ഒരു രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് വിദ്യാഭ്യാസം ഒരു നിർണ്ണായക ഘടകമാണ്. എല്ലാ ആധുനിക സമൂഹങ്ങളിലും മതേതരവിദ്യാഭ്യാസം മുൻതൂക്കം നേടിയിട്ടുണ്ട്. അതിന്റെ കാരണം അത് മതപരമോ രാഷ്ട്രീയമോ ആയ സ്വാധീനങ്ങളില്ലാതെ അനിയന്ത്രിതവും ലക്ഷ്യബന്ധിതവുമായ പാഠങ്ങൾ നല്കുന്നു എന്നതാണ്.
1126-1198 കാലഘട്ടത്തിൽ സ്പെയ്നിൽ ജീവിച്ചിരുന്ന അവേരോസ് ആയിരുന്നു മതേതര (ലൗകിക) വിദ്യാഭ്യാസത്തിന്റെ പിതാവ്. യുക്തിബോധമാണ് അറിവിന്റെയും ജ്ഞാനത്തിന്റെയും കാര്യത്തിൽ മതവിശ്വാസത്തെക്കാൾ ഉപരിയായിട്ടുള്ളതെന്ന് അദ്ദേഹം വിശ്വസിച്ചു. ബുദ്ധിയുടെയും മൂല്യത്തിന്റെയും അടിസ്ഥാനം മതവിശ്വാസമാണ് എന്നുള്ള വിശ്വാസത്തെ അദ്ദേഹം എതിർത്തു. അനേകം ചിന്തകരും ബുദ്ധിജീവികളും അദ്ദേഹത്തിന് പിന്തുണ നല്കി. അങ്ങനെ വിദ്യാഭ്യാസത്തിലെ മതേതരത്വവും ലൗകികതയും പൊതുവിദ്യാഭ്യാസത്തെ മതാധിപത്യത്തിൽ നിന്ന് വിമുക്തമാക്കി. അതുകൊണ്ടു മതേതര വിദ്യാഭ്യാസസംവിധാനത്തിൽ മതമോ ജാതിയോ വിശ്വാസപ്രമാണങ്ങളോ ഒരു സ്വാധീനവും ചെലുത്താൻ പാടില്ല എന്ന് അദ്ദേഹം ശഠിച്ചു. എന്നാൽ ലൗകികമല്ലാത്ത മതവിദ്യാഭ്യാസം നിർമ്മലമായ വിദ്യാഭ്യാസമാണ്.
മതപഠനങ്ങളിലൂന്നിയ വിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് മതേതര വിദ്യാഭ്യാസം രൂപംപ്രാപിച്ചത് വളരെ സാവധാനമാണ്. 14 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ നിലവിൽ വന്ന സാംസ്‌കാരിക നവോത്ഥാനകാലത്തുണ്ടായ വിജ്ഞാനസ്ഫോടനവും പുതിയ ഭൂവിഭാഗങ്ങളുടെ കണ്ടെത്തലും അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനവും ഫ്രാൻസിലെ റൂസോ തുടങ്ങിയ തത്വശാസ്ത്രചിന്തകന്മാരുടെ രചനകളും മതേതര ലൗകിക വിദ്യാഭ്യാസം യൂറോപ്പിൽ നിന്ന് ലോകമെമ്പാടും വ്യാപിക്കുവാൻ ഇടയാക്കി. വ്യവസായ വിപ്ലവം ( 1700-1900) വിദഗ്ദതൊഴിലാളികളുടെ ആവശ്യം വർധിപ്പിച്ചത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കി. അങ്ങനെ വിദ്യാഭ്യാസത്തിന്റെ ഊന്നൽ സയൻസ് വിഷയങ്ങളിലേക്കും സാമൂഹ്യശാസ്ത്രങ്ങളിലേക്കും ആയിത്തീർന്നു. ആധുനികകാലഘട്ടത്തിന്റെ ആവിർഭാവത്തോടെ മതേതരലൗകികവിദ്യാഭ്യാസം മിക്ക ജനസമൂഹങ്ങളുടെയും അംഗീകൃതനയമായി മാറി. ഇന്ന് എല്ലാ ജനാധിപത്യരാജ്യങ്ങളിലും മതേതരവിദ്യാഭ്യാസം നിലവിലുണ്ട്.
