സീറോമലബാർസഭയുടെ അഞ്ചാമതു മേജർ ആർക്കിഎപ്പിസ്‌ക്കോപ്പൽ അസംബ്ലി അഥവാ സഭായോഗം പാലാ രൂപതയിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2024 ആഗസ്റ്റ് 22 മുതൽ 25 വരെ നടക്കുന്നു. പൗരസ്ത്യ സഭാനിയമപ്രകാരം മേജർആർച്ചുബിഷപ്പിനെയും സിനഡിനെയും സുപ്രധാന വിഷയങ്ങൾ കാലോചിതമായി തീരുമാനമെടുക്കാൻ സഹായിക്കുന്ന സഭാതലത്തിലുള്ള ഉപദേശകസമിതിയാണ് മേജർ ആർക്കിഎപ്പിസ്‌ക്കോപ്പൽ അസംബ്ലി. 1998, 2004, 2010, 2016 എന്നീ വർഷങ്ങളിലാണ് ഇത്തരം സഭായോഗങ്ങൾ സീറോമലബാർസഭയിൽ നടന്നത്. അഞ്ചുവർഷത്തിലൊരിക്കൽ അസംബ്ലി വിളിച്ചുചേർക്കണമെന്നാണ് സഭാനിയമം അനുശാസിക്കുന്നത്. മെത്രാന്മാരുടെയും വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്.
‘കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാർസഭയിൽ’ എന്ന പ്രമേയമാണ് സഭയുടെ അഞ്ചാമത്തെ അസംബ്ലി ചർച്ചചെയ്യുന്നത്. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ പരിശ്രമിക്കുന്ന സീറോമലബാർസഭ, പരിശുദ്ധാത്മാവിനെ ശ്രവിക്കേണ്ടതുണ്ട്. ആത്മാവിന്റെ പ്രചോദനങ്ങൾക്കു ചെവികൊടുക്കുമ്പോൾ മാത്രമേ കാലത്തിന്റെ അടയാളങ്ങൾ ശരിയായി വായിച്ചു ആവശ്യമായ കർമപദ്ധതികൾ രൂപപ്പെടുത്താൻ കഴിയുകയുള്ളൂ. അതിനുള്ള പരിശ്രമമാണ് അസംബ്ലിയിൽ നടക്കുന്നത്.
വിശ്വാസപരിശീലനത്തിന്റെ നവീകരണം, സുവിശേഷപ്രഘോഷണത്തിലുളള അല്മായപങ്കാളിത്തം, സീറോമലബാർ സമുദായശക്തീകരണം എന്നീ വിഷയങ്ങളെ അധികരിച്ചാണ് അസംബ്ലിയിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതും ചർച്ചകൾ നടത്തുന്നതും. ഈ മൂന്നു വിഷയങ്ങളും ഒന്ന് ഒന്നിനോടു അടുത്തുനില്ക്കുന്നവയും ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. ഏറ്റവും അടിസ്ഥാനമായ കാര്യമാണ് വിശ്വാസപരിശീലനം. കാലോചിതമായി പരിഷ്‌ക്കരിക്കുമ്പോൾ മാറ്റമില്ലാതെ നില്ക്കുന്ന വിശ്വാസസത്യങ്ങൾ വിസ്മരിക്കപ്പെടരുത്. കൃത്യമായ വിശ്വാസപരിശീലന പദ്ധതിയിലൂടെ മാത്രമേ നല്ല പ്രഘോഷകർ രൂപപ്പെടുകയുള്ളൂ. അല്മായരുടെ സുവിശേഷപ്രഘോഷണം വിശ്വാസപരിശീലനവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഇവിടെയാണ്. പരിശീലിക്കുന്നതും ജീവിക്കുന്നതുമായ വിശ്വാസമാണ് പ്രഘോഷിക്കേണ്ടത്. ഈ പ്രഘോഷണത്തിലൂടെ സഭയോടൊപ്പം സമുദായവും ശക്തിപ്പെടും. കാരണം യഥാർഥ സുവിശേഷപ്രഘോഷണം എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവരെയും ചേർത്തുപിടിക്കുന്നതുമാണ്. പ്രാവിന്റെ നിഷ്‌ക്കളങ്കതയോടൊപ്പം സർപ്പത്തിന്റെ വിവേകവും ആവശ്യമാണ് എന്നുമാത്രം.
അസംബ്ലി ഒരുമിച്ചുനടക്കലാണ്. ഒരുമിച്ചുനടക്കുന്നത് ഫലപ്രദമാകണമെങ്കിൽ നടക്കുന്ന എല്ലാവരും എളിമയോടെ പരസ്പരം ശ്രവിക്കാനും മനസിലാക്കാനും പൊതുനന്മ തിരിച്ചറിയാനും അതിനനുസൃതം സ്വന്തം നിലപാടുകളിൽ മാറ്റംവരുത്താനും സന്നദ്ധതയുള്ളവരാകണം. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അസംബ്ലിയിൽ നടക്കേണ്ടത് ഈ പ്രക്രിയയാണ്. ഒരുമിച്ചുള്ള പ്രാർഥനാനിമിഷങ്ങളിലൂടെ, തുറന്ന ചർച്ചകളിലൂടെ, ആശയസംവേദനങ്ങളിലൂടെ സഭയിലെ പിതാക്കന്മാരുടെയും വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും മൂന്നു ദിവസത്തെ സമ്മേളനത്തിൽ ഉരുത്തിരിയുന്ന നിഗമനങ്ങൾ സീറോമലബാർസഭയുടെ ഭാവിയിലേക്കുള്ള പ്രയാണത്തിൽ പ്രചോദനവും പ്രതീക്ഷയും പിൻബലവും നല്കുന്ന നിലപാടുകളായി മാറട്ടെ.


