മെഡിറ്ററേനിയൻ പ്രദേശത്തെ ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്ന കരമാർഗം (land route) പൊതുവേ അറിയപ്പെട്ടിരുന്നത് സിൽക്ക് പാത ( silkroute ) കുരുമുളകു പാത (pepper route) എന്നീ പേരുകളിൽ ആയിരുന്നു. യൂറോപ്യൻ ചൈനീസ് വ്യാപാരത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് ‘സിൽക്ക് പാത’ എന്നും യൂറോപ്പ്യൻ രാജ്യങ്ങൾക്ക് ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവും ആയുള്ള വാണിജ്യ ബന്ധത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ‘കുരുമുളകു പാത’ അഥവാ ‘സുഗന്ധവ്യഞ്ജനപാത’ (spiceroute) എന്നുമാണ് ഈ വഴി അറിയപ്പെട്ടിരുന്നത്. റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ഭലോകത്തിന്റെതന്നെ തലസ്ഥാനവും’ മെഡിറ്ററേനിയൻ പ്രദേശത്തിന്റെ കേന്ദ്രവുമായ റോമിൽ നിന്ന് ആരംഭിക്കുന്ന ഈ പാത കിഴക്കേ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ അന്ത്യോഖ്യ, റോമ പേർഷ്യ അതിർത്തിയിലുള്ള എദേസ, പേർഷ്യൻ രാജ്യത്തിന്റെ തലസ്ഥാനമായ സെല്യൂഷ ക്റ്റസിഫോൺ, സാഗ്രോസ് പർവതം, മേദിയായിലെ എക്ബട്ടണ എന്നിവ കടന്ന് മെർവ് എന്ന പട്ടണത്തിലെത്തുന്നു. അവിടെ നിന്ന് ഒരു വഴി ചൈനയിലേക്കും മറ്റൊരു വഴി ഇന്ത്യയിലേക്കും പോയിരുന്നു. ഇവയിൽ ചൈനയിലേക്ക് പോയിരുന്ന വഴിയെ സിൽക്ക്പാത എന്നും ഇന്ത്യയിലേക്ക് പോയിരുന്ന വഴിയെ കുരുമുളക്പാത എന്നും വിദേശികൾ വിളിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വഴി വടക്കേഇന്ത്യയിലെ പ്രധാന പട്ടണമായ ഗുജറാത്തിലെ ബറൂച്ചിലേക്കും (Bharuch) അവിടെനിന്ന് തുടർന്നുപോന്ന് മലബാർ തീരത്തെ മുസീറിസിലും (Muziris) എത്തിയിരുന്നു.
മെഡിറ്ററേനിയൻ പ്രദേശത്തുനിന്ന് ഇന്ത്യയിൽ എത്താനുള്ള മറ്റൊരു മാർഗമാണ് സമുദ്രത്തിലൂടെയുള്ള യാത്ര. ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടിൽ പടിഞ്ഞാറൻ ലോകം കിഴക്കിനോട് കൂടുതൽ അടുത്തു എന്നു പറയാം. അതിനു പ്രധാന കാരണമായിതീർന്നത് റോമാക്കാരുടെ ഈജിപ്തിലേക്കുള്ള പ്രവേശനമായിരുന്നു. ഈജിപ്തിലെ ഏറ്റവും പ്രധാന പട്ടണമായ അലക്‌സാണ്ടറിയ റോമാസാമ്രാജ്യത്തിലെ ഏറ്റവും പ്രധാന വാണിജ്യ തുറമുഖപട്ടണം ആയി ഉയർന്നു. ഗ്രീക്ക് സംസ്‌കാരം പ്രചരിപ്പിക്കാൻ ആണ് അലക്‌സാണ്ടർ ചക്രവർത്തി ഈജിപ്തിലെ അലക്‌സാണ്ടറിയ പട്ടണം കൊണ്ട് ഉദ്ദേശിച്ചത്. റോമാക്കാർ ഈ പട്ടണത്തെ അവരുടെ കച്ചവടത്തിന് നന്നായി ഉപയോഗിച്ചു. കിഴക്കു ദേശത്തേക്കുള്ള അവരുടെ കപ്പലുകൾ പുറപ്പെട്ടിരുന്നത് അന്ന് റോമാക്കാർക്ക് കീഴിലായിരുന്ന ഈജിപ്തിലെ അലക്‌സാണ്ടറിയ എന്ന ഗ്രീക്കു പട്ടണത്തിൽ നിന്നായിരുന്നു. അവിടെ നിന്നുള്ള ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ കച്ചവടക്കാർ മലബാർ തീരത്തും ചോളമണ്ഡലം തീരത്തും പല വാണിജ്യ കോളനികൾ സ്ഥാപിച്ചിരുന്നു. മുസിരിസ്, ബറൂച്, കാവേരിപട്ടണം എന്നിവയായിരുന്നു അവയിൽ പ്രധാനപ്പെട്ടവ. ഈ പടിഞ്ഞാറ്കിഴക്കൻ ബന്ധം അഥവാ അലക്‌സാണ്ടറിയ മുസീറിസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയത് ക്രിസ്തുവർഷം 47ലെ മൺസൂൺ കാറ്റുകളുടെ കണ്ടുപിടിത്തമാണ്. ഹിപാലസ് എന്ന ഗ്രീക്ക് നാവികനാണ് മൺസൂൺ കാറ്റുകളുടെ ഗതി ആദ്യമായി കൃത്യമായി മനസ്സിലാക്കുന്നത്.
