ഫാ. അജോ രാമച്ചനാട്ട്
ഓശാനയുടെ തലേദിവസമായ ഇന്ന് കൊഴുക്കട്ടശനിയെന്നാണ് അറിയപ്പെടുന്നത്. വീടുകളിൽ കൊഴുക്കട്ട ഉണ്ടാക്കുമെങ്കിലും അതിന്റെ വി. ഗ്രന്ഥാടിസ്ഥാനം പലർക്കുമറിയില്ല. കൊഴുക്കട്ടശനിയുടെ പിന്നിൽ ബഥാനിയായിലെ തൈലാഭിഷേകമാണ് – അതാണല്ലോ, ഇന്നത്തെ കുർബാനയിലെ സുവിശേഷവും.
ബഥാനിയായിൽ ഈശോ ഉയിർപ്പിച്ച ലാസറിന്റെ വീടാണ്, യോഹന്നാന്റെ സുവിശേഷപ്രകാരം സംഭവപശ്ചാത്തലം. എന്നാൽ മത്തായിയും (അധ്യായം 26) മർക്കോസും (അധ്യായം 14) വിവരിക്കുന്നത് കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടിലാണെന്നാണ്.
മറിയം ശുദ്ധവും വിലയേറിയതുമായ ഒരു കുപ്പി നാർദ്ദീൻ സുഗന്ധതൈലമെടുത്തു, എന്നു വചനം. മത്തായി-മർക്കോസുമാരുടെ വിവരണപ്രകാരം ഒരു _ വെൺകല്ഭരണി_യിലാണ് സുഗന്ധതൈലം. തുറന്നപ്പോഴാകട്ടെ, വീടുമുഴുവൻ പരിമളം !
സുഗന്ധം നിറച്ച വെൺകൽഭരണിയുടെ പ്രതീകമാണ്, നമ്മളുണ്ടാക്കുന്ന കൊഴുക്കട്ട.
ശർക്കരയും തേങ്ങയും ഏലക്കയും ജീരകവുമൊക്കെയുള്ള കൂട്ട് നിറച്ച കൊഴുക്കട്ട ചൂടോടെ മുറിക്കുമ്പോൾ വീടുനിറയെ പരിമളം നിറയുന്നത് നമുക്കറിവുള്ളതാണല്ലോ. അതിന്റെ ഓർമയിലാണ് നമ്മുടെ അമ്മമാർ കൊഴുക്കട്ട ഉണ്ടാക്കിയിരുന്നത്.
മറിയം നടത്തിയ സുഗന്ധലേപനം എന്തായിരുന്നുവെന്ന്, ക്രിസ്തു തന്നെ മൊഴിയുന്നുണ്ട്. “എന്റെ മൃതസംസ്കാരത്തിനായി ഇത് ചെയ്തെന്ന് അവൾ കരുതട്ടെ” യെന്ന് !
എനിക്കോർമ വരുന്നത് എ. അയ്യപ്പന്റെ ‘ആലില’ എന്ന കവിതയിലെ ചില വരികളാണ്.
“പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം
എനിക്കൊരു കാമിനിയല്ല
ആനന്ദത്താലും ദുഖത്താലും
കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണം”
സത്യമല്ലേ? ക്രിസ്തു ആ മറിയത്തിന്റെ ഉള്ളിലെ പെങ്ങളുപെണ്ണിന്റെ സ്നേഹവും കരുതലും ആർദ്രതയും അനുഭവിക്കുകയായിരുന്നില്ലേ?
അവൻ നടന്നുതീർക്കേണ്ട ദുരിതവഴികളിൽ “ഞങ്ങളുണ്ട്, പ്രാർത്ഥനയോടെ നിന്റെ കൂടെ” എന്ന് പറയാതെ പറഞ്ഞതല്ലേ, അവൾ?
എന്റെ ചങ്ങാതീ,
രക്തബന്ധങ്ങളെക്കാൾ പവിത്രമായ ചില കർമ്മബന്ധങ്ങളുണ്ട് ഈ മണ്ണിൽ..
കൊഴുക്കട്ടശനി അങ്ങനെയൊരു ഓർമപ്പെടുത്തലാണ്..!
നോമ്പിന്റെ അവസാന
ആഴ്ചയിലേയ്ക്ക് നമ്മൾ.
വീടും ഹൃദയവും വിശാലമാകട്ടെ.
പത്തരമാറ്റുള്ള സൗഹൃദങ്ങൾ ജീവിതത്തിന് കൂടുതൽ ബലമാകട്ടെ..!


