ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയെ കടന്നാക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ രചിച്ച പ്രസിദ്ധ നോവലാണ് ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും. യുദ്ധത്തിന്റെ കെടുതിയിലും നരകയാതനകളിലും കഴിയുന്പോഴും ശാശ്വതസ്നേഹവും സമാധാനവും തേടുന്ന മനുഷ്യരുടെ കഥയാണ് റഷ്യൻ നോവലിസ്റ്റ് വരച്ചുകാട്ടുന്നത്.
എന്നാൽ, ഇന്നു കഥയിലെ വില്ലൻ റഷ്യൻ ഭരണാധികാരിയാണ്. ഒരേ സംസ്കാരവും ഏറെക്കുറെ ഒരേ സ്ലാവിക് ഭാഷയും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ പങ്കുവയ്ക്കുന്ന യുക്രെയ്നുമേൽ അകാരണമായി നാശം വിതയ്ക്കുകയാണു റഷ്യൻ സ്വേച്ഛാധിപതി. ലോകം ആഗോളഗ്രാമമായിക്കൊണ്ടിരിക്കുന്ന ഇന്ന് യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിനു മലയാളി വിദ്യാർഥികളെ ചേർത്ത് കൊച്ചുകേരളവും പ്രാർഥനാപൂർവം കൈകൂപ്പുകയാണ്.
ഈ സാഹചര്യത്തിലാണ് റോമൻ പാരന്പര്യത്തിൽ നോന്പുകാലം ആരംഭിക്കുന്ന വിഭൂതി ബുധൻ- മാർച്ച് രണ്ടിന് അക്രമങ്ങൾക്കും യുദ്ധത്തിനുമെതിരേ ഉപവാസദിനമായി ആചരിക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ആഹ്വാനംചെയ്തത്. ’യുദ്ധം ഒന്നിനും പരിഹാരമല്ല. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെയും പരാജയമാണ് യുദ്ധം. തിന്മയുടെ ശക്തികളുടെ മുന്പിലുള്ള സന്പൂർണ പരാജയമാണിത്.’ എന്നു പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
ഈ നോന്പുകാലം ഹിംസയുടെയും മരണത്തിന്റെയും സംസ്കാരത്തിനെതിരേ പ്രാർഥിക്കാനും പടപൊരുതാനുമുള്ള സമയംകൂടെയാണ്. വിശ്വാസംകൊണ്ടും പ്രാർഥനകൊണ്ടും മാത്രമേ മനുഷ്യവംശത്തെ ഗ്രസിച്ചിരിക്കുന്ന ഇത്തരം വിപത്തുകളെ ബഹിഷ്കരിക്കാൻ സാധിക്കുകയുള്ളൂ. (മർക്കോ 9:28; മത്താ 17:21). കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന നീതിശാസ്ത്രത്തെ തിരുത്തിക്കുറിച്ചവനാണ് ഈശോമിശിഹാ (മത്താ 5:38-40). കൊല്ലരുത് എന്ന കല്പനയെ പ്രകീർത്തിച്ചുകൊണ്ട് സഹോദരനെ ഭോഷാ എന്നുപോലും വിളിക്കരുതെന്നും ശത്രുവിനെയല്ല ശത്രുതയെയാണ് നശിപ്പിക്കേണ്ടതെന്നും അവിടുന്ന് ആഹ്വാനംചെയ്തു.
