ലത്തീൻ റീത്തിലെ വി. കുർബാനയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഇന്നത്തെ സുവിശേഷത്തിലുണ്ട്.
കര്‍ത്താവേ, അങ്ങ് എന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല…അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെട്ടുകൊള്ളും. (ലൂക്കാ 7 : 6-7)
കുർബാനയിൽ സേവകന് പകരം “ഞാൻ” ആണെന്ന് മാത്രം.
ആ ശതാധിപൻ എന്നെ വല്ലാതെകണ്ട് അദ്‌ഭുതപ്പെടുത്തുകയാണ്. എന്തെന്നോ?
ആവോളം അധികാരവും പദവിയും സമ്പത്തും എല്ലാം ഉള്ളപ്പോഴും ഒരു “ഹൃദയം അയാൾ സൂക്ഷിക്കുന്നു എന്നത് തന്നെ.
അങ്ങേയറ്റം എളിമയും കുലീനത്വവും, തന്റെ വേലക്കാരനോട് സ്നേഹവും നിറഞ്ഞ ഒരു ഹൃദയം..!
ചങ്ങാതീ, ഒരാളുടെ ജീവിതത്തിന്റെ കനം അളക്കപ്പെടുന്നത് ഈ ഒരൊറ്റ മാനദണ്ഡത്തിലാണ്..
“നിന്റെ ഉള്ളിൽ എന്തോരം നന്മയുണ്ടായിരുന്നു?” എന്ന ചോദ്യം മാത്രം. സൗന്ദര്യമോ, സാമർത്ഥ്യമോ, വീടിന്റ വലിപ്പമോ നിലകളുടെ എണ്ണമോ, സമ്പത്തിന്റെ അളവോ, പദവിയോ, കുടുംബപാരമ്പര്യമോ ഒന്നും അളവുകോലാകില്ല..!
നോക്കൂ, ആ മനുഷ്യന്റെ എളിമയും നന്മയും നിറഞ്ഞ വാക്കുകൾ ലോകമെമ്പാടുമുള്ള അൾത്താരകളിൽ എന്നും ആവർത്തിക്കപ്പെടുകയാണ്..!
ഈശോയെ, വിനയമുള്ള ഹൃദയം എനിക്ക് നല്കണമേ, ആമ്മേൻ.
ഫാ. അജോ രാമച്ചനാട്ട്


