യുഗാന്ത്യോന്മുഖ യാഥാർഥ്യങ്ങളായ മിശിഹായുടെ രണ്ടാമത്തെ ആഗമനം, അന്ത്യവിധി എന്നിവ ക്രൈസ്തവവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. വിശുദ്ധകുർബാന എന്നത് വാസ്തവത്തിൽ ഈ യാഥാർഥ്യങ്ങളുടെ ആഘോഷമാണ്. ഈ യാഥാർഥ്യങ്ങളെ പ്രതീക്ഷിക്കുന്നതിന്റെ ഒരു ഭാഗമായിരുന്നു പുരാതനകാലം മുതലേ ക്രൈസ്തവ പാരമ്പര്യത്തിലുണ്ടായിരുന്ന കിഴക്കിനഭിമുഖമായ പ്രാർഥന. ദൈവജനത്തിന്റെ യുഗാന്ത്യോന്മുഖ പ്രതീക്ഷയുടെ ശാരീരികമായ അവതരണമായിരുന്നു ഇത്. ആദിമസഭയെ സംബന്ധിച്ച് “കിഴക്കിനഭിമുഖമായി നിൽക്കുക” എന്നു പറഞ്ഞാൽ “മിശിഹായ്ക്ക് അഭിമുഖമായി നിൽക്കുക” എന്നായിരുന്നു അർഥം.സഭാപിതാവായ വി. അഗസ്റ്റിൻ തന്റെ പ്രസംഗങ്ങൾ അവസാനിപ്പിച്ചിരുന്നത് ഒരു പ്രാർഥനയോടെയാണ്. “Conversi ad Dominum” എന്നാണ് ഈ പ്രാർഥനയുടെ പേര്. വിശ്വാസികളെ കിഴക്കോട്ട് തിരിയാൻ ഒരുമിച്ചുകൂട്ടുന്നതാണ് ഈ പ്രാർഥന. അദ്ദേഹം പറയുന്നു: “ഭൗതികമായി ഭൂമിയും സ്വർഗവും തമ്മിൽ വളരെയധികം വ്യത്യാസമുള്ളതുപോലെ ആത്മീയമായി ഒരു പാപിയും വിശുദ്ധനും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഇൗയൊരു യാഥാർഥ്യം സൂചിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എപ്പോൾ നാം പ്രാർഥിക്കാനായി എഴുന്നേറ്റു നിൽക്കുന്നുവോ അപ്പോൾ നാം കിഴക്കിനഭിമുഖമായി നിൽക്കുന്നത്”. [J. QUASTEN and J. C. PLUMPE eds. Ancient Christian Writers No. 5 (Westminster, 1956) 107].
ഓരോ വിശുദ്ധ കുർബാനയിലും മഹത്വത്തോടെ വരുന്ന കർത്താവിന്റെ ആഗമനം കൗദാശികമായി മുൻകൂട്ടി അവതരിപ്പിക്കപ്പെടുന്നുണ്ട്. സഭ തന്റെ രക്ഷയുടെ കൂദാശ ആഘോഷിക്കുമ്പോൾ തീർച്ചയായും കർത്താവിലേക്ക് തിരിഞ്ഞിരിക്കണം എന്ന് കിഴക്കിനഭിമുഖമായി നിലകൊള്ളുന്ന രീതി അർഥമാക്കുന്നു. ഇവിടെ കർത്താവുമായുള്ള കൂട്ടായ്മയിൽ സഭ അവളുടെ പ്രാർഥനകളും അർഥനകളും പരിശുദ്ധാത്മാവിനോടുള്ള ഐക്യത്തിൽ പിതാവിനോട് നടത്തുകയാണ് ചെയ്യുന്നത്. ഇപ്രകാരം കാർമ്മികനും ദൈവജനവും കിഴക്കിനഭിമുഖമായി നിലകൊള്ളുന്ന രീതിയിലുള്ള ബലിപീഠത്തിന്റെ ക്രമവൽക്കരണം വിശുദ്ധ കുർബാനയിലെ മിശിഹായുടെ രണ്ടാമത്തെ ആഗമനം എന്ന രഹസ്യത്തെ വെളിച്ചത്തു കൊണ്ടുവരികയാണ് ചെയ്യുന്നത്.
