മാർതോമാ ശ്ലീഹാ സ്ഥാപിച്ച ഭാരതസഭ, പേർഷ്യൻ സാമ്രാജ്യത്തിൽ ജന്മമെടുത്ത കിഴക്കിന്റെ സഭയോട് ((Church of the East) ബന്ധപ്പെട്ടാണ് വളർന്നുവന്നത്. കിഴക്കിന്റെ സഭ, പൗരസ്ത്യ സുറിയാനി സഭ, കൽദായ സഭ, നെസ്റ്റോറിയൻ സഭ, അസീറിയൻ സഭ, പേർഷ്യൻ സഭ എന്നീ വിവിധ പേരുകളിലാണ് ഈ സഭ അറിയപ്പെട്ടിരുന്നത്. പേർഷ്യൻ സാമ്രാജ്യത്തിൽ മൂന്നു സഭകൾ ഉണ്ടായിരുന്നു.
തോമാശ്ലീഹായുടെ ശിഷ്യനായ അദായി സ്ഥാപിച്ച എദേസ സഭ, മറ്റൊരു ശിഷ്യനായ മാറി സ്ഥാപിച്ച സെല്യൂഷ്യ സഭ, തോമാശ്ലീഹ തന്നെ സ്ഥാപിച്ച പേർഷ്യൻ സഭ (-Persia Proper). ഇവ മൂന്നും ഒരേ രാജ്യത്ത് ജന്മമെടുത്തു വളർന്നുവന്നവയായിരുന്നു. അതുകൊണ്ടുതന്നെ ഇവയുടെ വളർച്ചയും രീതികളും തമ്മിൽ കാര്യമായ അന്തരം ഇല്ലായിരുന്നു. തോമാശ്ലീഹ സ്ഥാപിച്ച ഭാരതത്തിലെസഭയും ഇവയോട് ബന്ധപ്പെട്ടാണ് വളർന്നുവന്നത്, പ്രത്യേകിച്ച് ഏറ്റവും അടുത്തുള്ള പേർഷ്യൻ സഭയോട്. തോമാശ്ലീഹായോ അദ്ദേഹത്തിന്റെ ശിഷ്യന്മാരോ സ്ഥാപിച്ചുവെന്ന കാരണത്താൽ ഈ നാലുസഭകൾക്കും പൊതുപൈതൃകം അവകാശമായുണ്ട്. പേർഷ്യൻ സഭയിലെ ഫാർസ് (Rew- Ardshir) എന്ന രൂപതയിൽ നിന്നായിരുന്നു ഭാരതസഭയ്ക്ക് ആത്മീയനേതൃത്വം നല്കിയിരുന്ന മെത്രാന്മാർ വന്നുകൊണ്ടിരുന്നത്.
അലക്‌സാണ്ടറിയ, അന്ത്യോക്യാ, എദേസ, നിസിബിസ് എന്നിവ ദൈവശാസ്ത്രപീ~ങ്ങളും സഭാകേന്ദ്രങ്ങളുമായി വളർന്നുവെങ്കിലും ഭാരതസഭയ്ക്ക് അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാൽ, ഭാരതത്തിലെ സഭയ്ക്ക് അടുത്തുള്ള ഒരു സഭാകേന്ദ്രവുമായി ബന്ധപ്പെടേണ്ടിവന്നു. മെത്രാന്മാരുടെ തെരഞ്ഞെടുപ്പ് പ്രാദേശിക സൂനഹദോസകളിൽ വച്ച് വേണമെന്നും മെത്രാപ്പോലീത്താമാർ മെത്രാന്മാരെ വാഴിക്കുന്നത് മറ്റ് രണ്ട് മെത്രാന്മാരുടെ സഹായത്തോടെ വേണമെന്നുമായിരുന്നു ആദ്യകാല സുനഹദോസുകളുടെ തീരുമാനം. ഭാരതസഭയ്ക്ക് പ്രാദേശിക സൂനഹദോസോ ഒന്നിൽ കൂടുതൽ മെത്രാന്മാരുടെ സാധ്യതയോ ഇല്ലാതിരുന്നതിനാൽ പേഷ്യൻസഭയോടുള്ള ബന്ധം നിലനിർത്തിക്കൊണ്ട് പോകേണ്ടത് ആവശ്യമായിരുന്നു.
പേർഷ്യയും ഇന്ത്യയും തമ്മിൽ ക്രിസ്തുമതാരംഭത്തിനു മുൻപുതന്നെ ഉണ്ടായിരുന്ന വാണിജ്യ സാംസ്‌കാരിക ബന്ധങ്ങൾ സഭാപരമായ ബന്ധത്തിന് കൂടുതൽ സഹായമായി. കിഴക്കിന്റെ സഭയെ ഒരു വിദേശസഭയോ അയൽസഭയോ മാതൃസഭയോ ആയല്ല സ്വന്തം എന്നപോലെയാണ് ഭാരതസഭ പരിഗണിച്ചിരുന്നത്. ഇക്കാരണങ്ങളാൽ ഭാരതസഭയുടെ രൂപപ്പെടലിനും വളർച്ചയ്ക്കും ഈ ബന്ധം ഏറെ സഹായിച്ചു.
പൗരസ്ത്യ സുറിയാനിസഭ ബന്ധമാണ് ഭാരതസഭയുടെ ആരാധനാഭാഷ സുറിയാനിയായി തീരാൻ പ്രധാനമായും കാരണമായത്. ഈശോ സംസാരിച്ചിരുന്ന, വളരെ പ്രാചീനമായ അറമായസുറിയാനി ഭാഷ ആദ്യ നൂറ്റാണ്ടുകളിലെ വാണിജ്യഭാഷ കൂടിയായിരുന്നു എന്നത് ഇതിന്റെ പ്രാധാന്യവും മഹത്വവും പ്രസക്തിയും വിളിച്ചറിയിക്കുന്നു. ഭാരതസഭയുടെ ആരാധനാക്രമവും ആത്മീയതയും ദൈവശാസ്ത്രവും അച്ചടക്കവും രൂപപ്പെടുന്നതിൽ സുറിയാനി ബന്ധത്തിന് കാതലായ പങ്കുണ്ട്. ഭാരതത്തിന്റെ തനിമ നമ്മുടെ വിശ്വാസപ്രകടനത്തിലും ആചാരാനുഷ്ഠാനങ്ങളിലും കാത്തുസൂക്ഷിച്ചെങ്കിലും ആരാധനാക്രമവും ദൈവശാസ്ത്രവും സുറിയാനി സഭയോട് ചേർന്നുപോകുന്നതായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു വരെ ഈ സുറിയാനി ബന്ധം ഭാരതസഭ തുടർന്നു വന്നു. പോർച്ചുഗീസുകാർ വഴിയും പ്രൊപഗാന്ത വഴിയും നസ്രാണി സഭ പാശ്ചാത്യ (റോമൻ, ലത്തീൻ) സഭയോടു ബന്ധപ്പെടുകയും ആ സഭയുടെ കീഴിൽ ഏതാണ്ടു മൂന്നര നൂറ്റാണ്ടുകൾ കഴിയുകയും ചെയ്തപ്പോൾ സുറിയാനി ബന്ധം നഷ്ടപ്പെട്ടു എന്നുതന്നെ പറയാം. നഷ്ടപ്പെട്ടുപോയ സുറിയാനി ബന്ധം കഴിഞ്ഞനൂറ്റാണ്ട് മുതൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു.
റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ


