മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധഅമ്മയുടെ സ്വര്‍ഗാരോപണതിരുനാളും ഒരുമിച്ചുആഘോഷിക്കാനുള്ള അസുലഭഭാഗ്യം ലഭിച്ചവരാണ് ഭാരതീയരായ നമ്മള്‍. ഇന്ത്യ എന്ന മഹാരാജ്യത്തെക്കുറിച്ച് എനിക്കു കൂടുതലായി അഭിമാനവും അതിശയവും അനുഭവപ്പെട്ടു തുടങ്ങിയത് റോമില്‍ അഞ്ചുവര്‍ഷം താമസിച്ചു ഉപരിപഠനം നടത്തിയ വേളയിലാണ്.
ഇറ്റലിയിലെ പള്ളികളില്‍ അവധിക്കാലശുശ്രൂഷകള്‍ക്കായി പോയ അവസരത്തില്‍ ഭാരതത്തെക്കുറിച്ച് ചോദിച്ചറിയാന്‍ താല്പര്യമുള്ള നിരവധിപേരെ കണ്ടുമുട്ടാനിടയായിട്ടുണ്ട്. അവരുടെ ഒരു പ്രധാനചോദ്യം ഇന്ത്യയില്‍ എത്രശതമാനം ക്രിസ്ത്യാനികളുണ്ട് എന്നായിരുന്നു. രണ്ടര ശതമാനത്തോളം എന്ന് ഉത്തരം പറയുമ്പോള്‍ അത്രയേയുള്ളൂ അല്ലേ? എന്നായിരിക്കും അവരുടെ പ്രതികരണം. ആകെ ജനസംഖ്യയെത്രയാണ് എന്നതായിരിക്കും അടുത്ത ചോദ്യം. 144 കോടി എന്ന് പറയുമ്പോള്‍ അവര്‍ അത്ഭുതംകൊണ്ട് നെറ്റിചുളിക്കും. 144 കോടിയുടെ രണ്ടര ശതമാനം എന്നുപറയുമ്പോള്‍ മൂന്നരക്കോടിയില്‍ അധികം ആയിക്കഴിഞ്ഞു. ഇറ്റലിയിലെ ആകെ ജനസംഖ്യയാകട്ടെ 5.9 കോടിയേയുളളൂ. ഇനിയുള്ള അവരുടെചോദ്യം ക്രിസ്തീയവിശ്വാസം ഇന്ത്യയില്‍ എത്തിയതിനെക്കുറിച്ചാണ്. ബഹുഭൂരിപക്ഷം ആളുകളും വിചാരിച്ചിരിക്കുന്നത് പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ മിഷനറിമാര്‍ ഇന്ത്യയിലെത്തി സുവിശേഷംപ്രഘോഷിച്ചതോടെയാണ് ഭാരതത്തിലെ സഭ ആരംഭിച്ചതെന്നാണ്.
എന്നാല്‍ ഇന്ത്യയില്‍ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്തുശിഷ്യനായ മാര്‍ത്തോമ്മാശ്ലീഹാ എത്തിയിരുന്നുവെന്നും സുവിശേഷംപ്രഘോഷിച്ചു സഭാസമൂഹങ്ങള്‍ക്ക് അടിസ്ഥാനമിട്ടുവെന്നും മറ്റും പറയുമ്പോള്‍ വലിയ അതിശയത്തോടെയാണ് അവരത് കേള്‍ക്കുന്നത്. സുവിശേഷം പ്രസംഗിച്ച ശ്ലീഹായുടെ പേരില്‍ അറിയപ്പെടുന്ന സഭയെന്ന പ്രത്യേക സവിശേഷതയും മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സഭയ്ക്കുണ്ട്. ഇന്ത്യയിലെ ഭാഷയെക്കുറിച്ച് ചോദിച്ചറിയാന്‍ ആഗ്രഹിക്കുന്നവരും ഒട്ടധികംപേരുണ്ട്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഔദ്യോഗികഭാഷകളുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇനി മതങ്ങളെക്കുറിച്ചു പറയുമ്പോള്‍ അതിലും അത്ഭുതമാകും. 80 ശതമാനം ഹിന്ദുക്കളും 15 ശതമാനം മുസ്ലീങ്ങളും രണ്ടരശതമാനം ക്രൈസ്തവരും രണ്ടുശതമാനം സിക്കുകാരും അരശതമാനം ജൈനന്മാരുമുള്ള ഒരു മഹാരാജ്യം.