മതേതര ലൗകികവിദ്യാഭ്യാസത്തിന്റെ പ്രധാനഗുണങ്ങൾ എന്താണെന്ന് ചിന്തിക്കാം. മതേതരത്വത്തെ ശക്തമാക്കിക്കൊണ്ട് യുവജനങ്ങളെ അത് ഉത്തമപൗരന്മാരാക്കി മാറ്റും. അവരിൽ സാമൂഹികവും ധാർമ്മികവും സാംസ്‌കാരികവുമായ മൂല്യങ്ങൾ ഉളവാകും. തന്മൂലം അവർ ജനാധിപത്യമൂല്യങ്ങൾ മുറുകെ പിടിക്കുകയും സ്വാർഥതയും പ്രാദേശികവാദപ്രവണതയും ഉപേക്ഷിക്കുകയും ചെയ്യും. മാനുഷികബന്ധങ്ങളെ ശക്തിപ്പെടുത്തുവാൻ അവർ ഉത്സാഹിക്കും. സഹിഷ്ണുത വളർത്തി വിവിധ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും സ്വീകരിക്കാനുള്ള കഴിവു യുവജനങ്ങൾക്കുണ്ടാകും. വിദ്യാർഥികളുടെ പശ്ചാത്തലങ്ങൾ പരിഗണിക്കാതെ മതപരവും വിശ്വാസപരവും സാംസ്‌കാരികവുമായ വേലിക്കെട്ടുകളുടെ പരിധി കുറച്ചു വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും. തങ്ങളിലുള്ള കഴിവുകൾ തിരിച്ചറിയാനും പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനും അവർക്കു സാധിക്കും. സർഗാത്മകതയെയും നവീകരണചിന്തകളെയും മതേതരവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും. ഇതിനെല്ലാം ഉപരിയായി അതു വിദ്യാർഥികളിൽ വിമർശനാത്മകചിന്ത വളർത്തി ബൗദ്ധിക സ്വാതന്ത്ര്യം ഉറപ്പാക്കും. തന്മൂലം സാഹചര്യങ്ങളെ ശരിയായി വിലയിരുത്തി മാത്രം തീരുമാനങ്ങളെടുക്കാൻ അവർക്ക് പ്രാപ്തിയുണ്ടാകും. ഗവേഷണബുദ്ധിയുടെ വർദ്ധനവിലൂടെ ശാസ്ത്രപുരോഗതി ഉറപ്പാക്കാൻ അവർക്കു സാധിക്കും.
മതേതരവിദ്യാഭ്യാസത്തിനെതിരെയുള്ള പ്രധാന ആരോപണം അതു ആത്മീയവികസനത്തെ ബാധിക്കുമെന്നുള്ളതാണ്. ആത്മീയത നേടുവാനുള്ള ഉപകരണങ്ങൾ നല്കുന്നതിൽ അതു പരാജയപ്പെടുന്നു. ഏതൊരു സമൂഹത്തിലും യുവജനങ്ങൾക്ക് ദിശയും അർഥവും നല്കാൻ ആത്മീയവികസനം ആവശ്യമാണ്. ശുദ്ധമായ മതവിദ്യാഭ്യാസം വ്യത്യസ്ത സംസ്‌കാരങ്ങളെയും ലോകദൃശ്യങ്ങളെയും അനുഭവിക്കാത്തതിനാൽ വിമർശിക്കപ്പെടുന്നു. അതു തെളിയിക്കപ്പെടാൻ ബുദ്ധിമുട്ടുള്ള, ശാസ്ത്രീയചിന്തനത്തിന് വഴങ്ങാത്ത വിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. ഇന്ന് പല രാജ്യങ്ങളിലും ഒരേ മതം പങ്കിടാത്ത ആളുകളെ പീഡിപ്പിക്കുന്ന പ്രവണത പൊതുവെയുണ്ട്. ഇതര സംസ്‌കാരങ്ങളെയും മതചിന്തകളെയും ഉൾക്കൊള്ളാൻ സാധിക്കാത്തതാണ് അതിന്റെ കാരണം. അതുകൊണ്ടു ശുദ്ധമായ മതവിദ്യാഭ്യാസം മാത്രമുള്ള സമൂഹങ്ങളിൽ മതേതരവിദ്യാഭ്യാസം കൂടി കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. അവിടങ്ങളിൽ മതവിദ്യാഭ്യാസം മതേതരവിദ്യാഭ്യാസവുമായി സംയോജിക്കപ്പെടണം.
