വിനായക് നിര്‍മ്മല്‍
ഇന്നും ആ ചോദ്യത്തിന്റെ മുഴക്കം അവസാനിച്ചിട്ടില്ല. ഇന്നും ആ ചോദ്യത്തിന്റെ പ്രസക്തി അവസാനിച്ചിട്ടുമില്ല. നിന്റെ സഹോദരന് എവിടെ? സഹ ഉദരം പങ്കിടുന്നവന് മാത്രമല്ല സഹോദരനാകുന്നത്. ഒരേ ആകാശവും ഒരേ ഭൂമിയും പങ്കിട്ടു ജീവിക്കുന്നവര്‍ക്കിടയില്‍ എല്ലാവരും സഹോദരങ്ങളാണ്. അക്കാരണം കൊണ്ടുതന്നെ അവനവന്റെ മാത്രമല്ല മറ്റുള്ളവന്റെയും ജീവന് സംരക്ഷിക്കാന്‍ എല്ലാവര്ക്കും കടമയുണ്ട്.
എന്റെ ജീവന് പോലെ തന്നെ പ്രധാനപ്പെട്ടതാണ് നിന്റെയും ജീവന് എന്ന് തിരിച്ചറിവുളളവരാണ് മറ്റുളളവരെ സ്വജീവന്‍ പോലും പണയം വച്ച് രക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്. ഒരു പക്ഷേ ആ പോരാട്ടത്തിനിടയില്‍ തനിക്ക് ജീവന് നഷ്ടമായേക്കും എന്ന് അവര്‍ക്ക് അറിയുകയും ചെയ്തേക്കാം. എന്നിട്ടും അതൊന്നും അവര്‍ ഗൗനിക്കുന്നതേയില്ല. സ്നേഹം പ്രതിബന്ധങ്ങള്‍ അറിയാറില്ലല്ലോ?
ജീവന് കാവല്‍ നില്‍ക്കുന്നത് അണഞ്ഞുപോകാന്‍ തുടങ്ങുന്ന മെഴുതിരിനാളത്തെ കാറ്റിനെതിരെയുള്ള പോരാട്ടത്തില്‍ കൈപ്പടം ചേര്‍ത്തുപിടിച്ച് കാത്തുരക്ഷിക്കുന്നതുപോലെയാണ്. അതാവട്ടെ നിസ്സാരകാര്യവുമല്ല. അതൊരു ദൗത്യവും കടമയുമാണ്. പക്ഷേ അങ്ങനെയൊന്ന് ഇവിടെ സംഭവിക്കാതെ പോയി. റോമിലെ കൊളോസിയങ്ങളില്‍ നടന്ന മല്ലയുദ്ധങ്ങളില്‍ ചോര ചിന്തിമരിക്കുന്നവരെ കാണാന്‍ ആര്‍ത്തിയോടെ കാത്തുനിന്ന വരെപ്പോലെയായി നാം.
ഒരുപക്ഷേ ആരറിഞ്ഞു ഖോഷാരവം മുഴക്കി ആരെങ്കിലുമൊക്കെ അതിനെ കൈയടിച്ചുപ്രോത്സാഹിപ്പിച്ചിട്ടുണ്ടാവില്ലെന്ന്.
ആ അഞ്ചോ ആറോ പേര് മാത്രമാണോ കുറ്റക്കാര്‍? എനിക്ക് തോന്നുന്നില്ല. ഹൃദയത്തിലെ വെളിച്ചം സ്വയം തല്ലിക്കെടുത്തിയ അവര്‍ക്കൊപ്പം തന്നെ അതിന് സാക്ഷികളാകേണ്ടിവന്ന ഓരോരുത്തരും കുറ്റക്കാര്‍ തന്നെയാണ്. നിങ്ങളുടെ നിശ്ശബ്ദതയും നിങ്ങളുടെ മൗനവും അതില്‍ തന്നെ കുറ്റമാണ്.
ഷേക്സ്പിയറിന്റെ ആ കഥാപാത്രത്തെ പോലെ ഏതു നദിയില്‍ എത്ര തവണ കഴുകിയാലും വിട്ടുമാറാത്ത ചോരക്കറ അവരുടെ കരങ്ങളിലും പുരണ്ടിരിക്കുന്നു. ഒബ്സസീവ് കംപല്‍സീവ് എന്ന രീതിയില്‍ മാത്രം കാണാവുന്നതുമല്ല അതിനെ. ഏതെങ്കിലുമൊരു കുമ്പസാരക്കൂട് ആ ഭാരങ്ങളെ എടുത്തുമാറ്റുമോ. അറിയില്ല.
സിദ്ധാര്‍ത്ഥ് മാപ്പ്, നിന്റെ ജീവന് കാവല്‍ നില്ക്കാന് ഞങ്ങള്‍ക്ക് സാധിച്ചില്ല. മനുഷ്യകുലം മുഴുവന്‍ അഗാധമായ അപരാധത്തോടും കുറ്റബോധത്തോടും കൂടി നിനക്ക് മുമ്പില്‍ ശിരസ് താഴ്ത്തുന്നു. നീ ഞാനാണെന്നു ഞങ്ങളാരും ഓര്‍മ്മിച്ചില്ല. നീ വെറും നീ മാത്രമായിപ്പോയി. ആബേലച്ചന് കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ ചോദിക്കുന്നതുപോലെ നിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിലെന്ന് ഞങ്ങളാരും വിചാരിച്ചില്ല. ഞങ്ങള്‍ ഏതൊക്കെയോ ചില സ്വാര്‍ത്ഥതകളില്‍ പെട്ടുപോയി.
അന്യായമായി കുറ്റാരോപണം നടത്തി തന്റെ പ്രിയപ്പെട്ടവന്റെ ജീവനെടുത്ത രാജാധികാരത്തിന്റെ മുഖത്തേക്ക് സ്വന്തം മാറിടം വലിച്ചെറിഞ്ഞു കളഞ്ഞ് അയാളെ ശപിച്ചു കടന്നുപോയ ഒരു പെണ്ണിന്റെ കഥയുണ്ട് ഭാരതസംസ്കാരത്തില്‍. അവളുടെ ശാപക്കടലില് പിന്നെ ആ രാജവംശംതന്നെ ഒലിച്ചുപോയിയെന്നാണ് പുരാവൃത്തം. അതുപോലെ ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരില്‍ ഈ കൊച്ചുകേരളത്തെ ഇനി കടലെടുത്തുകൊണ്ടുപോകാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥന മാത്രം!


