പരിശുദ്ധ അമ്മ രക്ഷാകരപദ്ധതിയിൽ
സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിൽ നമ്മുടെ കർത്താവായ ഈശോമിശിഹായുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. അവിടുന്ന് സ്വർഗത്തിൽ നിന്നിറങ്ങി, പരിശുദ്ധാത്മാവിനാൽ, കന്യകാമറിയത്തിൽ നിന്നും ശരീരം സ്വീകരിച്ച മനുഷ്യനായി പിറന്നു”.
അർത്ഥം
ഈ വാക്യത്തിന് അർത്ഥതലങ്ങൾ ഏറെയുണ്ട്.
1.വിശ്വാസപ്രമാണത്തിലെ ഈ വാക്യം അർത്ഥമാക്കുന്നത്, പരിശുദ്ധ അമ്മ ജന്മം കൊടുത്തത് ഒരു സാധാരണ വ്യക്തിക്ക് അല്ല, മറിച്ച് പരിശുദ്ധ റൂഹായുടെ ശക്തിയാൽ മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ, ദൈവമായ ഈശോമിശിഹായ്ക്കാണ് എന്നതാണ്.
2.”ഈശോ കന്യകാമറിയത്തിൽ നിന്ന് ശരീരം സ്വീകരിച്ചു”- കന്യക മറിയത്തിൽ നിന്ന് ജന്മം സ്വീകരിച്ച് ഈശോ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും ആണ്. എന്നാൽ പരിശുദ്ധ കന്യാമറിയത്തിൽ നിന്ന് ഈശോ സ്വീകരിച്ചത് മനുഷ്യത്വം മാത്രമാണ്. കാരണം, ഈശോയുടെ ദൈവത്വം അനാദിമുതലേ ഉള്ളതാണ്.
പരിശുദ്ധ അമ്മയുടെ സ്ഥാനം
“ലൂമൻ ജെൻസിയ’ത്തിൽ തിരുസഭ പുതിയനിയമ വാഗ്ദാന പേടകമായ പരിശുദ്ധ മറിയത്തിന്റെ സ്ഥാനത്തെക്കുറിച്ച് പ്രബോധിപ്പിക്കുന്നത് ഇങ്ങനെയാണ്: ” “ദൈവപുത്രൻ കഴിഞ്ഞാൽ എല്ലാ മാലാഖമാരിലും മനുഷ്യരിലും ഉപരിയായി ദൈവകൃപയാൽ ഉയർത്തപ്പെട്ട മറിയം…” (LG 66).
സൃഷ്ടികളിൽ മഹോന്നതമായ സ്ഥാനമാണ് പരിശുദ്ധ കന്യാമറിയത്തിന് ദൈവം നൽകിയിരിക്കുന്നത്. അതായത്, നവവൃന്ദം മാലാഖമാരിലും സകല വിശുദ്ധരിലും എല്ലാ മനുഷ്യന്മാരിലും ഉപരിയായ സ്ഥാനം.
എന്തുകൊണ്ടാണ് നിത്യകന്യകയായ പരിശുദ്ധ അമ്മയ്ക്ക് ഇങ്ങനെയൊരു പ്രത്യേക സ്ഥാനം കൽപ്പിച്ച് നൽകിയിരിക്കുന്നത് എന്ന് ആരാധനാക്രമത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയിൽ വ്യക്തമാക്കുന്നുണ്ട്: “”അവൾ തന്റെ പുത്രന്റെ രക്ഷാകൃത്യത്തോട് അവിഭാജ്യമായ ബന്ധത്താൽ സംയോജിക്കപ്പെട്ടിരിക്കുന്നു” (SC103).
ചുരുക്കത്തിൽ, ഈശോമിശിഹായുടെ അമ്മയാകുവാനുള്ള വിളിക്ക് പൂർണമായി പ്രത്യത്തരം നൽകി എന്നതും ആ വിളിക്കനുസരിച്ച് ജീവച്ചുവെന്നും അതുവഴിയായി മനുഷ്യരക്ഷക്കായുള്ള ദൈവികപദ്ധതിയിൽ സഹകരിച്ചു എന്നതുമാണ് രണ്ടാം സ്വർഗ്ഗമായ പരിശുദ്ധ അമ്മയെ ദൈവത്തിന്റെ മുന്നിലും തിരുസഭയിലും മിഴിവുള്ളവളാക്കുന്നത്.