ഭാഷയിലും സംസ്‌കാരത്തിലും ജീവിതരീതികളിലും ഇത്രയധികം വൈവിധ്യമുള്ള ഈ മഹാരാജ്യം ഇന്ന് ലോകത്തിന് തന്നെ അത്ഭുതമാണ്. ഈ വൈവിധ്യങ്ങളുടെ പേരിലുള്ള കലഹങ്ങളും പ്രതിസന്ധികളും രാജ്യത്തിന്റെ പലഭാഗങ്ങളിലും നിലനില്ക്കുമ്പോഴും ഒരൊറ്റജനതയായി മാറാനുള്ള ഭഗീരഥപ്രയത്‌നമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. അനേക വര്‍ഷങ്ങള്‍ ഇന്ത്യ വിദേശശക്തികളുടെ ആധിപത്യത്തിന്‍കീഴിലാണ് കഴിഞ്ഞത്. അവസാനം ഭരിച്ച ബ്രിട്ടീഷുകാരുടെ പിടിയില്‍ നിന്ന് 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മയാണ് നാം ഇപ്പോള്‍ ഇന്ത്യന്‍സ്വാതന്ത്ര്യദിനമായി കൊണ്ടാടുന്നത്.
ലോകരക്ഷകനായ ഈശോയുടെ അമ്മയായ പരിശുദ്ധ കന്യാമറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന വിശ്വാസസത്യവും നാം ഇന്നേദിവസമാണ് പ്രാര്‍ഥനാപൂര്‍വം ആഘോഷിക്കുന്നത്. 1950 നവംബര്‍ ഒന്നാംതീയതി പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് ഇത് വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. പ്രതിസന്ധികളും പ്രതികൂലസാഹചര്യങ്ങളും ഹൃദയം തുളച്ചുകയറുന്ന ദു:ഖങ്ങളും ഒന്നിനുപുറകെ ഒന്നായി വിട്ടൊഴിയാതെ പിന്തുടര്‍ന്നപ്പോഴും ദൈവത്തില്‍ ആശ്രയിച്ച് ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി നിന്റെ ഹിതം നിറവേറട്ടെയെന്ന് എല്ലായ്‌പ്പോഴും പറഞ്ഞിരുന്ന നല്ല മനോഭാവത്തിന്റെ ഉടമയായിരുന്നു പരിശുദ്ധ കന്യാമറിയം.
ഒരിക്കലും തന്റെ മനസ് ബന്ധനത്തിലോ ഇരുളിലോ ആകാതെ എപ്പോഴും ആത്മീയസ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിഞ്ഞവളായിരുന്നു പരിശുദ്ധ അമ്മ. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ഥിച്ച ഒരുകാര്യവും നടക്കാതെവരില്ല എന്ന് മദര്‍തെരേസക്ക് ഉറച്ചവിശ്വാസമുണ്ടായിരുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ മദര്‍തെരേസ ഒരുപ്രത്യേക പ്രാര്‍ഥനാരീതി അവലംബിച്ചിരുന്നു. ഫ്‌ളൈയിംങ് നൊവേന അഥവാ എക്‌സ്പ്രസ് നൊവേന എന്നായിരുന്നു ഈ പ്രാര്‍ഥനാരീതി അറിയപ്പെട്ടിരുന്നത്. അതായത് അത്യാവശ്യ സന്ദര്‍ഭങ്ങള്‍ വന്ന് മനസ്സിന് തിക്കുമുട്ടുണ്ടാകുമ്പോള്‍ ഒമ്പതുപ്രാവശ്യം എത്രയുംദയയുളള മാതാവേ എന്ന പ്രാര്‍ഥന മദര്‍ ചൊല്ലുമായിരുന്നു. മിക്കപ്പോഴും ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ഇതിന് പുറമെ ഒന്നുംകൂടി കൂട്ടിച്ചേര്‍ത്ത് പത്തുതവണ എത്രയും ദയയുള്ള മാതാവേ ചൊല്ലുന്നരീതിയായിരുന്നു മദറിനുണ്ടായിരുന്നത്. ഈ പ്രാര്‍ഥനയില്‍ ആശ്രയിച്ചാല്‍ എല്ലാകാര്യങ്ങളും സുഗമമായി നടക്കുമെന്ന് മദര്‍ വിശ്വസിച്ചിരുന്നു. മദറിന്റെ ഈ പ്രാര്‍ഥനാരീതി നമുക്കും അനുകരിക്കാവുന്നതാണ്.
സ്വര്‍ഗാരോപിതയായ പരിശുദ്ധമറിയത്തിന്റെ മാധ്യസ്ഥം വിശ്വാസപൂര്‍വം യാചിച്ച് നമ്മുടെ മാതൃരാജ്യമായ ഭാരതത്തിനും ഭാരതത്തിലെ സഭയ്ക്കുംവേണ്ടി നമുക്ക് തീക്ഷ്ണമായി പ്രാര്‍ഥിക്കാം.
എല്ലാവര്‍ക്കും സ്വര്‍ഗാരോപണത്തിരുനാളിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും മംഗളങ്ങള്‍ സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


