സി. ജീസ് മരിയ CMC
സഹനത്തെക്കുറിച്ച് ഉയർന്നിട്ടുള്ള ചോദ്യങ്ങൾക്ക് മാനവരാശിയോളം തന്നെ പഴക്കമുണ്ട്. ശാസ്ത്രസാങ്കേതിക നേട്ടങ്ങളിലൂടെ ഇവയെ അതിജീവിക്കാനും ഒഴിവാക്കാനും ശ്രമിക്കുമ്പോഴും സഹനം രൂപഭാവങ്ങൾ മാറിക്കൊണ്ട് നമ്മെ തേടിയെത്തുന്നു. സഹനം അതിൽ തന്നെ നന്മയല്ലെന്ന് തോന്നാം. യേശുവിന്റെ കാൽവരി യാഗമാണ് സഹനത്തിൽ മറയ്ക്കപ്പെട്ടിരുന്ന പൊരുൾ നമുക്ക് വ്യക്തമാക്കി തന്നത്. മാനവരാശിയോടുള്ള സംശുദ്ധമായ സ്നേഹത്തിന്റെ നിറവിനാൽ കാൽവരിയിലെ കുരിശുബലി സഹനത്തിന് രക്ഷാകരമൂല്യം നേടിതന്നു. മനുഷ്യന്റെ കണ്ണീർതുള്ളികൾ ദൈവസന്നിധിയിൽ വൃഥാവിൽ ആകുന്നില്ല എന്ന സത്യം കുരിശിലൂടെ വെളിവാക്കപ്പെട്ടു. സഹനത്തെ പ്രാർഥനയും ബലിയും ആക്കി എങ്ങനെ രൂപാന്തരപ്പെടുത്താമെന്ന് നാം പഠിച്ചേ മതിയാകൂ. ഈശോയോട് ചേർന്ന് നിൽക്കുന്ന മനുഷ്യന്റെ മുറിവുകൾ, തിരുമുറിവുകൾ ആയി മാറുമെന്നതാണ് ക്രിസ്ത്യാനിയുടെ സഹനത്തിൽ അടങ്ങിയിരിക്കുന്ന രഹസ്യം.
യേശുവിന്റെപരസ്യ ജീവിതത്തിലെ മൂന്നുവർഷക്കാലം അവിടുന്ന് പ്രസംഗിച്ചും, രോഗശാന്തി നൽകിയും, പിശാചുക്കളെ ബഹിഷ്കരിച്ചും, വിശക്കുന്നവർക്ക് ഭക്ഷണം നൽകിയും, പാപങ്ങൾ മോചിച്ചും, മരിച്ചവരെ ഉയർപ്പിച്ചും, നന്മ ചെയ്തുകൊണ്ട് കടന്നുപോയി. എന്നാൽ അവിടുത്തെ രക്ഷാകരദൗത്യം പൂർത്തിയായത് അവിടത്തെ സഹനം, മരണം, ഉയിർപ്പ് എന്നീ പെസഹാ രഹസ്യത്തിലൂടെയാണ്.
യേശുവിന്റെ പരസ്യ ജീവിതത്തെ രണ്ട് ഘട്ടങ്ങളായി തിരിക്കാം.
1. നന്മ ചെയ്ത് കടന്നുപോയ ഘട്ടം
2. സ്വയം ഏൽപ്പിച്ചു കൊടുത്ത ഘട്ടം.
യേശു പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ മാത്രമല്ല , അവിടുന്ന് സ്വയം ഏൽപ്പിച്ചു കൊടുത്തപ്പോഴും , മറ്റുള്ളവർ യേശുവിന്റെ ശരീരത്തിൽ ചമ്മട്ടിയടിച്ചപ്പോഴും മുൾമുടി അണിയിച്ചപ്പോഴും കുരിശിൽ തറച്ചപ്പോഴും തന്റെ പിതാവിന്റെ ദൗത്യം പൂർത്തിയാക്കുകയായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ തന്നോട് സഹകരിച്ച തന്റെ ശിഷ്യരും അനുയായികളും മാത്രമല്ല, തന്റെ ഘാതകരും ഈ രക്ഷാകര ദൗത്യത്തിൽ പങ്കുകാർ ആയിരുന്നു.
