ദൈവമനുഷ്യബന്ധത്തിന്റെ വികാരനിർഭരമായ കഥപറയുന്ന പുസ്തകമാണ് വിശുദ്ധ ഗ്രന്ഥം. മനുഷ്യനെ ദൈവം അന്വേഷിക്കുന്നതിലാണ് അനുരഞ്ജനത്തിന്റെ ആരംഭം. ഉല്പത്തി മൂന്നാം അധ്യായത്തിൽ ആദിമാതാപിതാക്കൾ പിശാചിന്റെ പ്രലോഭനത്തിൽ അകപ്പെട്ട് പാപം ചെയ്തതിന്റെ ഫലമായി അവർ പറുദീസായിൽ നിന്ന് പുറത്തായതായി നാം വായിക്കുന്നുണ്ട്.. പാപം ചെയ്ത മനുഷ്യനെ അന്വേഷിക്കുന്ന ഒരു ദൈവത്തിന്റെ ഒരു കഥ ഉല്പത്തി 3:10 ൽ നാം കാണുന്നുണ്ട്. ആദാം നീയെവിടെയാണ്?
മനുഷ്യൻ ദൈവത്തെ അന്വേഷിക്കുന്നതാണ് അനുരഞ്ജനം എന്നു പറയുന്നതിനെക്കാൾ വിശുദ്ധ ഗ്രന്ഥം പറയുന്നത് മനുഷ്യൻ നഷ്ടപ്പെടുന്നതിൽ ആകുലപ്പെടുകയും സങ്കടപ്പെടുകയും സംഘർഷത്തിലാവുകയും ചെയ്യുന്ന ദൈവത്തിന്റെ കഥയാണ്. അനുരഞ്ജനത്തിന്റെ ഏറ്റവും മനോഹരമായ കഥകൾ ലൂക്കാ സുവിശേഷത്തിലെ 15 ാം അധ്യായത്തിലാണുളളത്. അവിടെ മൂന്നുകഥകളാണ് ഈശോ പഠിപ്പിക്കുന്നത്. ഈ മൂന്നുകഥകളും അനുരഞ്ജനത്തിന്റെ വ്യത്യസ്തമാനങ്ങൾ വ്യക്തമാക്കുന്ന കൂടിയാണ്.
കാണാതെ പോയ നാണയത്തിന്റെ കഥയാണ് അതിലൊന്ന്. പത്തു നാണയങ്ങളുള്ള ഒരു സ്ത്രീക്ക് അതിലൊന്ന് നഷ്ടപ്പെടുന്നു. അവൾ അതോർത്ത് വളരെയധികം ആകുലചിത്തയാകുന്നു കാരണം കീ കോയിനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതുണ്ടെങ്കിലേ മറ്റ് ഒമ്പതു നാണയങ്ങൾക്കും മൂല്യമുള്ളൂ. ദൈവവുമായുള്ള ആത്മബന്ധത്തിന്റെ നാണയമാണത്. ആ സ്ത്രീ നാണയം അന്വേഷിക്കുന്ന രീതി വലിയൊരു കാഴ്ചപ്പാട് നമുക്ക് നല്കുന്നുണ്ട്. അവൾ നാണയം അന്വേഷിക്കുന്നത് പുറത്തല്ല അകത്താണ്. അനുരഞ്ജനം നമ്മെതന്നെ അടിച്ചുവൃത്തിയാക്കുന്നതാണ്. നമ്മൾ അതിന് വിളക്കുകൊളുത്തണം, ചൂലെടുക്കണം, കഷ്ടപ്പെട്ടു തൂത്തുവാരണം. അനുരഞ്ജനത്തിന്റെ പാഠം നമ്മുടെ കഠിനാദ്ധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും സന്മനോഭാവത്തിന്റെയും നിലപാടിൽ നിന്നു ആരംഭിക്കണം.
ലൂക്കാ 15 -ാം അധ്യായത്തിലെ രണ്ടാമത്തെ ഉപമ കാണാതെ പോയ ആടിന്റെ കഥയാണ്. ഇതിൽ നാലു തുടങ്ങി ഏഴുവരെയുള്ള വചനങ്ങൾ ഏറെ അർത്ഥവത്തായ, അനുരഞ്ജനത്തിന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. നൂറാടുകളിൽ ഒന്നുമാത്രമാണ് നഷ്ടമായത്. ബാക്കി 99 എണ്ണമുണ്ട്. പക്ഷേ നഷ്ടപ്പെട്ടത് വിലപിടിച്ചവയാണെന്ന് ഇടയന് അറിയാം. അതുകൊണ്ടാണ് 99 നെയും വിട്ടിട്ട് കാണാതെ പോയതിനെ അന്വേഷിക്കാൻ ഇടയൻ എക്സ്ട്രാ മൈൽ യാത്ര നടത്തുന്നത്.