ചില മതേതരരാജ്യങ്ങളിൽ ലൗകികവിദ്യാഭ്യാസത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന പ്രവണതയും കാണപ്പെടുന്നുണ്ട്. ചില രാജ്യങ്ങളിൽ പേരിനു മാത്രമാണ് മതവിദ്യാഭ്യാസത്തിനുള്ള അവസരമുള്ളത്. അങ്ങനെയുള്ള രാജ്യങ്ങളിൽ മതവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കപ്പെടണം. എല്ലാത്തരം പ്രബുദ്ധവിജ്ഞാനങ്ങളും മനുഷ്യപുരോഗതിക്കും സമാധാനത്തിനും ആവശ്യമാണ്. അതുകൊണ്ടു മതപരമായ അറിവുകളും ലൗകികമായ മതേതരഅറിവുകളും സംയോജിക്കപ്പെടാൻ എല്ലാ മതങ്ങളും മുന്നോട്ടുവരണം.
ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മത-മതേതര അറിവുകൾ ഫലപ്രദമായി സംയോജിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തീയപള്ളികൾ മതപഠനത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും അവരുടെ സ്‌കൂളുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളിവക സ്‌കൂളുകളിലും പ്രത്യേകം നിർമ്മിച്ച കെട്ടിടങ്ങളിലുമായി നടത്തുന്ന ഞായറാഴ്ച സ്‌കൂളുകളിലൂടെ, മതേതരവിദ്യാഭ്യാസത്തെ ഒരു തരത്തിലും ബാധിക്കാത്തവിധത്തിൽ ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലായി മതപഠനം ക്രമീകരിച്ചിട്ടുണ്ട്. കേരളമാണ് ഇക്കാര്യത്തിൽ മാതൃക. പന്ത്രണ്ടാം ക്ലാസ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് അധികാരികൾ ഒപ്പിട്ടു സീലുവച്ചു സർട്ടിഫിക്കറ്റുകൾ നല്കുന്നു. അതുകൊണ്ടു കേരളത്തിലെ ക്രിസ്തീയവിദ്യാഭ്യാസസ്ഥാപനങ്ങൾ മതേതരസ്ഥാപനങ്ങളായിതന്നെ നിലകൊള്ളുന്നു. ലോകത്തിലെ എല്ലാ മതങ്ങളും ഇപ്രകാരം മതവിദ്യാഭ്യാസം ക്രമീകരിച്ചാൽ ലോകസമാധാനം ഉറപ്പാകും.
(ലേഖകർ: എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും തിരുവനന്തപുരം Trest Research Park ചെയർമാനുമാണ് പ്രൊഫ. സാബു തോമസ്. ചങ്ങനാശ്ശേരി എസ് ബി കോളജ് റിട്ട പ്രൊഫസറാണ് പി ഐ ജോസഫ് ഇല്ലിക്കൽ).
പ്രൊഫ. സാബു തോമസ്, പ്രൊഫ. റിട്ട. പി ഐ ജോസഫ് ഇല്ലിക്കൽ


