നല്ല സമറിയാക്കാരന്റെ ഉപമയുടെ അവതരണം ഈശോയുടെ പ്രബോധനത്തിന്റെ കാതലാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ജെറുസലേമിൽ നിന്ന് ജറീക്കോയിലേക്കുള്ള വഴിയും വഴിയിൽ നടക്കുന്ന സംഭവവും അതിലുൾപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളും അവരുടെ പ്രതികരണങ്ങളും എല്ലാംകൂടീ ചേർന്ന് ‘മാസ്റ്റർപീസ് ‘ സന്ദേശം നല്കുന്ന മാധ്യമമായി ഈ ഉപമ മാറുന്നു. ശത്രുവിനെ സ്നേഹിക്കാനുള്ള പ്രബോധനം ഇവിടെയുണ്ട്. ഏറ്റവും ചെറിയവരിൽ ദൈവത്തെ ദർശിക്കണമെന്ന ആഹ്വാനമുണ്ട്. ഒരു മൈൽദൂരം നടക്കാൻ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ടുമൈൽ നടക്കാനുള്ള സന്ദേശമുണ്ട്. കരുണ കാണിക്കാനുളള ആഹ്വാനവുമുണ്ട്. ചുരുക്കത്തിൽ സമകാലിക ജീവിതാനുഭവങ്ങളും നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യരും അവരുടെ പ്രവർത്തനരീതികളുമൊക്കെ ഈ ഉപമയിൽ കടന്നുവരുന്നുണ്ട്.
മറ്റുള്ളവരെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് ഈശോ പഠിപ്പിച്ചു. തന്നെപ്പോലെതന്നെ അയൽക്കാരനെയും സ്നേഹിക്കണം. സ്നേഹത്തിന്റെ ഈ പാഠമാണ് പ്രവൃത്തിയിലൂടെ അയൽക്കാരന് അത്താണിയായി മാറേണ്ടത്. ‘സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം’ (1 കോറി. 9:16) എന്നതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്, ‘ ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു’ (യാക്കോ. 4:17) എന്ന പ്രബോധനം. എന്നുവച്ചാൽ ജെറുസലേമിൽ നിന്ന് ജറീക്കോയിലേക്കുള്ള വഴിയിൽ വീണുകിടക്കുന്നവനെ കണക്കാക്കാതെ മുന്നോട്ടുപോകുന്ന ജീവിതശൈലി പാപമാണ് എന്നർഥം.
സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ അടിസ്ഥാനം ദൈവം എല്ലാവരുടെയും പിതാവാണെന്നും ലോകത്തുളള എല്ലാവരും അവിടുത്തെ മക്കളാണെന്നുമുള്ള ക്രൈസ്തവ വിശ്വാസസത്യമാണ്. ആവശ്യത്തിലായിരിക്കുന്ന സഹോദരന് നേരെ കണ്ണടച്ച് കടന്നുപോയി നടത്തുന്ന ബലിയർപ്പണം കായേന്റെ ബലിപോലെ തിരസ്‌ക്കരിക്കപ്പെടുമെന്ന് വ്യക്തമാണ്. ‘നിന്റെ സഹോദരനെവിടെ? ‘ (ഉല്പ. 4:9) എന്ന ചോദ്യവും കാലദേശങ്ങൾക്കതീതമായി വിധിയാളനായ ദൈവത്തിന്റെ സ്വരമായി ക്രൈസ്തവ മന:സാക്ഷിയെ അലോസരപ്പെടുത്തുന്നുണ്ട്.
സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ സഭയുടെ നിലനില്പുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. വിശക്കുന്നവന് അപ്പവും ദാഹിക്കുന്നവന് ജലവും നഗ്‌നന് വസ്ത്രവും നല്കാതെയും രോഗാവസ്ഥയിലും കാരാഗൃഹത്തിലുമുള്ളവരെ സന്ദർശിച്ച് ആശ്വസിപ്പിക്കാതെയും സ്വർഗരാജ്യപ്രവേശനം സാധ്യമല്ലെന്ന് ഈശോ വ്യക്തമാക്കിയിട്ടുണ്ട് (മത്താ. 25:31-46). ഇത് മാമോദീസാ മുങ്ങിയവന് മാത്രം ചെയ്തുകൊടുക്കുന്ന സഹയാത്രികബന്ധത്തിന്റെ ഫലമായിട്ടുള്ളതല്ല. വിശക്കുന്നവനും ദാഹിക്കുന്നവനും നഗ്‌നനും പരദേശിയും കാരാഗൃഹവാസിയും ആരായിരുന്നാലും ക്രൈസ്തവന്റെ ജീവിതവഴികളിൽ അവരെ കണ്ടെത്തിയാൽ യാത്രയുടെ ഉദ്ദേശ്യംമാറ്റിവച്ചും ശുശ്രൂഷ ചെയ്യുന്നിടത്താണ് യഥാർഥ സുവിശേഷപ്രഘോഷണം നടക്കുന്നത്.
അതിനാൽ ജെറുസലേമിൽ നിന്ന് ജറീക്കോയിലേക്കുള്ള വഴി നമ്മുടെ വീട്ടുമുറ്റത്തുകൂടിയാണ് കടന്നുപോകുന്നതെന്നും അവിടെ കണ്ടെത്തുന്ന മുറിവേറ്റവരെയും അവശരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അവഗണിച്ചാൽ നിത്യജീവന്റെ വാതിൽ നമുക്കായി തുറക്കപ്പെടുകയില്ലെന്ന യാഥാർഥ്യം നമ്മെ കൂടുതൽ ഉദാരരും നന്മനിറഞ്ഞവരുമാക്കട്ടെ. നമ്മൾ ദൈവത്തെ കണ്ടുമുട്ടുന്നത് ജെറുസലേമിൽ നിന്ന് ജറീക്കോയിലേക്കുള്ള നമ്മുടെ ജീവിതവഴികളിലാണ് എന്നത് മറക്കാതിരിക്കാം.


