മനുഷ്യന് പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. ഏദെന്‍തോട്ടത്തിന്റെ ഉടമസ്ഥരായിട്ടല്ല മറിച്ച് തോട്ടംസൂക്ഷിപ്പുകാരായിട്ടാണല്ലോ ദൈവം ആദത്തെയും ഹവ്വയെയും നിയോഗിച്ചത്.? കേവലം കാര്യസ്ഥപ്പണി മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത് എന്നു ചുരുക്കം. കാര്യസ്ഥന്‍ ഉടമസ്ഥന്‍ ചമയാന്‍ ശ്രമിക്കുമ്പോള്‍ ഉടമസ്ഥന് കാര്യസ്ഥന്റെ മേല്‍ ചില കടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ടതായി വരും എന്നും ഉല്പത്തിയുടെ പുസ്തകത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും. പ്രകൃതിയെ ഏതൊക്കെ വിധത്തില്‍ സംരക്ഷിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണോ അവന്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തുകയും തന്റെ കടമ ദുരുപയോഗിക്കുകയും ചെയ്യുമ്പോള്‍ തിക്തമായ പല അനുഭവങ്ങളിലൂടെയും അവന്റെ ജീവിതം കടന്നുപോകേണ്ടതായി വരും. ഈയൊരു പശ്ചാത്തലത്തിലാണ് സഭ സെപ്തംബര്‍ ഒന്നിന് ആചരിക്കുന്ന സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാര്‍ഥനാദിനത്തിന്റെ പ്രസക്തി.അസ്സീസിയിലെ സ്‌നേഹഗായകനായ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍ദിനമായ ഒക്ടോബര്‍ നാലുവരെയാണ് ഇതാചരിക്കുന്നത്. സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകള്‍ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് തിരുസഭയില്‍ ഈ ദിനാചരണം പ്രഖ്യാപിച്ചത്. ദൈവത്തെ സ്തുതിക്കുകയും ദൈവിക ദാനങ്ങളെ നശിപ്പിക്കാതെ പൊതുഭവനത്തിന്റെ സംരക്ഷകരായി മാറുകയും ചെയ്യാനുള്ള പ്രതിബദ്ധത എല്ലാവര്‍ക്കും ഉണ്ടാവുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും ഇപ്പോള്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയും പറയുന്നു.
ദൈവം സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഒന്നുപോലും നഷ്ടപ്പെടാതെ കാത്തു പരിപാലിക്കുന്നതിലാണ്, പ്രപഞ്ചത്തിന്റെ താളം സംരക്ഷിക്കുന്നതില്‍ ആണ് മനുഷ്യന്റെ കാര്യസ്ഥത അടങ്ങിയിരിക്കുന്നത്. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ദൈവിക ചൈതന്യവും ചിന്താശേഷിയുമാണ് മറ്റുജന്തുക്കളില്‍ നിന്ന് മനുഷ്യനെ വ്യതിരക്തനും ഉന്നതനും ആക്കി മാറ്റുന്നത്. അങ്ങനെയാണ് മനുഷ്യന്‍ സൃഷ്ടിയുടെ മകുടമായിത്തീരുന്നതും. മനുഷ്യനെ മഹത്വമുള്ളവനായിട്ടാണ് കണക്കാക്കുന്നത്.
