പാശ്ചാത്യസഭാ പാരമ്പര്യത്തിലെ ഏറ്റവും പ്രമുഖസഭാപിതാവാണ് വി. അഗസ്തീനോസ്. അദ്ദേഹത്തിന്റെ ദർശനങ്ങളാണ് പാശ്ചാത്യദൈവശാസ്ത്രത്തിന്റെ അടിത്തറയായി നിലകൊള്ളുന്നത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങൾ അഗസ്തീനോസ് കൈകാര്യം ചെയ്തിട്ടുണ്ട്. നിയോ പ്ലേറ്റോണിക് തത്വചിന്തയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്റെ ദൈവശാസ്ത്രം രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആത്മകഥയും ‘ദൈവനഗരവും ‘പാശ്ചാത്യ ആധ്യാത്മികതയെ പരിപോഷിപ്പിച്ച രണ്ടു പ്രധാന കൃതികളാണ്. വി.പൗലോസിനു ശേഷം ക്രിസ്തുദർശനം ഏറ്റവും മനോഹരമായി ആവിഷ്‌ക്കരിച്ച ചിന്തകനാണ് വി. അഗസ്തീനോസ്.
നിയോ- പ്ലേറ്റോണിക് ചിന്തയിൽ അധിഷ്ഠിതമായ ദൈവശാസ്ത്രം, തന്റെ ഗുരുവായ മിലാനിലെ അംബ്രോസിൽ നിന്നുമാണ് അദ്ദേഹം സ്വായത്തമാക്കിയത്. അംബ്രോസിലൂടെ കപ്പദോചിയൻ പിതാക്കന്മാരുടെ ദൈവശാസ്ത്രവുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. വടക്കെ ആഫ്രിക്കയിൽ തനിക്കുമുമ്പു ജീവിച്ചിരുന്ന തെർത്തൂല്യൻ, കാർത്തേജിലെ സിപ്രിയാൻ, ടിക്കോണിയൂസ്, മിലേവിയിലെ ഒപ്ത്താത്തൂസ് എന്നിവരുടെ ചിന്തകളും അഗസ്തീനോസിനെ സ്വാധീനിച്ചിട്ടുണ്ട്. വിജാതീയരുടെ വിശ്വാസാചാരങ്ങൾ, മാനിക്കേയിസം, ഡോണറ്റിസം, പെലാജിയനിസം എന്നീ അബദ്ധപ്രബോധനങ്ങക്കെതിരായിട്ടാണ് അദ്ദേഹം പോരാടിയത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് അദ്ദേഹം തന്റെ ദൈവശാസ്ത്രം വികസിപ്പിച്ചെടുത്തത്. വിശ്വാസവും യുക്തിയും തമ്മിലുള്ള പൊരുത്തം തന്റെ കൃതികളിലുടനീളം അദ്ദേഹം എടുത്തുകാട്ടി.
അഗസ്തിനോസിന്റെ ദൈവശാസ്ത്രത്തിന്റെയും ആത്മീയദർശനങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളുന്നത് ‘ദൈവസ്‌നേഹം’ എന്ന പുണ്യമാണ്. മറ്റെല്ലാ പുണ്യങ്ങളും ഇതിൽനിന്നുമാണ് നിർഗളിക്കുന്നത്. മനുഷ്യജീവിതത്തിൽ ദൈവസ്‌നേഹം പ്രതിഫലിക്കുന്നത് എളിമ എന്ന പുണ്യത്തിലൂടെയാണ്. ദൈവസ്‌നേഹത്തെ അടിസ്ഥാനമാക്കിയാണ് ത്രീത്വരഹസ്യം അദ്ദേഹം വിശദീകരിക്കുന്നത്. പരിശുദ്ധാരൂപി സ്‌നേഹം തന്നെയാണ്. ദൈവനഗരത്തിന്റെ അടിസ്ഥാനവും വി.ഗ്രന്ഥത്തിന്റെയും വി. കുർബാനയുടെയും സാരാംശവും സ്‌നേഹം തന്നെയാണ്. പരിശുദ്ധാരൂപിയിലുളള ജീവിതം, ദൈവസ്‌നേഹം, ദൈവകൃപ എന്നീ ചിന്തകളെ പരസ്പരബന്ധിതമായിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അജപാലനപ്രവർത്തനങ്ങളെയും പ്രാർഥനാജീവിതത്തെയും സമന്വയിപ്പിച്ചുകൊണ്ടുളള ഒരു സന്യാസനിയമവും അഗസ്തീനോസ് തയ്യാറാക്കി. വിശ്വാസവും സ്‌നേഹവും തമ്മിലുള്ള ബന്ധവും അദ്ദേഹം എപ്പോഴും ഉയർത്തിക്കാട്ടി.
430 ൽ തന്റെ 76 ാമത്തെ വയസിൽ അഗസ്തീനോസ് അന്തരിച്ചു. ജീവിതകാലം മുഴുവൻ അനുതാപസങ്കീർത്തനങ്ങൾ അദ്ദേഹം ഉരുവിട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മൃതശരീരം അദ്ദേഹം മെത്രാനായിരുന്ന വടക്കേ ആഫ്രിക്കയിലെ ഹിപ്പോയിലെ ബസിലിക്കയിലാണ് സംസ്‌കരിച്ചത്. ഏ.ഡി 725 ൽ അത് ഇറ്റലിയിലെ പവിയ എന്ന നഗരത്തിലെ ബസിലിക്കയിൽ കൊണ്ടുവന്നു സ്ഥാപിച്ചു. ബനഡിക്ട് പതിനാറാമൻ പാപ്പ അഗസ്തീനോസിനെക്കുറിച്ചു ഇപ്രകാരം പറയുന്നു: ”അഗസ്തീനോസിന്റെ കൃതികൾ വായിക്കുമ്പോൾ 1600 ൽ പരം വർഷങ്ങൾക്കു മുമ്പു ജീവിച്ച ഒരാളായിട്ടല്ല എനിക്കു തോന്നുന്നത്. ഇന്നു ജീവിച്ചിരിക്കുന്ന ഒരാളായി എനിക്കു തോന്നുന്നു. ഇന്നത്തെകാലത്തെ ഒരു സുഹൃത്ത് കാലത്തിനനുസൃതമായി വിശ്വാസം പങ്കുവയ്ക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു.”
റവ.ഡോ.തോമസ് കുഴുപ്പിൽ


