വിനായക് നിർമ്മൽ
ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി . ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ് .സഹനങ്ങള്‍ക്ക് മുമ്പില്‍ സമചിത്തത കൈവിടാതെ നില്ക്കാന്‍ ആര്‍ക്ക് കഴിയുന്നുവോ അവരുടെയെല്ലാം ശിരസിന് പിന്നില്‍ ഒരു പ്രകാശവൃത്തമുണ്ട്. വിശുദ്ധരുടെ ശിരസുകള്‍ക്ക് പിന്നിലെ ആ വൃത്തം അവരുടെ ജീവിതത്തിലെ വിശുദ്ധിയുടെ മാത്രമല്ല അവര്‍ കടന്നുവന്ന സഹനങ്ങളുടെ തീപ്പൊള്ളലുകളുടെ മിന്നലുകള്‍ കൂടിയാണ്. സഹനത്തെയും തിളങ്ങുന്ന മുത്തായി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നു.
സഹനം ഒരു ഒറ്റപ്പെട്ട വാക്കല്ല.. അത് നാനാര്‍ത്ഥങ്ങളുള്ള വാക്കുകളുടെ സംഘാതമാണ്. ഒരാളെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒറ്റയ്ക്കാക്കാവുന്ന ഏതൊക്കെയോ ചില ഘടകങ്ങള്‍ അതിലുണ്ട്. രോഗമായും വേദനയായും തിരസ്‌ക്കരണമായും അവമതിയായും അവഹേളനമായും തെറ്റിദ്ധാരണയായും ദാരിദ്ര്യമായും വിരഹമായും സഹനം ഒരാളുടെ ജീവിതത്തിലെ സ്ഥിരതാമസക്കാരനായി മാറുമ്പോള്‍ അപ്രതീക്ഷിതമായിട്ടെന്തോ സംഭവിച്ച മാതിരി പരിഭ്രാന്തരാകുന്നു നമ്മള്‍.
ഇത് എന്ന് എന്നെ കടന്നുപോകും എന്നും ഇതെങ്ങനെ മറികടക്കും എന്നും നാം ആത്മാവില്‍ വ്യാകുലരാകുന്നു. നിങ്ങള്‍ക്ക് ആരെല്ലാം ഉണ്ടെന്നിരിക്കെ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന സഹനങ്ങള്‍ക്ക് മുമ്പില്‍ അവരെല്ലാം ഒരു പരിധിവരെ നിസ്സഹായരാണ്.. കാഴ്ചക്കാരാണ്. അല്ലെങ്കില്‍ നിങ്ങള്‍ ആത്മാവില്‍ അനുഭവിക്കുന്ന ശൂന്യതയുടെ ഭാരങ്ങളെയും കണ്ണീരിന്റെ ഉപ്പുരസങ്ങളെയും നിങ്ങളെപ്പോലെ മറ്റാര്‍ക്കാണ് ഏറ്റുവാങ്ങാന്‍ കഴിയുക?
അര്‍ഹിക്കുന്നിടത്ത് നിന്ന് അര്‍ഹിക്കുന്നത് കിട്ടാതെ വരുന്നതുപോലും സഹനമാണ്. അതൊരു നല്ല വാക്കാകാം..സ്‌നേഹപൂര്‍വ്വമായ തലോടലാകാം..
എന്നാല്‍ അവ ക്രിസ്തീയ സഹനവും പുണ്യവുമായിത്തീരുന്നത് അത് മനുഷ്യനല്ല ദൈവമാണ് തരുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ്. സ്‌നേഹമുണ്ടെങ്കിലേ ഇത്തരം ചില അനുഭവങ്ങളെയും ഉള്ളുനിറഞ്ഞ് സ്വീകരിക്കാന്‍ നമുക്കാവൂ.
സഹനത്തിലെല്ലാം സ്‌നേഹമുണ്ട്. സ്‌നേഹമില്ലെങ്കില്‍ സഹനം സഹനമാകില്ല. അതുകൊണ്ടാണ് സഹനം = സ്‌നേഹം എന്ന് അര്‍ത്ഥം നല്‌കേണ്ടിവരുന്നത്.
ഒരമ്മ എന്തുകൊണ്ടാണ് രോഗക്കിടക്കയിലായ കുഞ്ഞിന് വേണ്ടി രാത്രി മുഴുവന്‍ ഉറക്കമൊഴിക്കുന്നത്.. എന്തിനാണ് ജോലികഴിഞ്ഞ് ക്ഷീണിച്ചവശനായിട്ടും ഒരു അച്ഛന്‍ മകന്‍ പറഞ്ഞുവിട്ട പലഹാരത്തിന് വേണ്ടി പല കടകള്‍ കയറിയിറങ്ങുന്നത്? നമുക്കെല്ലാം ചെയ്യാം..എങ്ങനെയും ചെയ്യാം.. എന്നാല്‍ അതിലെല്ലാം ത്യാഗത്തിനും സഹനത്തിനും ഒപ്പം സ്‌നേഹം കൂടി ചേര്‍ത്താലോ? പാകത്തിന് ഉപ്പും മുളകും ചേര്‍ത്ത കറിക്കൂട്ടുപോലെ രുചികരമാകുന്നു നിഷേധാത്മകമെന്ന് നാം മുന്‍കരുതുന്ന സഹനം പോലും.
സ്‌നേഹിക്കുവാന്‍ പലര്‍ക്കും കഴിയും. എന്നാല്‍ സഹിക്കുവാന്‍ ചിലര്‍ക്കേ കഴിയൂ. അതിലും കുറച്ചുപേര്‍ക്കേ സ്‌നേഹിച്ചുകൊണ്ട് സഹിക്കാന്‍ കഴിയൂ. പക്ഷേ
സഹനത്തെ സ്‌നേഹിക്കാന്‍ ആര്‍ക്കാണ് കഴിയുക?


