വിനായക് നിര്‍മ്മല്‍
നവീകരണ മുന്നേറ്റവുമായി ബന്ധപ്പെട്ട ഒരു മാധ്യമശുശ്രൂഷയുടെ ഭാഗമായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് ആദ്യമായി ആ വാക്കുമായി പരിചയത്തിലാവുന്നത്. ആന്തരിക മുറിവ്. വളരെ അര്‍ത്ഥവത്തായി ഉപയോഗിക്കപ്പെട്ടിരുന്ന ആ വാക്കിനെ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ ചിലപ്പോഴെങ്കിലും മറ്റൊരാളെ കളിയാക്കാനും അപഹസിക്കാനുമായി ദുരുപയോഗിക്കാറുണ്ടായിരുന്നു. അവന്/ അവള്‍ക്ക് ആന്തരിക മുറിവാണെന്ന മട്ടില്‍.
അന്നുമുതല്‍ മനസ്സില്‍ കയറിക്കൂടിയ ഒരു സംശയമുണ്ട്. ആന്തരികസൗഖ്യധ്യാനമെന്ന പേരിലുളളതടക്കം നിരവധി ധ്യാനങ്ങള്‍ കൂടിയിട്ടും ഞാനുള്‍പ്പടെയുള്ള പലരുടെയും ആന്തരികമുറിവുകള്‍ക്ക് എന്തേ ഉണക്കം തട്ടിയിട്ടില്ല? ഗര്‍ഭാവസ്ഥയിലും ബാല്യകാലത്തിലും മറ്റുളളവരാല്‍ വ്യക്തിത്വത്തിനേല്ക്കുന്ന ക്ഷതങ്ങളാണല്ലോ ആന്തരികമുറിവായി പൊതുവെ വ്യവഹരിക്കപ്പെടുന്നത്? അപകര്‍ഷതാബോധം പോലെയുളള എത്രയെത്ര വ്യക്തിത്വവൈകല്യങ്ങള്‍..
കൂടിയ ധ്യാനങ്ങളുടെയോ ധ്യാനം നടത്തിയവരുടെയോ പ്രശ്‌നമല്ല നമ്മളിപ്പോഴും മുറിവുകാരായി തുടരുന്നത് മറിച്ച് യഥാര്‍ത്ഥത്തില്‍ മുറിഞ്ഞവനെ നമ്മുടെ മുറിവിന്റെ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്. തങ്ങള്‍ കുത്തി മുറിവേല്പ്പിച്ചവനെ അവര്‍ നോക്കിനില്ക്കും( യോഹ 19:37) എന്നാണല്ലോ തിരുവചനം പറയുന്നത്.
മുറിയപ്പെട്ടവനെ നോക്കിനിന്നപ്പോള്‍ സൗഖ്യം കി്ട്ടിയതിനെക്കുറിച്ചുള്ള ചില പാരമ്പര്യവിശ്വാസങ്ങളൊക്കെയുണ്ടല്ലോ.. ക്രിസ്തുവിന്റെതിരുവിലാവില്‍ നിന്നൊഴുകിയ രക്തവും വെള്ളവും അന്ധന്റെ കണ്ണ് തുറക്കപ്പെട്ടുവെന്നും മറ്റും.
ബാഹ്യമായ രീതിയിലുളള സൗഖ്യമായിരിക്കണം അത് എന്നില്ല. മറിച്ച് ആന്തരികമായ സൗഖ്യംകൂടിയാവാം അത്. കാരണം ഒരാള്‍ക്ക് അയാളെ തന്നെ താനായിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കാന്‍ കഴിയുന്നതാണ് അയാളുടെ മാനസികസുഖത്തിന് വഴിയൊരുക്കുന്നത്.
നമ്മുടെ പലരുടെയും മുറിവുകള്‍ക്ക് കാരണം നമ്മുക്ക് നമ്മെതന്നെ അംഗീകരിക്കാന്‍ സാധി്ക്കുന്നില്ല എന്നതാണ്. മറ്റുള്ളവരുമായി നിറത്തിന്റെയും ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും ജോലിയുടെയും പേരില്‍ തട്ടിച്ചുനോക്കി നാം സ്വയം അപകര്‍ഷതയിലാവുന്നു. ഈ അപകര്‍ഷത മുറിവായിമാറുന്നു.
മാനുഷികമായി വിലയിരുത്തിയാല്‍ ക്രിസ്തുവിനോളം അപകര്‍ഷത അനുഭവിക്കാന്‍ വകയുള്ള മറ്റൊരു ജന്മമുണ്ടെന്ന് തോന്നുന്നില്ല. ജന്മം കൊണ്ട് ചൂണ്ടിക്കാണിക്കാന്‍ ഒരു അപ്പനില്ലാതെ, വിവാഹം കഴിക്കാതെ പ്രസവിച്ച ഒരു സ്ത്രീയുടെ മകനായി ഏറ്റവും മോശം സ്ഥലത്ത്ജനിച്ചതുമുതല്‍ ഏറ്റവും ക്രൂരവും പീഡിതവുമായ മരണം വരെ എത്രയെത്ര അപകര്‍ഷകതകള്‍.. താഴ്ത്തിക്കെട്ടലുകള്‍. വിദ്വേഷങ്ങള്‍….. അങ്ങനെയെല്ലാമായിരുന്നിട്ടും എവിടെയും ക്രിസ്തു അപകര്‍ഷതയുടെ ഭാരം ചുമക്കുന്നതായി കാണുന്നില്ല. എന്തുകൊണ്ടായിരിക്കാമത്.?
താന്‍ പിതാവിലും പിതാവ് എന്നിലുമുണ്ടെന്ന പിതൃപുത്രബോധം കൊണ്ട്. ഓരോ മനുഷ്യനിലും ഈ നിഴലുണ്ട്. പക്ഷേ നാം അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. അതുകൊണ്ടെന്തു സംഭവിക്കുന്നു, ഉള്ളിലുള്ള ദൈവത്തെ തിരിച്ചറിയാതെ, ദൈവികാംശം മനസ്സിലാക്കാതെ അപകര്‍ഷതയില്‍ ജീവിക്കുന്നു.
അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.
അകാരണമായോ സകാരണമായോ നമ്മെ കുത്തിമുറിവേല്പിച്ചവരുണ്ടാകാം. അവരുടേതായ ന്യായീകരണങ്ങളുമുണ്ടാവാം അതിനെല്ലാം.പക്ഷേ ആ മുറിവുകളുമായി ജീവിക്കുമ്പോഴും ആ മുറിവുകളുടെ പേരില്‍ മറ്റുള്ളവര്‍ക്ക് മുറിവുണ്ടാക്കുമ്പോഴും നാം മുറിയപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. മുറിവുണക്കാതെയിരിക്കുകയാണ്.
മുറിവുണക്കാന്‍ കഴിയുന്ന മുറിയപ്പെട്ടവന്റെ കരങ്ങളിലേക്ക് മുറിവുകള്‍ നല്കി മുറിയാതെ നമുക്ക് ജീവിക്കാം.