അലക്‌സാണ്ടറിനു ശേഷം ഫിനീഷ്യൻ പട്ടണങ്ങളും ചെങ്കടലിലൂടെ ഉള്ള വാണിജ്യവും എല്ലാം ഈജിപ്റ്റുകാരുടെ കൈകളിൽ ആയി. അങ്ങനെ ഈജിപ്ത് പഠനത്തിന്റെയും വാണിജ്യത്തിന്റെയും കേന്ദ്രമായി തീർന്നു. ഫിനിഷിയൻ (phoenician) പട്ടണമായ ടയറിൽ നിന്ന് കേന്ദ്രസ്ഥാനം ഈജിപ്ഷ്യൻ പട്ടണമായ അലക്‌സാണ്ടറിയിലേക്ക് മാറി. ക്രിസ്തുവിനു മുൻപ് 120 വരെ ഈജിപ്റ്റിൽ നിന്ന് നേരെ ഇന്ത്യയിലേക്കു പോകാനുള്ള ശ്രമങ്ങൾ നടന്നില്ല. ഈജിപ്റ്റുകാർക്ക് ഇന്ത്യയെകുറിച്ചുള്ള അറിവും തുച്ഛം ആയിരുന്നു. മെഗസ്തനസ്, എരതോസ്തനസ് എന്നിവരിൽ നിന്നാണ് ഇന്ത്യയെക്കുറിച്ച് കുറച്ചെങ്കിലും അറിവ് അവർക്ക് ലഭിച്ചത്. ഇന്ത്യ ഒരു വലിയ രാജ്യമോ പ്രദേശമോ ആയി മാത്രമേ ഈജിപ്റ്റുകൾ പരിഗണിച്ചുള്ളൂ. എന്നാൽ റോമാക്കാർ ഈജിപ്ത് കീഴടക്കിയതോടെ സ്ഥിതിഗതികൾ മാറി. റോമാക്കാർക്ക് അവരുടെ കച്ചവടത്തിനായി ഇന്ത്യയിലെക്കുള്ള എളുപ്പമാർഗം കണ്ടുപിടിക്കാൻ താല്പര്യമായിരുന്നു. ഈ സമയത്താണ് ഗ്രീക്ക് നാവികനായ ഹിപാലസ് അറബികളിൽ നിന്നും ഇന്ത്യക്കാരിൽ നിന്നും ലഭിച്ച അറിവിന്റെ വെളിച്ചത്തിൽ ഇന്ത്യയിലേക്കുള്ള കടലിലൂടെ എളുപ്പമാർഗം കണ്ടുപിടിക്കാൻ ശ്രമം നടത്തിയത്.
ക്രിസ്തുവിന്റെ കാലത്ത് നിലവിലിരുന്ന ഈ രണ്ടു മാർഗങ്ങളും അന്ത്യോഖ്യ, എദേസ വഴി ഇന്ത്യയിലേക്കുള്ള കരമാർഗ്ഗവും അലക്‌സാണ്ടറിയ മുസീറിസ് പാത എന്നറിയപ്പെട്ട സമുദ്ര മാർഗ്ഗവും തോമാശ്ലീഹായുടെ ഇന്ത്യയിലേക്ക് ഉള്ള പ്രേഷിതയാത്ര എളുപ്പമാക്കി തീർത്ത വഴികളാണ്. തോമാശ്ലീഹായ്ക്ക് തന്റെ ആദ്യത്തെ പ്രേക്ഷിത യാത്രയ്ക്കായി ഇന്ത്യയിൽ എഡി 42 ൽ ഗുജറാത്തിലെ ബറൂച്ചിലെത്താനും എഡി 52 ൽ കേരളത്തിലെ മുസിറിസിലെത്താനും ഈ പാതകൾ സഹായകമായി.


