വിശ്വാസപ്രമാണത്തിന്റെ ഏറ്റവും ജിജ്ഞാസ ഉളവാക്കുന്നതും സങ്കീർണവുമായ ഭാഗം ശരീരത്തിന്റെ ഉയിർപ്പിനെയും നിത്യജീവിതത്തെയും കുറിച്ചുള്ള പ്രഖ്യാപനമാണ്.
- ശരീരത്തിന്റെ ഉയിർപ്പ്
“ശരീരങ്ങളുടെ ഉയിർപ്പിലും ഞാൻ വിശ്വസിക്കുന്നു”! എന്ന് അനുദിനം നാം ഏറ്റുപറയുന്നതിന്റെ അടിസ്ഥാനം ഈശോയുടെ ഉയിർപ്പാണ്. ഈശോയുടെ ഉത്ഥാനത്തെ സംബന്ധിച്ച് ഒന്നാമത്തെ യാഥാർഥ്യം അവിടന്ന് ഉയിർക്കുന്നത് ശരീരത്തോടുകൂടിയാണ് എന്നതാണ്. എന്നാൽ ഈ ശരീരം മുൻപ് ഉണ്ടായിരുന്ന ഭൗതികശരീരത്തിന്റെ പരിമിതികളും പ്രത്യേകതകളും ഉള്ളതായിരുന്നില്ല എന്നുമാത്രം. ഈശോയുടെ ഉത്ഥിത ശരീരം സ്ഥലകാല പരിമിതികളില്ലാത്ത മഹത്ത്വീകൃത ശരീരമാണ്. തേജസാണ് ഈ ശരീരത്തിന്റെ ഭാവം. എന്നാൽ ഈ ശരീരം മുൻപുണ്ടായിരുന്ന ഭൗതിക ശരീരത്തിന്റെതുടർച്ച തന്നെയുമാണ്. ഈശോ പഴയ ശരീരമുപേക്ഷിച്ച് പുതിയൊരു ശരീരം സ്വീകരിക്കുകയായിരുന്നില്ല. “സത്യവും യാഥാർഥ്യവുമായ ഈ ഉത്ഥിതശരീരം മഹത്ത്വപൂർണമായ ശരീരത്തിന്റെ പുതിയ ഗുണങ്ങളും കൂടിയുള്ളതാണ്” (CCC 645) എന്ന് തിരുസഭ പഠിപ്പിക്കുന്നു.
ഉത്ഥിത ശരീരത്തിന്റെ സവിശേഷതകൾ
ഉത്ഥിത ശരീരം ഒരു ഭൗതിക ശരീരമല്ല. ആ ശരീരം ഭൂമിയിലെ മരണത്തിനു മുമ്പുണ്ടായിരുന്ന ശരീര രൂപഭാവങ്ങൾ സംവഹിക്കുന്നില്ല, എന്നാൽ അതേസമയം ഉത്ഥിതശരീരം മുമ്പത്തെ ഭൗമിക ശരീരത്തിന്റെ സത്താപരമായ തുടർച്ച തന്നെയായിരിക്കുകയും ചെയ്യുന്നു. ഉത്ഥിത ശരീരത്തിന്റെ സവിശേഷതകളായി തിരുസഭ പഠിപ്പിക്കുന്നത് താഴെ പറയുന്ന അഞ്ച് കാര്യങ്ങളാണ്:
- അക്ഷയത്വം: ക്ഷയിച്ചു പോകാത്തതും നിത്യം നിലനിൽക്കുന്നതുമാണ് ഉത്ഥിത ശരീരം.
- ദീപ്തി: തേജോമയവും പ്രഭാപൂരിതവുമായിരിക്കും ഉത്ഥിത ശരീരങ്ങൾ.
- സൂക്ഷ്മത: ഭൗതിക പദാർഥങ്ങളുടെ തടസമില്ലാതെ സഞ്ചരിക്കാനുള്ള സാധ്യതയാണിത്. കതകടച്ചിരിക്കെ ഉള്ളിലേക്ക് പ്രവേശിച്ച ഉത്ഥിതനായ മിശിഹായെ ഓർമിക്കുക.