സീറോമലബാർസഭയുടെ വിശുദ്ധ കുർബാന സ്വർഗീയ ജെറുസലേമിലേക്ക് തീർഥാടനം ചെയ്യുന്ന ഒരു തീർഥാടകസമൂഹത്തെയാണ് ഓർമിപ്പിക്കുന്നത്. മദ്ബഹാ എന്നത് ഇവിടെ സ്വർഗത്തെ സൂചിപ്പിക്കുന്നു. ജനങ്ങൾ ദൈവാലയത്തിൽ നിൽക്കുന്ന സ്ഥലം ഭൂമിയെയും ഭൂമിയിലെ സഭയെയും സൂചിപ്പിക്കുന്നു. സീറോമലബാർസഭയുടെ പാരമ്പര്യത്തിൽ ബലിപീഠം എപ്പോഴും ദൈവാലയത്തിന്റെ കിഴക്കേയറ്റത്താണ്. മാമ്മോദീസ സ്വീകരിച്ചവരുടെ തീർഥാടനമായ വിശുദ്ധ കുർബാനയാഘോഷം എത്തിച്ചേരുന്നത് പരിശുദ്ധിയുടെ നിറകുടമായ ബലിപീഠത്തിൽ ദൈവവുമായുള്ള ഉടമ്പടി കൂട്ടായ്മയിലാണ്. വിശുദ്ധ കുർബാനയിൽ കാർമ്മികൻ മിശിഹായെ പ്രതിനിധീകരിക്കുന്നു. അദ്ദേഹം തീർഥാടകസഭയെ സ്വർഗീയ ജറുസലേമിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. [P.VAZHEEPARAMPIL, The Making and Unmaking of Tradition (Rome, 1998) 251].
ആരാധനക്രമ പണ്ഡിതനായ മൈക്കിൾ ലാങ്ങിന്റെ അഭിപ്രായത്തിൽ കിഴക്കിനഭിമുഖമായ പ്രാർഥന ബലിപീഠത്തിനും അപ്പുറത്തേക്ക് യുഗാന്ത്യോന്മുഖ പൂർത്തീകരണത്തിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. ദൈവജനത്തോടൊപ്പം ഒരേ ദിശയിലേക്ക് തിരിഞ്ഞു നിൽക്കുന്ന കാർമ്മികൻ ദൈവജനത്തെ നയിക്കുന്നത് വീണ്ടും വരാനിരിക്കുന്ന മിശിഹായുമായുള്ള സമാഗമത്തിലേക്കാണ്. ഒന്നാം സഹസ്രാബ്ദത്തിലെ മദ്ബഹകളിൽ പ്രതിനിധാനം ചെയ്യപ്പെട്ടിരുന്ന കുരിശിന്റെയോ മഹത്വീകൃതനായ മിശിഹായുടെയോ ചിത്രീകരണം വിശ്വാസസമൂഹത്തിന്റെ ഈ ഭൂമിയിലെ തീർഥാടന ലക്ഷ്യം എന്താണെന്ന് വ്യക്തമായി സൂചിപ്പിച്ചിരുന്നെന്ന് ലാങ്ങ് വ്യക്തമാക്കുന്നു. [U.M. LANG, “Turning towards the Lord :Orientation in Liturgical Prayer’ (San Francisco, 2009) 107].
ചില ആധ്യാത്മിക ചിന്തകരുടെ അഭിപ്രായത്തിൽ ഇനിയും പൂർത്തിയാകാത്ത ഒരു യാഥാർഥ്യത്തെയാണ് കിഴക്ക് എന്നത് സൂചിപ്പിക്കുന്നത്. ലൗകികനായ മനുഷ്യനെ സംബന്ധിച്ച് നിലവിലുള്ള യാഥാർഥ്യത്തെക്കുറിച്ച് അവൻ സംതൃപ്തനാണ്. അതിനാൽ ഇനിയും വന്നിട്ടില്ലാത്തതിനെ സൂചിപ്പിക്കുന്ന ‘കിഴക്ക്’ എന്ന പ്രതീകത്തെ അവൻ നിസ്സാരവൽക്കരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഒരു യുഗാന്ത്യോന്മുഖ സമൂഹം എന്ന നിലയിൽ സഭ ആരാധനക്രമപ്രാർത്ഥനകളുടെ അവസരത്തിൽ കിഴക്കോട്ട് തിരിഞ്ഞു നിൽക്കുക എന്നത് എന്തുകൊണ്ടും ഉചിതമാണെന്ന് പല ആധ്യാത്മിക പിതാക്കന്മാരും പറയുന്നത്.