മനുഷ്യമഹത്വം എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത് മനുഷ്യജീവന് ജന്തുലോകത്തില്‍ ഒരു സോവറിന്‍ ഇമ്മ്യൂണിറ്റി ഉണ്ട് എന്നതാണ്. മനുഷ്യജീവന്‍ കരുതി സംരക്ഷിക്കപ്പെടണം എന്നതാണ് അതിന്റെ അര്‍ഥം. മൃഗങ്ങളുടെ ആക്രമണത്തെ പേടിച്ചു ജീവിക്കേണ്ടവന്‍ അല്ല മനുഷ്യന്‍ മറിച്ച് മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിയേണ്ടവയാണ് ഇതര ജന്തുവര്‍ഗങ്ങളെല്ലാം. സൃഷ്ടിയുടെ മകുടം എന്ന നിലയില്‍ സ്രഷ്ടപ്രപഞ്ചത്തെ പരിരക്ഷിക്കേണ്ട മനുഷ്യന് കൃത്യമായ സുരക്ഷിതത്വം ഉണ്ടാവണം. എന്നാല്‍ ഇന്ന് നമ്മള്‍ കാണുന്നത് മനുഷ്യമഹത്വത്തെ നശിപ്പിക്കുന്ന നിയമനിര്‍മ്മാണങ്ങളും ഗവണ്‍മെന്റ് നയങ്ങളും ബഹുരാഷ്ട്ര കച്ചവട താല്‍പര്യങ്ങളും മനുഷ്യ മഹത്വത്തിനും മേല്‍ നിഴല്‍ വിരിക്കുന്ന കാഴ്ചയാണ്.
തല്‍ഫലമായി ജന്തുലോകത്തെ വന്യമൃഗങ്ങളെ ഭയന്ന് മനുഷ്യന്‍ ജീവിക്കേണ്ടിവരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടുമൃഗങ്ങളെ ഭയന്നാണ് ജീവിക്കേണ്ടി വരുന്നതെങ്കില്‍ നഗരങ്ങളിലും പട്ടണപ്രദേശങ്ങളിലും തെരുവുനായ്ക്കളെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയാണ്. വന്യമൃഗങ്ങളെയും തെരുവുനായ്ക്കളെയും ഭയന്ന് ജീവിക്കുന്ന ആധുനിക മനുഷ്യന്റെ ദുരവസ്ഥയെ സ്വാര്‍ത്ഥചിന്തയും കച്ചവടതാല്പര്യവും ഉള്ള ആളുകള്‍ നടത്തുന്ന കടന്നുകയറ്റം ആയി വേണം വിലയിരുത്തേണ്ടത്. വന്യമൃഗങ്ങളെയും തെരുവു നായ്ക്കളെയും ഭയക്കാതെ ജീവിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ. മനുഷ്യമഹത്വത്തിന് എതിരായിട്ടുള്ള ഗൗരവമായ തിന്മയാണ്. സുരക്ഷിതബോധത്തോടെ ജോലി ചെയ്യാനും ജീവിക്കാനും സഞ്ചരിക്കാനും പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവുന്ന രീതിയില്‍ ജനാധിപത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ഇത്തരംപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി. മനുഷ്യമഹത്വത്തെ നിഷേധിക്കുന്ന കച്ചവട ബഹുരാഷ്ട്രകുത്തകക്കാരുടെ അനുവര്‍ത്തികളായി മാറി നിയമനിര്‍മാണങ്ങളെയും ഒരുതരത്തില്‍ തീവ്രവാദത്തിന്റെ വക്കോളം എത്തുന്ന അമിതമായ പ്രകൃതിസ്‌നേഹത്തെയും തിരുത്താനുള്ള കടമയും ധൈര്യവും ജനാധിപത്യ ഗവണ്‍മെന്റുകള്‍ക്കുണ്ടായേ തീരൂ. മനുഷ്യനെ വിസ്മരിച്ച് ജീവജാലങ്ങളെ സംരക്ഷിക്കുമ്പോള്‍ സൃഷ്ടിയുടെ പരമമായ ലക്ഷ്യം പരാജയപ്പെട്ടു പോവുകയാണ്. പ്രകൃതിയെ മറന്നു മനുഷ്യന്‍ പെരുമാറുകയും ജീവിക്കുകയും ചെയ്യുന്നത് എത്രത്തോളം ഗുരുതരമാണോ അത്രത്തോളം ഭയാനകമാണ് മനുഷ്യനെ അവഗണിച്ചുകൊണ്ട് ജീവജാലങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത്. പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനും തമ്മിലുള്ള അപാരമായ പാരസ്പര്യമാണ് ഇവിടെ ഉടലെടുക്കേണ്ടത്.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ


