Sr. Jiya MSJ
യുദ്ധമുഖത്തേക്ക് നീങ്ങുന്ന തന്റെ ഭടന്മാരെ നോക്കി മുറിവേറ്റ് ചോര ഒഴുക്കി നിൽക്കുന്ന രാജാവ് പറഞ്ഞു. “നിങ്ങൾ യുദ്ധമുഖത്ത് ആയിരിക്കുമ്പോൾ എന്റെ കൈകളിൽ നിന്നും ഇറ്റു വീഴുന്ന ഈ ചോരതുള്ളികൾ ഓർക്കണം. ഇത് നിങ്ങൾക്കുവേണ്ടി ഞാൻ കൊണ്ട അടയാളമാണ്.” രാജാവിന്റെ വാക്കുകൾ അവരുടെ ഹൃദയത്തിൽ പതിഞ്ഞു. ശത്രു സൈന്യത്തോട് കനത്ത പോരാട്ടം നടന്നു. യുദ്ധം മുറുകുമ്പോൾ അവർ തങ്ങളുടെ രാജാവിനെ സ്മരിച്ചു. ആ സ്മരണയായിരുന്നു വിജയിച്ചു നിൽക്കാൻ അവർക്ക് ധൈര്യവും ബലവുമേകിയത്.അത് അവരുടെ കൂടി വേദനയായിരുന്നു. അതിനാൽ പരാജിതരായി പിന്തിരിഞ്ഞോടാൻ അവർ തയ്യാറല്ലായിരുന്നു.
കുറ്റമില്ലാതിരുന്നിട്ടും കുറ്റക്കാരനായി വിധിക്കപ്പെട്ട് നമുക്ക് വേണ്ടി സ്വന്തം ശരീരത്തിൽ അടയാളമേറ്റ ഒരുവൻ ഉണ്ടായിരുന്നു.
അവന്റെ കൈകാലുകൾ ആണിപഴുതുകളിലേക്ക് അവർ വലിച്ചു നീട്ടി… മനുഷ്യന് സങ്കൽപ്പിക്കുവാൻ കഴിയാത്ത ഉഗ്രമായവേദന…
മരക്കുരിശോട് ചേർത്ത് പച്ച മാംസത്തിൽ ആണികൾ അടിച്ചിറക്കിയപ്പോൾ അവന്റെ നിശബ്ദത നമ്മോട് വാചാലമായതെന്തായിരിക്കും ?
“മകനെ, മകളെ, എന്റെ ഈ മുറിവുകൾ ഒരു അടയാളമാണ്…..”
★പാപത്താൽ ബലഹീനനായ നിനക്ക് വേണ്ടി ഞാൻ ബലഹീനനായതിന്റെ അടയാളം.
★ തകർക്കപ്പെട്ട നിന്റെ ജീവിതത്തിനോട് സഹനത്താൽ താദാത്മ്യപ്പെടുവാൻ ഞാനും തകർക്കപ്പെട്ടതിന്റെ ഒരു അടയാളം.
★ സ്നേഹരഹിതനായ മനുഷ്യന്റെ സർവ്വ അവഹേളനങ്ങളും സ്വീകരിച്ചിട്ടും സ്നേഹപൂർവ്വം ഞാൻ അർപ്പിച്ച ബലിയുടെ ഒരടയാളം.
★ എന്റേതെന്ന് കരുതി ഞാൻ സ്നേഹിച്ചിട്ടും അകന്നു പോയവർക്ക് അവസാനമായി കൊടുക്കാൻ ബാക്കിവച്ച സ്നേഹത്തിന്റെ ഒരടയാളം.
★ സഹനത്തിന്റെ അവസാന അതിർത്തി താണ്ടും വരെ ദൈവത്തിന്റെ കരം മുറുകെ പിടിക്കാനുള്ള വിശ്വാസത്തിന്റെയും അനുസരണയുടെയും ഒരടയാളം.
★ ഏകപക്ഷീയമായി ഒറ്റിക്കൊടുക്കപ്പെടുമ്പോഴും ദൈവപക്ഷം ചേർന്ന് നിന്ന് ക്ഷമിച്ചെന്ന് പറയാൻ ഒരടയാളം.
★ ഉപകാരങ്ങൾ കൈപ്പറ്റിയിട്ടും പ്രയോജന രഹിതനെ പോലെ വലിച്ചെറിയപ്പെടുന്നവനു വേണ്ടി ഒരടയാളം.
★ അങ്ങേയറ്റം വിശ്വസിച്ചവർ വിശ്വാസ വഞ്ചനയോടെ ഒറ്റിക്കൊടുത്തിട്ടും അവനെ സ്നേഹിതാ എന്ന് വിളിച്ചതിന് ഒരടയാളം
★ സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്നുള്ള സത്യം സർവ്വലോകങ്ങൾക്കും കാണിച്ചുകൊടുക്കാൻ വേണ്ടി സ്വയം ഏറ്റെടുത്ത ഒരടയാളം.
നോമ്പുകാലം തീരും മുൻപ് എന്റെ ഉള്ളിലേക്ക് ഒന്നു നോക്കാം. ആർക്കെങ്കിലും വേണ്ടി എന്നെങ്കിലും ഒരു അടയാളമായിത്തീരാൻ എനിക്ക് സാധിച്ചിട്ടുണ്ടോ.? ഉണ്ടെങ്കിൽ തീർച്ച, മനസ്സും ശരീരവും നൊന്ത മുറിപ്പാടുകൾ ശേഷിച്ചിട്ടുണ്ടാവും. അത് നൊമ്പരമായി സൂക്ഷിക്കാതെ, തമ്പുരാന്റെ അനുഗ്രഹമാകാൻ എന്റെ ജീവിത ബലിപീഠത്തിൽ കണ്ണും പൂട്ടി സമർപ്പിക്കാം. ആർക്കൊക്കെയോ വേണ്ടി അടയാളമായി തീരാൻ ദൈവം എനിക്കായി മാറ്റിവെച്ച അവസരങ്ങൾ മറ്റാർക്കും പൂർത്തിയാക്കാൻ കഴിയില്ല.


