സ്ഥാനത്യാഗം. എന്നാൽ അതൊരിക്കലും നിരാശാജനകമായ പ്രവൃത്തിയായിരുന്നുമില്ല.
ലൂർദുമാതാവും രോഗിദിനവും തമ്മിലുള്ള ബന്ധം നമുക്കെല്ലാവർക്കും അറിയാം. സഭയുടെ തീർഥാടനകേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ രോഗശാന്തിയുടെ അടയാളം സഭ കണ്ടെത്തിയ ഇടമാണ് ലൂർദും ലൂർദ്ദിലെഗ്രോട്ടോയിലെ അരുവിയിൽ നിന്നുവരുന്ന വെളളവും. എത്രയോ രോഗികൾക്കാണ് ലൂർദ് ആശ്വാസവും സാന്ത്വനവുമായി മാറിയിരിക്കുന്നത്. പലരും അത്ഭുതകരമായ രോഗസൗഖ്യം നേടുന്നു. മറ്റുള്ളവർക്ക് രോഗസൗഖ്യം നല്കാൻ നമുക്കാവില്ലെങ്കിലും രോഗവേളയിൽ ആശ്വാസവും സാന്ത്വനവും നല്കുന്നവരാകാൻ കഴിയും.
രോഗികളോട് അനുകമ്പയോടെ പെരുമാറുക. രോഗികളായിക്കഴിയുന്നവരെ ഇടയ്ക്കിടെ സന്ദർശിക്കുകയും കഴിയുംവിധത്തിൽ അവരെ ശുശ്രൂഷിക്കുകയും ചെയ്യുക. ഇന്ന് ആരോഗ്യത്തോടെ കഴിയുന്ന വ്യക്തി നാളെ രോഗിയായി മാറിയേക്കാം. ഇന്ന് ഞാൻ നാളെ നീ എന്നു പറയുന്നത് മരണത്തെ സംബന്ധിച്ചു മാത്രമല്ല, രോഗത്തെക്കുറിച്ചുകൂടിയാണ്. അതുകൊണ്ട് നാളെ ഞാനും ഒരു രോഗിയായി മാറിയേക്കാം എന്ന തിരിച്ചറിവോടെ രോഗികളെ ശുശ്രൂഷിക്കുക.. ഓരോ രോഗിയിലും ക്രിസ്തുമുഖം കണ്ടെത്താൻ കഴിയുമ്പോൾ മാത്രമേ നമുക്ക് അവരെ സ്നേഹപൂർവ്വം ശുശ്രൂഷിക്കാൻ കഴിയുകയുള്ളൂവെന്ന കാര്യം മറക്കരുത്. ഈ നൂറ്റാണ്ടിൽ ഏറ്റവും നല്ല രീതിയിൽ രോഗീശുശ്രൂഷ ഏറ്റെടുത്തു നിർവഹിച്ച മദർ തെരേസയെ ഓർമിക്കുക.
രോഗാവസ്ഥയിൽ കഴിയുന്ന എല്ലാവരെയും നമുക്ക് ദൈവസന്നിധിയിൽ സമർപ്പിച്ചുപ്രാർഥിക്കാം, രോഗീശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നവരെ ശക്തിപ്പെടുത്തണമേയെന്നും പ്രാർഥിക്കാം.
മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ


