സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം
പള്ളിക്കൂദാശ കാലം
നവംബര്‍ മൂന്ന് (ഞായര്‍ 1)
മത്തായി 25: 1-13
സീറോമലബാര്‍ ആരാധനക്രമവത്സരത്തിലെ അവസാന കാലമാണ് പള്ളിക്കൂദാശ കാലം. പേരു സൂചിപ്പിക്കുന്ന പോലെ ‘പള്ളിയുടെ’ / ‘സഭയുടെ’, ‘കൂദാശ’/ ‘വിശുദ്ധീകരണം’ ആണ് പ്രധാന വിഷയം. കര്‍ത്താവ് തന്റെ മണവാട്ടിയായ സഭയെ വിശുദ്ധീകരിച്ചു ദൈവപിതാവിന് സമര്‍പ്പിക്കും എന്നതാണ് വിശ്വാസം. വായനകളും ഇതുമായി ബന്ധപ്പെട്ടാണ്.
ഈശോയുടെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമായി ബന്ധപ്പെട്ട പ്രതീകാത്മകമായ അവതരണവുമാണ് പത്തു കന്യകമാരുടെ ഉപമ. മത്തായിയുടെ സുവിശേഷത്തില്‍ മാത്രമാണ് ഇത് കാണുന്നത്. കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനം (PARUSIA) വൈകുന്നതിനുള്ള അസ്വസ്ഥത മത്തായിയുടെ സഭയില്‍ ഉണ്ടായിരുന്നിരിക്കണം. അതിനുള്ള പരിഹാരം എന്ന രീതിയിലാണ് ഈ ഭാഗം മത്തായി സുവിശേഷത്തില്‍ രേഖപ്പെടുത്തുന്നത്.
കന്യക: ‘PARTHENOS’ എന്ന വാക്കാണ് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. കന്യക എന്നതിലുപരി യുവതി/ വിവാഹം കഴിക്കാത്ത യുവതി എന്നൊക്കെയാണ് അര്‍ഥം.
വിവേകവും അവിവേകവും
രണ്ടു തരത്തിലുള്ള കന്യകമാരെ സുവിശേഷത്തില്‍ കാണുന്നു. വിവേകമതികളും വിവേകശൂന്യരും. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട ഒരു ഗുണമാണ് വിവേകം.
വിവേകം എന്നതിന് നല്‍കുന്ന നിര്‍വചനം സാഹചര്യം അനുസരിച്ചു പെരുമാറുവാനുള്ള കഴിവ് എന്നാണ്. (Abiltiy to Act According to the Situation) . സാഹചര്യം അനുസരിച്ച് പ്രവര്‍ത്തിക്കാനും പെരുമാറുവാനുമുള്ള കഴിവ് നമ്മുടെ ഇടയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വിവേകം ഇല്ലാത്ത അവസ്ഥ എന്നത് ഏത് പ്രായത്തിലും ഏത് തലമുറയിലും ഏതു കാലത്തും സംഭവിക്കുന്ന അപകടമാണ്. വിവേകം (Prudence/ Reason) നഷ്ടപ്പെടുകയും വെറും വികാരത്തിന്റെ ( Emotion) അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും തുടങ്ങുന്നത് അത്ര ശുഭ സൂചനയല്ല. വിവേകത്തോടുകൂടി ഒരു കാര്യത്തെ കാണാനും വിലയിരുത്താനും നമുക്ക് പറ്റണം. നല്ല സഭയില്‍ ആയാലും സമൂഹത്തില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും ഒരല്പം കൂടി വിവേകമുള്ളവരെ (അത് കന്യകമാര്‍ ആയാലും ശരി കന്യകന്മാര്‍ ആയാലും ശരി) നമുക്ക് ഇന്നത്തെ കാലഘട്ടത്തില്‍ ആവശ്യമുണ്ട്. സത്യത്തില്‍ ഇത്തരം ഒരു പുണ്യത്തിനു വേണ്ടിയാണ് പണ്ട് സോളമന്‍ രാജാവ് പ്രാര്‍ഥിച്ചതും.
‘ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.
1 രാജാ 3 : ). നിങ്ങള്‍ സര്‍പ്പങ്ങളെ പോലെ വിവേകികള്‍ ആകുവിന്‍ എന്ന കര്‍ത്താവിന്റെ വാക്കുകളും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.
ഒരുക്കമുള്ളവരായിരുക്കുക
മണവാളനെ കാത്തിരുന്ന കന്യകമാര്‍ മണവാളന്‍ വരാന്‍ വൈകിയതിനാല്‍ ഉറങ്ങിപോയി എന്നാണ് പറയുന്നത്. ആത്മീയജീവിതത്തില്‍ ഒരു നിതാന്ത ജാഗ്രത, ഉണര്‍വ് ആവശ്യമാണ്. മരണം എന്ന മണവാളന്‍ എപ്പോള്‍ വന്നു വിളിച്ചാലും പോകുവാന്‍ തയ്യാറാവുക/ ഒരുക്കമുള്ളവരാവുക. മരണം എന്ന യാഥാര്‍ഥ്യം ഏതു നിമിഷവും നമ്മുടെ ജീവിതത്തിലേക്ക് മണവാളനെപോലെ കടന്നു വന്നേക്കാം. അതിനെ സ്വീകരിക്കാന്‍ വേണ്ടത്ര ഒരുക്കം നമുക്കുണ്ടോ…? സത്യത്തില്‍ ഈ ഒരുക്കത്തോട് കൂടി ജീവിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വിവേകം. ആത്മീയമായിട്ടുള്ള ഒരു ഉറക്കത്തിലേക്ക്, ഒരു മന്ദതയിലേക്ക്/അലസതയിലേക്കു കൊറോണ കാലത്തു നമ്മള്‍ വീണു പോയിട്ടുണ്ട്. അവിടെ നിന്നു ഉണര്‍ന്നു ജീവിതമാകുന്ന വിളക്കുകള്‍, വിശ്വാസമാകുന്ന എണ്ണ ഒഴിച്ചു കത്തിച്ചു കര്‍ത്താവിന്റെ വരവിനായി കാത്തിരിക്കുക. വിവേകശൂന്യരുടെ എണ്ണ കഴിഞ്ഞു പോയി എന്നാണ് പറയുന്നത്. നമ്മുടെ കൈവശമുള്ള വിശ്വാസമാകുന്ന, പുണ്യങ്ങള്‍ ആകുന്ന വിശുദ്ധിയാകുന്ന എണ്ണകള്‍ വറ്റതെ സൂക്ഷിക്കുക
കര്‍ത്താവിനു നമ്മളെ അറിയുമോ?
കന്യകമാര്‍ എണ്ണ വാങ്ങാന്‍ പോയപ്പോള്‍ ആണ് മണവാളന്‍ വന്നതും വാതിലടച്ചതും. തന്നെ വിളിച്ച് കരയുന്ന കന്യകമാരുടെ അടുത്തു മണവാളന്‍ പറയുന്നത് ‘എനിക്ക് നിങ്ങളെ അറിയില്ല’ എന്നാണ്. നമുക്ക് ചിലപ്പോള്‍ സംഭവിക്കാനിരിക്കുന്ന വലിയൊരു അപകടം നമ്മള്‍ ഇത്രയേറെ പ്രാര്‍ഥിച്ചു കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന, നിലവിളിച്ചു കരഞ്ഞപേക്ഷിക്കുന്ന ആ ദൈവത്തിന് നമ്മളെ അറിയുമോ എന്നുള്ളതാണ്? ഒരാള്‍ക്ക് നമ്മളെ പരിചയമുണ്ടാകുന്നത് അയാളുമായിട്ടുള്ള നിരന്തര കോണ്‍ടാക്ട് നമ്മള്‍ നിലനിര്‍ത്തുമ്പോഴാണ്. സംസാരിച്ചും കത്തെഴുതിയും ഫോണ്‍ വിളിച്ചും മെസ്സേജ് അയച്ചും നേരില്‍ പോയി കണ്ടും നമ്മള്‍ ചില ബന്ധങ്ങള്‍ നിലനിര്‍ത്തുന്നു. ഈശോയ്ക്ക് നമ്മളെ പരിചയമില്ല എന്നുണ്ടെങ്കില്‍ നമുക്ക് അവനുമായുള്ള കോണ്‍ടാക്ട് എവിടെയോ നഷ്ടപ്പെട്ടു എന്നാണര്‍ത്ഥം. . നഷ്ടപ്പെട്ടുപോയ ആ ബന്ധം പ്രാര്‍ഥനയിലൂടെ, ബൈബിള്‍ വായനയിലൂടെ, ദിവ്യബലിയിലൂടെ തിരിച്ചുപിടിക്കുക.
ഫാ. നൗജിന്‍ വിതയത്തില്‍