ചിലരാണെങ്കിൽ പറയും പോയതു പോയി, ബാക്കിയുള്ളതുകൊണ്ട് സമാധാനിക്കാമെന്ന്. പക്ഷേ ഇടയന്റേത് ആ നിലപാടായിരുന്നില്ല. 99 നെയും വിട്ടിട്ട് അയാൾ കാണാതെപോയ ഒന്നിനെ അന്വേഷിക്കുന്നു. മുൾപ്പടർപ്പിൽ കുരുങ്ങികിടക്കുന്ന ആടിനെ കണ്ടപ്പോൾ ഇടയനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതിന്റെ മുറിവുവച്ചുകെട്ടി തോളിലേറ്റി തന്റെ ഇടയക്കൂട്ടത്തിലേക്ക് അയാൾ മടങ്ങിവരുന്നു. ഈശോയുടെ മനോഹരമായ ചിത്രങ്ങളിലൊന്ന് ആടിനെ തോളിലേറ്റി സന്തോഷത്തോടെ നില്ക്കുന്നതാണ്. ഈശോ പഠിപ്പിച്ച ഉപമകളിൽ ഏറ്റവും മനോഹരമായ ഉപമ ഇതാണെന്നാണ് ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായം. അനുരഞ്ജനത്തെ എത്ര ഔദാര്യത്തോടെയാണ് ഇടയൻ കാണുന്നതെന്നും അനുരഞ്ജനത്തിന്റെ തിരിച്ചുവരവിൽ ഇടയൻ അനുഭവിക്കുന്ന സന്തോഷവും സന്മനോഭാവവും എന്താണെന്നും ഒക്കെ ഇവിടെ നമുക്ക് വ്യക്തമാകുന്നു.
സുവിശേഷത്തിലെ മനോഹരമായ കഥകളിൽ മറ്റൊന്നാണ് ധൂർത്തപുത്രന്റേത്. നഷ്ടപ്പെട്ട നാണയത്തിന്റെയും കാണാതെപോയ ആടിന്റെയും കഥയ്ക്കുശേഷമാണ് ലൂക്കാ സുവിശേഷകൻ ഈ കഥ പറയുന്നത്. ഈ അധ്യായത്തിന്റെ നാഡിമിടിപ്പു തന്നെ ഈ കഥയാണ്. അപ്പനൊപ്പം നില്ക്കുന്നത് ഒരുതരം അടിമത്തമായിട്ടാണ് ആ മകൻ കാണുന്നത്. അപ്പൻ മകനെ ഉപദേശിച്ചതായിട്ട് ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് നമുക്ക് അനുമാനിക്കാവുന്നതേയുള്ളൂ. തനിക്കുള്ളതു പിടിച്ചുവാങ്ങി അവൻ ദൂരദേശത്തേക്ക് പോയി. ദൂരദേശം എന്ന പ്രയോഗത്തിന് പിന്നിൽ ബൈബിൾ പണ്ഡിതന്മാർ കാണുന്ന ഒരു വലിയ അകൽച്ചയുണ്ട്. പാപമെല്ലാം അകൽച്ചകളാണ്. ദൈവത്തിൽ നിന്നുള്ള, മാതാപിതാക്കളിൽ നിന്നുള്ള, സഹോദരങ്ങളിൽ നിന്നുള്ള അകൽച്ചയാണത്.
പിതൃസ്വത്തായി കിട്ടിയതു മുഴുവൻ അവൻ ധൂർത്തടിച്ച് നശിപ്പിച്ചു. പാപമെന്ന് പറയുന്നത് ദൈവകൃപയുടെ നശിപ്പിക്കലാണ്. എനിക്കു ദൈവം നല്കിയ ബുദ്ധിയും സൗന്ദര്യവും ആരോഗ്യവും കഴിവുകളും എല്ലാം നശിപ്പിക്കുന്നതാണ് പാപം. ധൂർത്തപുത്രൻ പോയ നാട്ടിൽ കഠിനമായ ക്ഷാമം ഉണ്ടായപ്പോൾ അവനെയും അതു ബാധിച്ചു. ആഹാരത്തിനു പോലും വകയില്ലാതെ ജീവിച്ചുവെങ്കിലും പിതാവിന്റെ അടുക്കലേക്ക് പോകാൻ അവനു മനസ്സുണ്ടായിരുന്നില്ല.. അവസാനമാണ് അവന് സുബോധമുണ്ടായത്. സുബോധമുണ്ടായി എന്ന പ്രയോഗത്തിന് പരിശുദ്ധാത്മാവിന്റെ ഇടപെടലുണ്ടായി എന്നാണ് മനസ്സിലാക്കേണ്ടത്.
പരിശുദ്ധാത്മാവ് ഇടപെടാതെ പശ്ചാത്താപം ഉണ്ടാവുകയില്ല. അനുരഞ്ജനവും പശ്ചാത്താപവും പരിശുദ്ധാത്മാവിന്റെ ഇടപെടലാണ്, വരദാനമാണ്. അതിന്റെ ഫലമായിട്ടാണ് അവൻ അപ്പന്റെ ഭവനത്തിലേക്ക് തിരികെ വന്നത്. അപ്പൻ കതകുതുറന്ന് അവനെ സ്വീകരിച്ചു. അവൻ വീടിനു പുറകിൽ കൂടിയല്ല മുമ്പിൽക്കൂടിയാണ് വന്നത്. ഭയമുണ്ടായിരുന്നു, പക്ഷേ അപ്പൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പുണർന്നു. സ്വഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. നമ്മെകാത്തിരിക്കുന്ന പിതാവിന്റെ ഭവനത്തിലേക്ക് തിരിച്ചുചെല്ലാനുള്ള നമ്മുടെ ധൈര്യമാണ് അനുരഞ്ജനത്തിന് ഏറ്റവും ആവശ്യം.
അനുരഞ്ജനം പൂർണമാകുന്നത് ദൈവത്തോടുള്ള കൂട്ടായ്മയിലാണ്. പക്ഷേ അതിന്റെ വളർച്ച നമ്മളുമായി ബന്ധപ്പെട്ട എല്ലാവരോടും നമ്മൾ പുലർത്തുന്ന താഴ്മയുടെ കെട്ടുബന്ധമാണ്. മാതാപിതാക്കൾ,സഹോദരങ്ങൾ, അയൽക്കാർ, വൈദികർ, സമർപ്പിതർ, നമ്മൾ കടപ്പെട്ടവർ എല്ലാവരുമായി നാം ആഴമുള്ള ഹൃദയബന്ധം സ്ഥാപിച്ചെടുക്കണം. നാർദീൻ തൈലം കർത്താവിന്റെ പാദത്തിങ്കൽ ഒഴിച്ച് മറിയത്തെക്കുറിച്ച് ലൂക്കാ സുവിശേഷകൻ പറയുന്നുണ്ടല്ലോ ആ സുഗന്ധാഭിഷേകം ഭവനമെങ്ങും പരിമളം പരത്തി. അവൾ പൊട്ടിച്ചെറിഞ്ഞത് അഹന്തയുടെ ബോട്ടിലുകളാണ്, അഹന്തയുടെ കുപ്പി പൊട്ടിച്ചെറിയുമ്പോൾ അത് വീടിനുള്ളിൽ പരിമളംപരത്തി. അനുരഞ്ജനം പരിമളക്കുപ്പിയുടെ പൊട്ടിച്ചൊഴിക്കലാണ്.
അനുരഞ്ജനത്തിന്റെ പരിമളക്കുപ്പി പൊട്ടിച്ചൊഴിക്കാനും അനുതാപത്തോടെ കർത്താവിന്റെ പാദത്തിങ്കൽ മറിയം കെട്ടിപ്പിടിച്ചു കരഞ്ഞതുപോലെ പാപങ്ങളെയോർത്ത് മനസ്തപിക്കാനും സഹോദരങ്ങളുമായുള്ള ബന്ധം കുറെക്കൂടി ഊഷ്മളമാക്കാനും ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം.അതിനായി പ്രാർത്ഥിക്കാം. നഷ്ടപ്പെട്ടതു കണ്ടുകിട്ടാൻ കാത്തിരിക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളതെന്ന ആഴമായബോധ്യം നിരാശയിൽ നിന്ന് മുക്തമായി പ്രത്യാശയോടെ മുന്നോട്ടുപോകുന്നതിന് നമുക്ക് സഹായകരമാകട്ടെ.
മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ


