സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം
മാർച്ച് 17 നോമ്പ് ആറാം ഞായർ (മർക്കോസ് 8:31-9:1)
1. സഹനത്തിന്റെ ഫലം
A. സഹനം നമ്മെ കുറേക്കൂടി വിശുദ്ധീകരിക്കുന്നു
എന്തെന്നാൽ, സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയിൽ കർത്താവിനു സ്വീകാര്യരായ മനുഷ്യരും (പ്രഭാഷകൻ 2 : 5).
സഹനത്തെ സ്‌നാനമെന്നാണ് ഈശോ വിശേഷിപ്പിക്കുക. എനിക്കൊരു മാമ്മോദിസ മുങ്ങാൻ ഉണ്ട് എന്നൊക്കെ പറയുന്നു. ഓരോ സ്‌നാനം (കുളി) കഴിയുമ്പോഴും നമ്മൾ കുറെക്കൂടി പരിശുദ്ധരാകുന്നു. അതുപോലെ ഓരോ സഹനത്തിനുശേഷവും കണ്ണുനീരാൽ കഴുകപ്പെട്ടു നമ്മൾ ആത്മീയമായി വിശുദ്ധി പ്രാപിക്കുന്നു.
B. സഹനം നമുക്ക് ആത്മധൈര്യം നല്കുന്നു
എന്തെന്നാൽ, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു (റോമാ 5 : 4).
സഹനം കുറേക്കൂടി ആത്മധൈര്യം ജീവിതത്തിൽ നല്കുന്നു. ജീവിതത്തിൽ ഉണ്ടാവുന്ന കഷ്ടതകളെ നേരിടാനും പ്രശ്‌നങ്ങളെ അതിജീവിക്കാനും തമ്പുരാനിൽ ആശ്രയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും ഓരോ സഹനവും നമ്മെ സഹായിക്കുന്നു. ഇച്ചിരി കഷ്ടപ്പെട്ടു കഴിയുമ്പോൽ പിന്നെ അത് ഒരു ശീലമാകും എന്നു പറയുന്ന പോലെയാണ് കാര്യങ്ങൾ. കഷ്ടപ്പെടുന്നവന് വല്ലാത്ത ഒരു ധൈര്യംകിട്ടുന്നു. കാറ്റും കോളും കൊണ്ടിട്ടും വീഴാതെ നിൽക്കുന്ന ചില മരങ്ങൾ പോലെയാണ് സഹിക്കുന്ന മനുഷ്യരുടെ അവസ്ഥ. അവരെ വീഴ്ത്താൻ എളുപ്പമല്ല. തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്നു പറയാറില്ലേ. അതു തന്നെ കാര്യം
C. സഹനം നമ്മെ ക്രിസ്തുവാക്കി മാറ്റുന്നു
ഫ്രാൻസിസ് അസീസിയുടെ ജീവിതത്തിലെ ഒരു സംഭവം. ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന പുണ്യാളൻ തനിക്കെതിരെ വരുന്ന ഒരു കുഷ്~രോഗിയെ കാണുന്നു. അറപ്പും പേടിയുമായി ആദ്യം മാറിനില്ക്കുന്ന പുണ്യാളൻ പിന്നീട് തന്റെ ശക്തി വീണ്ടെടുത്ത് ഒരു ഭ്രാന്തനെപ്പോലെ ആ കുഷ്~രോഗിയുടെ അടുത്ത്‌ചെന്നു അയാളുടെ മുറിവുകൾ ഓരോന്നിലും ചുംബിക്കുന്നു. ഓരോ ചുംബനത്തിനും ഓരോ മുറിവും അപ്രത്യക്ഷമാകുന്നു. ഒടുവിൽ അവശേഷിക്കുന്നത് അഞ്ചുമുറിവുകളാണ്. രണ്ട് കൈവെള്ളയിലും കാൽപാദങ്ങളിലും ഒന്ന് പാർശ്വത്തിലും. ഉടനെ പുണ്യാളൻ വിളിച്ചു പറഞ്ഞു ”കർത്താവേ, മുറിവേറ്റ ഏതൊരു മനുഷ്യന്റെ പുറകിലും മറഞ്ഞിരിക്കുന്നത് നീയാണ് എന്ന് തിരിച്ചറിയുവാൻ ഞാൻ എത്ര വൈകി എന്ന്!” ഫുൾട്ടൻ ജെ. ഷീൻ പറയുന്നുണ്ട്: ”മുറിവേറ്റ സഭയാണ് യഥാർത്ഥ സഭ; മുറിവേറ്റ ക്രിസ്തുവാണ് യഥാർത്ഥ ക്രിസ്തു; മുറിവേറ്റ ക്രിസ്ത്യാനിയാണ് യഥാർത്ഥ ക്രിസ്ത്യാനി.”
3. പത്രോസിന്റെ തടസ്സം പറയൽ
കാര്യം, പത്രോസ്, കർത്താവ് മിശിഹായാണ് എന്നൊക്കെ ഏറ്റുപറഞ്ഞു ശിഷ്യന്മാരുടെ മുമ്പിൽ അല്പം ‘ഷൈൻ’ ചെയ്തു ചൂടാറും മുമ്പുതന്നെ സഹിക്കുന്ന മിശിഹായെ തള്ളിപ്പറയുന്നു (ചിലപ്പോൾ ഈശോയുടെ സ്‌നേഹം കൊണ്ടായിരിക്കും പുള്ളി അങ്ങനെ പറഞ്ഞതു. പാവം…). അതു കേട്ട് പത്രോസിനെ കർത്താവ് ‘സാത്താൻ’ എന്നു വിളിക്കുന്നു. ഈ ‘സാത്താൻ’ എന്ന വാക്കിന്റെ root meaning ‘എതിർക്കുന്നവൻ’ എന്നാണ്. സഹനത്തെ ‘എതിർക്കുന്നവൻ’/ ‘തള്ളിപ്പറയുന്നവൻ’ ആരോ അവനാണ് യാഥാർഥത്തിൽ സാത്താൻ. സഹനത്തെ അവഗണിക്കാനായിട്ടുള്ള നമ്മുടെ പ്രലോഭനങ്ങളെ നമ്മുടെ സൗഹൃദങ്ങളെ ആശയധാരകളെ ബോധപൂർവം അകറ്റി നിറുത്തുക. ഇച്ചിരി കഷ്ടപ്പെടാൻ തയ്യാറാവുക എന്നർത്ഥം.
ഫാ. നൗജിൻ വിതയത്തിൽ