’ഉചിതമായതു പ്രവർത്തിച്ചാൽ നീയും സ്വീകാര്യനാകുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കിൽ പാപം പടിവാതിൽക്കൽത്തന്നെ പതിയിരിപ്പുണ്ട്.’ നീ അതിനെ കീഴടക്കണമെന്ന മുന്നറിയിപ്പു മറന്ന കായേൻ തന്റെ സഹോദരന്റെ രക്തം ചിന്തി അവനെ കൊന്നുകളയുകയാണു ചെയ്തത് (ഉല്പത്തി 4:8). ’നിന്റെ സഹോദരൻ എവിടെ’ എന്ന ചോദ്യത്തിന് എനിക്കറിഞ്ഞുകൂടാ, എന്റെ സഹോദരന്റെ കാവൽക്കാരനാണോ ഞാൻ എന്ന തർക്കുത്തരം പറഞ്ഞ കായേനു ദൈവം കൊടുത്ത മുന്നറിയിപ്പ് നിഷ്ക്കളങ്ക രക്തം ചൊരിയുന്ന ഓരോ യുദ്ധക്കൊതിയന്റെയും അക്രമിയുടെയും മനഃസാക്ഷിയിൽ പെരുന്പറ കൊട്ടി മുഴങ്ങേണ്ടതാണ്: ’നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്റെ കൈയിൽനിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വായ് പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും’’ (ഉല്പ 4:10-11).
വൈക്കം ചന്ദ്രശേഖരന്റെ ’കയീന്റെ വംശം’ എന്ന ഒരു നോവലുണ്ട്. കായേന്റെ പിന്മുറക്കാരായ ഇന്നത്തെ മനുഷ്യൻ കായേന്റെ ദുഷ്ടതയുടെ അംശം പേറുന്നുവെന്നാണതിൽ സൂചിപ്പിക്കുന്നത്. കായേന്റെ കൊച്ചുമകൻ ലാമെക്കിന്റെ വാക്കുകൾ പ്രസിദ്ധമാണല്ലോ. ’ലാമെക്കിന്റെ ഭാര്യമാരേ, കേൾക്കുവിൻ. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരു ചെറുപ്പക്കാരനെയും ഞാൻ കൊന്നുകളഞ്ഞു. കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കിൽ ലാമെക്കിന്റേത് എഴുപത്തേഴിരട്ടിയായിരിക്കും, (ഉല്പ 4:24-25). ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർധിച്ചിരിക്കുന്നുവെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കർത്താവു കണ്ടു (ഉല്പ 6:5); ജലപ്രളയത്തിനു മുന്പുള്ള ബൈബിൾ നിരീക്ഷണമാണിത്.
നോന്പിന്റെ വ്യക്തിപരവും ആന്തരികവുമായ ഘടകത്തോടൊപ്പം അതിന്റെ സാമൂഹികവും ബാഹ്യവുമായ മാനങ്ങളും കണക്കിലെടുക്കണമെന്ന് വത്തിക്കാൻ കൗണ്സിൽ പഠിപ്പിക്കുന്നു (എസ്സി109). ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? (ഏശ 58:6). യുദ്ധത്തിന്റെ ദുരന്തമുഖത്തുനിന്നും ധാരാളം നന്മയുടെ വാർത്തകളും പുറത്തുവരുന്നുണ്ട്.
ഭാര്യയെയും പെണ്മക്കളെയും വിട്ട് യുദ്ധത്തിൽ സഹായിക്കാൻ കുടുംബനാഥൻ പോയപ്പോൾ ഇന്ത്യയിലേക്കു മടങ്ങാനുള്ള വഴി തുറന്നപ്പോഴും അതു വേണ്ട എന്നുവച്ച നേഹ എന്ന ഹരിയാനക്കാരി പെണ്കുട്ടി; ദുരന്തം വിതയ്ക്കുന്ന പട്ടാളക്കാർക്ക് സൂര്യകാന്തി വിത്തുകൾ എടുത്തുകൊടുത്ത് മരണമല്ല; ജീവൻ ഞാൻ വിതയ്ക്കുന്നു എന്നു പറഞ്ഞ യുക്രേനിയൻ വനിത തുടങ്ങിയ വർ. “സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും’ (മത്താ 5:3). യുദ്ധമുഖത്തും ഉയർന്നു പറക്കുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ ആരും വെടിവച്ചുവീഴ്ത്താതിരിക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാം. സമാധാനത്തിന്റെ നല്ല നാളുകൾ വേഗം സംജാതമാകാകൻ ഈ നോന്പുകാലത്തു പ്രാർഥിക്കുകയും ചെയ്യാം.
റവ. ഡോ. ജോസ് കൊച്ചുപറന്പിൽ