ഒരു വ്യക്തിയെ സംബന്ധിച്ച് സഹനചുഴിയിൽ കിടന്ന് വലയുമ്പോഴും, രോഗിയാകുമ്പോഴും, വാർധക്യത്തിലെത്തുമ്പോഴും, യേശുവിന്റ ജീവിതത്തിലെ ഏൽപ്പിച്ചു കൊടുക്കൽ ഘട്ടം പോലെ തന്റെ ജീവിതവും ഏൽപ്പിച്ചു കൊടുക്കൽ ഘട്ടത്തിൽ എത്തുകയാണ്. യേശുവിന്റെ ജീവിതത്തിലെ ഏൽപ്പിച്ചു കൊടുക്കൽ ഘട്ടം വിലപ്പെട്ടതായയതുപോലെ ജീവിതത്തിലെ സഹന ഘട്ടങ്ങളും വിലപ്പെട്ടതായി മനസ്സിലാക്കണം.
കൊച്ചുത്രേസ്യാ പുണ്യവതി 9 വർഷക്കാലം രോഗിണിയായി ജീവിച്ചു. 24-ാം വയസ്സിൽ മരിച്ചു. കേരളത്തിന്റെ ലിസ്യുവായ ഭരണങ്ങാനത്തെ അൽഫോൻസമ്മ മുപ്പതുകളിൽ രോഗിണിയായി, ഏറെ സഹിച്ച് മരിച്ചു. ഇങ്ങനെ എത്രയോ വിശുദ്ധ ജീവിതങ്ങളുടെ ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട്.
രോഗവും ദുഃഖവും സഹനവും എടുത്തു മാറ്റണമേ എന്ന് പ്രാർത്ഥിക്കാൻ മാത്രമല്ല വിശ്വാസം നമ്മെ പ്രേരിപ്പിക്കേണ്ടത് . മറിച്ച് രോഗത്തിലും ദുഃഖത്തിലും ദൈവകരം കാണുവാനും ദൈവീക പദ്ധതി ഗ്രഹിക്കാനും വിശ്വാസം നമ്മെ സഹായിക്കണം. നിറഞ്ഞ കൽഭരണികളിലെ വെള്ളം വീഞ്ഞാക്കിയപ്പോഴോ, അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് ഭോജനമേകിയപ്പോഴോ മാത്രമായിരുന്നോ യേശു ദൈവ മഹത്വം പ്രകടിപ്പിച്ചത് ? ദാരിദ്ര്യം സ്വീകരിച്ചപ്പോഴും കല്ലുകളെ അപ്പമാക്കാതിരുന്നപ്പോഴും അവൻ ദൈവത്തെ മഹത്വപ്പെടുത്തി. തന്റെ കണ്ണുകെട്ടി അടിച്ചപ്പോൾ നിശബ്ദനായി സഹിച്ചതും പരിഹസിച്ചവരെ നിന്ദിക്കാതിരുന്നതും കുരിശുമായി വീണതും മുറിവേറ്റതും ദൈവത്തെ മഹത്വപ്പെടുത്തിയതിന്റെ ഭാഗമായിരുന്നില്ലേ . ലാസറിനെ ഉയർപ്പിച്ചതിലുപരി സ്വയം, കുരിശിൽ ബിലിയായ തീർന്നതല്ലേ കൂടുതൽ ദൈവമഹത്വത്തെ വിളിച്ചിറക്കിയത്. നമ്മുടെ ജീവിതയാത്രയിൽ മറ്റുള്ളവർ സമ്മാനിക്കുന്ന കുരിശിന്റെ വഴിയിലെ പരിഹാസങ്ങളും വീഴ്ചകളും ഒറ്റിക്കൊടുക്കലുകളും വിലാപങ്ങളും പരാജയങ്ങളും തകർച്ചകളും എവിടെയൊക്കെയോ ദൈവ മഹത്വത്തിന് നിമിത്തമാകുന്നു. സഹനങ്ങളെയും മുറിവുകളെയും സൗഖ്യമാക്കാൻ നാം അഭ്യസിക്കേണ്ട പ്രധാന പാഠമുണ്ട്. നിത്യമായവയിലേക്ക് ദൃഷ്ടി ഉറപ്പിക്കുക എന്നതാണത്. ലോകവും അതിന്റെ മോഹങ്ങളും കടന്നു പോകുമെന്ന് അറിയുക.
“കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ” ആമേൻ !