- ലഘുത്വം: ഭാരരഹിതമായ ശരീരം.
- വേഗത: ഭൗമിക സഞ്ചാരവേഗതയുടെ പരിമിതികളില്ലാത്ത ശരീരമാണത്.
- നിത്യജീവനിലേക്കുള്ള വിശ്വാസം
നിത്യജീവൻ എന്ന പദം തന്നെ രണ്ടു വാക്കുകളുടെ സംയോജനമാണ്. നിത്യതയും ജീവനും. നിത്യതയിലുള്ള ജീവനാണ് അഥവാ ജീവിതമാണ് നിത്യജീവൻ.
ആരംഭമോ അവസാനമോ ഇല്ലാത്ത നിത്യം നിലനിൽക്കുന്ന അവസ്ഥയെയാണ് നിത്യത എന്ന് വിളിക്കുന്നത്. ദൈവം മാത്രമാണ് ഇൗ അർഥത്തിൽ നിത്യതയിലുള്ളത്. എന്നാൽ മനുഷ്യൻ പ്രവേശിക്കുന്ന നിത്യജീവിതത്തിന് ഒരു വ്യത്യാസമുണ്ട്. അത് നിത്യം നിലനി ൽക്കുന്നതാണെങ്കിലും അതിന് ആരംഭമുണ്ട്. ദൈവം നിത്യതയിലായിരിക്കുന്നത് ആരംഭമില്ലാ തെയാണെങ്കിൽ പുനരുത്ഥാനത്തെത്തുടർന്നാണ് നാം ദൈവത്തോടൊപ്പം നിത്യതയിൽ പ്രവേശിക്കാൻ പോകുന്നത്.
നിത്യജീവൻ യഥാർഥത്തിൽ ആരംഭിക്കുന്നത് ഈ ഭൂമിയിൽവച്ച് തന്നെയാണ്. പരിശുദ്ധ മാമോദീസയിൽ നാം സ്വീകരിക്കുന്നത് ദൈവീക ജീവനാണെന്ന് നാം പഠിച്ചിട്ടുണ്ട് ദൈവിക ജീവൻ നിത്യജീവനാണ്. മാമോദീസ മിശിഹായോടൊപ്പമുള്ള മരണവും സംസ്കാരവും ഉത്ഥാനവുമാണ്. അവിടത്തോടൊത്ത് മരിക്കുന്നവൻ അവിടത്തോടൊത്ത് ഉത്ഥാനം ചെയ്യുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ ഉത്ഥാനത്തിൽ പങ്കാളികളാകുന്നു (റോമ 6:1).
- നിത്യജീവനും ഭൗമിക ജീവിതവും
നിത്യജീവൻ വെറുമൊരു സങ്കല്പമോ ഭാവിയെകുറിച്ചുള്ള വെറും പ്രതീക്ഷയോ അല്ല, ഈ ലോക ജീവിതത്തിന്റെ അന്ത;സത്തയും അടിസ്ഥാനവും തന്നെയാണത്. ഒരാളുടെ നിത്യജീവനെക്കുറിച്ചുള്ള അവബോധമാണ് അയാളുടെ ഈ ജീവിതത്തെ ക്രമപ്പെടുത്തുന്നത്. നിത്യ ജീവിതാവബോധമില്ലാത്ത ഒരാൾക്ക് ധാർമികബോധമുണ്ടാകണമെന്നില്ല. ഈ ജീവിതത്തിന് അർഥമുണ്ടെന്ന് ബോധ്യപ്പെടാൻ ഈ ജീവിതം ഇവിടെ അവസാനിക്കുന്ന ഒരു പുൽക്കൊടിയല്ല എന്ന് തിരിച്ചറിയണം.
ഫാ. ഡോ. അരുൺ കലമറ്റത്തിൽ