ആരാധനക്രമ പണ്ഡിതനായ ജോസഫ് .എ. യുങ്ങ്മാൻ സെമിത്തേരികളിൽ യുഗാന്ത്യോന്മുഖ കാഴ്ചപ്പാട് ചിത്രീകരിക്കപ്പെട്ടതിനെക്കുറിച്ച് പറയുന്നുണ്ട്. ഉദാഹരണമായി, ആസ്ട്രിയയിലെയും ടിറോളിലെയും പഴയ സെമിത്തേരികളിലെ കല്ലറകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് കിഴക്കിനെ ഉദയസൂര്യനെ അഭിമുഖീകരിച്ചുകൊണ്ട് മൃതദേഹങ്ങൾ കിടക്കുന്ന രീതിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇവിടെ ഏറെ കൗതുകകരമായ വസ്തുത, കല്ലറകളും അതിലെ ഫലകങ്ങളും റോഡിലേക്കോ പള്ളിയിലേക്കോ അഭിമുഖമായിട്ടല്ല പണിയപ്പെട്ടിരിക്കുന്നത് എന്നാണ്. അവയെല്ലാം റോഡിൽ നിന്നും പള്ളിയിൽ നിന്നും അകലെയായി കിഴക്കിനഭിമുഖമായിട്ടാണ് പണി കഴിച്ചിരിക്കുന്നത്. മരിച്ചുപോയവർ ഒരു വലിയ പട്ടാളവ്യൂഹത്തെപ്പോലെ ഉയിർത്തെഴുന്നേറ്റ മിശിഹായെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് ഇത് അർഥമാക്കുന്നെന്ന് യുങ്ങ്മാൻ പറയുന്നു. ഉത്ഥാനത്തിലേക്ക് തങ്ങളെ വിളിച്ചുകൂട്ടുന്നതിന് വേണ്ടി അവിടുത്തെ വിളിക്കായി അവർ കാതോർത്തിരിക്കുകയും ചെയ്യുന്നു. [J. A. JUNGMANN, “The Early Liturgy to the time of Gregory the Great’trans. F.A. BRUNNER (Ntore Dame, 1959)139].
കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ മൃതസംസ്കാര രീതിയിലും യുഗാന്ത്യോന്മുഖത കാണാൻ സാധിക്കും. ഉദാഹരണമായി, അല്മായരെ സംസ്കരിക്കുമ്പോൾ അവരുടെ തല കുഴിമാടത്തിൽ പടിഞ്ഞാറ് ഭാഗത്താണ് കിടത്തിയിരുന്നത്. അവരുടെ മുഖം ഉത്ഥാനത്തിലേക്ക് നോക്കാൻ എപ്പോഴും തയ്യാറായി നിൽക്കുന്ന വിധത്തിലാണ് ഇപ്രകാരം ക്രമീകരിച്ചിരുന്നത്. എന്നാൽ വൈദികരെ സംസ്കരിക്കുമ്പോൾ അവരുടെ തല കുഴിമാടത്തിൽ കിഴക്ക് ഭാഗത്താണ് കിടത്തിയിരുന്നത്. വൈദികർ മിശിഹായോടൊപ്പം അവരുടെ അജഗണങ്ങളെ സ്വാഗതം ചെയ്യുകയോ വിധിക്കുകയോ ചെയ്യുമെന്ന അർഥത്തിലായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. [T. KOONAMMAKKAL, The Ecclesio Liturgical Identtiy of the Church of Hendo, Vol.1 (Ramap- uram, 2020) 165].
ഫാ. ജോസഫ് കളത്തിൽ