അമ്മ ആരംഭം മുതലേ ദൈവിക പദ്ധതിയിൽ
കുറച്ചു വർഷങ്ങൾ മാത്രം ഈ ലോകത്തിൽ ജീവിച്ച ഒരു ചരിത്ര വ്യക്തി എന്നതിലുപരി, ദൈവിക പദ്ധതിയുടെ ആരംഭം മുതൽ സജീവമായിരുന്ന വ്യക്തിയെന്ന നിലയിലാണ് നാം അത്ഭുത പറുദീസയായ പരിശുദ്ധ അമ്മയെ മനസ്സിലാക്കുന്നത്. ഇത് ഉല്പത്തി പുസ്തകം 3:15 ൽ വ്യക്തമാണ്: “നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും”.
ഈ വചനത്തിൽ പറഞ്ഞിരിക്കുന്ന സ്ത്രീ ഒറ്റനോട്ടത്തിൽ ഹവ്വ ആണ് എന്നു തോന്നുമെങ്കിലും, രണ്ടാം ഹവ്വായായ പരിശുദ്ധ മറിയത്തിന്റെ സന്തതിയായ ഈശോമിശിഹായാണ് സർപ്പത്തിന്റെ തല തകർത്തത്. അതിനാൽ, ഉൽപ്പത്തി 3:15 ൽ പറഞ്ഞിരിക്കുന്ന് സ്ത്രീ നമ്മുടെ അമ്മയായ മർത്ത് മറിയമാണ്. അതുകൊണ്ടാണ് തന്റെ ജീവിതത്തിലെ രണ്ടു സുപ്രധാന സന്ദർഭങ്ങളിൽ ഈശോ തന്റെ അമ്മയെ “സ്ത്രീ’ എന്നു അഭിസംബോധന ചെയ്യുന്നത്. ഈശോ തന്റെ രക്ഷാകരപ്രവർത്തനങ്ങൾ ആരംഭിച്ച കാനായിലെ കല്യാണവിരുന്നിൽ കർത്താവിന്റെ മണവാട്ടിയായ പരിശുദ്ധ മറിയത്തെ ഈശോ “സ്ത്രീ’ എന്നു വിളിക്കുന്നത് (യോഹ 2:4). തന്റെ രക്ഷാകരപ്രവർത്തനങ്ങളുടെ ഉച്ചസ്ഥായിയായ സ്ലീവായിൽ കിടന്നുകൊണ്ടും ഈശോ അമ്മയെ “സ്ത്രീ’ എന്നു വിളിക്കുന്നു (യോഹ 19:26). “സ്ത്രീ’ എന്ന അഭിസംബോധന സ്ത്രീകളിൽ ധന്യയായ പരിശുദ്ധ അമ്മയുടെ പ്രാധാന്യം കുറയ്ക്കുകയല്ല, മറിച്ച് അമ്മ ദൈവികപദ്ധതിയുടെ ആരംഭം മുതലേ ഉണ്ട് എന്നു വ്യക്തമാക്കുകയാണ്.
ഉപസംഹാരം
സീറോ മലബാർ സഭയുടെ രണ്ടു കൂദാശക്രമങ്ങളിൽ് (മാർ തെയദോറിന്റെയും മാർ നെസ്തോറിയസിന്റെയും), മൂന്നാം ഗ്ഹാന്തായിൽ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് പരാമർശമുണ്ട്. മൂന്നാം ഗ്ഹാന്താ, ദൈവപുത്രനായ ഈ ശോമിശിഹായുടെ രക്ഷാകരപ്രവർത്തനങ്ങൾ അനുസ്മരിക്കുന്ന പ്രണാമജപമാണ്. മറ്റൊരു മനുഷ്യ വ്യക്തികളെയും ഓർക്കാതെ ഈശോയോടൊപ്പം പരിശുദ്ധ അമ്മയെ മാത്രം ഓർക്കുന്നുണ്ടെങ്കിൽ, എത്ര വലിയ പ്രാധാന്യമാണ് അമ്മയ്ക്ക് ഈ സഭ നൽകുന്നതെന്ന് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈശോയുടെ രക്ഷാകരപ്രവർത്തനങ്ങളിൽ അത്രമാത്രം സഹകരിച്ച ആളാണ് രക്ഷയുടെ അമ്മയായ പരിശുദ്ധ കന്യാമറിയം.
ഫാ. അനീഷ് കിഴക്കേവീട്


